ഐപിഎൽ പ്ലേ ഓഫിനായുള്ള പോരാട്ടം ശക്തമാവുകയാണ്. ടൂർണമെന്റ് പാതിവഴിയിൽ എത്തി നിൽക്കുമ്പോൾ പൂർണമായും പ്ലേ ഓഫ് ഉറപ്പിച്ച ഒരു ടീം പോലുമില്ല. ഒന്നോ രണ്ടോ ടീമുകൾക്ക് ഒഴികെ ബാക്കി എല്ലാവർക്കും ഇനിയും സാധ്യത അവശേഷിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ആവേശകരമായ അന്ത്യത്തിലേക്കാണ് പതിനെട്ടാം സീസൺ ഐപിഎൽ പുരോഗമിക്കുന്നത്. ആര് ആരെ വേണമെങ്കിലും തോൽപിക്കാം എന്ന പ്രവചനാതീതമായ ഒരു സാഹചര്യം.
പോയിന്റ് പട്ടികയിൽ മുൻനിരയിൽ തന്നെയുള്ള ടീമുകൾക്ക് ആശ്വസിക്കാൻ വകയുണ്ടെന്ന് മാത്രമേയുള്ളൂ. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ്, രണ്ടാമതുള്ള ഡൽഹി ക്യാപിറ്റൽസ്, മൂന്നാം സ്ഥാനത്തുള്ള ആർസിബി, നാലാമതുള്ള പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകൾക്ക് പ്ലേ ഓഫ് അതിവിദൂരമല്ല എന്ന കാര്യം ഇവിടെ പറയാതിരിക്കാൻ വയ്യ. നിലവിലെ ഫോം മുന്നോട്ടും തുടരുകയാണെങ്കിൽ ഈ ടീമുകൾക്ക് പ്ലേ ഓഫ് ഉറപ്പാണ്.

എങ്കിലും വരാനിരിക്കുന്ന മത്സര ഫലങ്ങൾ എന്താവും നമുക്ക് കരുതി വച്ചിരിക്കുക എന്നത് ഇപ്പോഴും അജ്ഞാതമാണ്. അങ്ങനെ നോക്കുമ്പോൾ ഒരു ടീമിന്റെ കാര്യത്തിൽ ഉറപ്പ് പറയാൻ നമുക്കാവില്ല. ഡൽഹി, ആർസിബി, പഞ്ചാബ് പോലെയുള്ള ടീമുകൾക്ക് കിട്ടാക്കനിയാണ് ഐപിഎൽ കിരീടം. അതിനായി ഏതറ്റം വരെയും പോരാടാൻ അവർ തയ്യാറാവും എന്നുറപ്പാണ്. അത് പോയിന്റ് പട്ടിക വലിയ രീതിയിൽ ശരി വയ്ക്കുന്നുമുണ്ട്.
ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹിയോട് തോറ്റതോടെ ആശങ്കയിലാണ് ലഖ്‌നൗ ആരാധകർ. ഇനി പ്ലേ ഓഫിലേക്ക് തങ്ങൾക്ക് എത്താൻ കഴിയില്ലേ എന്നാണ് അവർ ചോദിക്കുന്നത് പ്രധാന ചോദ്യം. സീസണിൽ ആദ്യ മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയിന്റ് പട്ടികയിൽ നല്ല സ്ഥാനത്താണ് ലഖ്‌നൗ ഉണ്ടായിരുന്നത്. എന്നാൽ പാതി വഴി പിന്നിട്ടപ്പോൾ ഒൻപതിൽ അഞ്ച് ജയവും നാല് തോൽവിയുമായി അഞ്ചാം സ്ഥാനത്താണ് അവരുള്ളത്.
നിലവിലെ സാഹചര്യത്തിൽ ഐപിഎല്ലിലെ കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ സ്ഥിതി എടുത്താൽ ഒരു 16 പോയിന്റ് ഒക്കെ നേടുന്ന ടീം സുഖമായി പ്ലേ ഓഫിൽ കയറാറാണ് പതിവ്. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ലഖ്‌നൗവിന് ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ നിന്നായി മൂന്ന് ജയമാണ് വേണ്ടത്. നിലവിലെ ഫോം വച്ച് ടീമിന് അത് അസാധ്യമാണെന്ന് പറയാൻ കഴിയില്ല.
മാത്രമല്ല ഒരുപക്ഷേ രണ്ട് ജയത്തോടെ പതിനാല് പോയിന്റുകൾ നേടിയാലും മറ്റ് ടീമുകളുടെ മത്സര ഫലം ആശ്രയിച്ച് ലഖ്‌നൗവിന് പ്ലേ ഓഫിൽ കയറി പറ്റാൻ കഴിയും. എന്നാൽ അത് വെറുമൊരു സാധ്യത മാത്രമാണ്. എങ്കിലും 16 പോയിന്റുകൾ നേടിയാൽ ഏറെക്കുറെ അവരുടെ പ്ലേ ഓഫ് സ്ഥാനം സുരക്ഷിതമായി മാറും. ഈ സാഹചര്യത്തിൽ മൂന്ന് ജയത്തിനായി പന്തും ടീമും കിണഞ്ഞ് പരിശ്രമിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല .
നേരത്തെ പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഉണ്ടായിരുന്ന ലഖ്‌നൗവിന് തിരിച്ചടിയായത് ഡൽഹിക്കെതിരായ തോൽവി മാത്രമല്ല, കുറഞ്ഞ റൺ റേറ്റ് കൂടിയാണ്. അതാണ് നാലാം സ്ഥാനത്ത് നിന്ന് അവർ താഴേക്ക് വീഴാൻ കാരണമായത്. ഇനിയുള്ള മത്സരങ്ങളിൽ ആ പിഴവ് നികത്തി കൂടുതൽ കരുത്തോടെ മുന്നേറിയില്ലെങ്കിൽ ടീമിന് കന്നികിരീടത്തിന് അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
മറ്റ് ടീമുകളുടെ കാര്യമെടുത്താൽ ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്ക് ഏറെക്കുറെ പ്ലേ ഓഫ് ബർത്ത് ഉറപ്പാണ്. എന്നാൽ അവസാന നിമിഷത്തെ അത്ഭുതം മറിച്ചൊരു ഫലം തന്നാലും കുറ്റം പറയാൻ കഴിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏതെങ്കിലും ഒരു ടീമിന് കന്നിക്കിരീടം എന്ന മോഹം നടക്കാനുള്ള വലിയ സാധ്യതയാണ് തെളിയുന്നത്. അത് പഞ്ചാബ് ആണോ, ആർസിബിയോ, ലഖ്‌നൗ ആണോ എന്നേ ഇനി അറിയേണ്ടത്.