ഇന്ത്യൻ പ്രീമിയർ ലീഗ് പാതിവഴി പിന്നിട്ട് പുരോഗമിക്കുകയാണ്. ആദ്യ മത്സരങ്ങളിൽ കണ്ട പോയിന്റ് സമവാക്യങ്ങൾ എല്ലാം മാറിയാണ് പുതിയ ടീമുകൾ മുകളിലേക്ക് വന്നതും ചില ടീമുകൾ താഴേക്ക് പോയതും. അതിൽ മുന ചാമ്പ്യന്മാർ അടക്കമുള്ള ടീമുകൾ ഉണ്ട്. എന്നാൽ പെട്ടെന്നുള്ള ചില ടീമുകളുടെ ഉയർച്ചയും താഴ്‌ചയും ഒക്കെ ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത വിധത്തിൽ ഉള്ളതായിരുന്നു. ഉദാഹരണത്തിന് മുംബൈ, ലഖ്‌നൗ ടീമുകൾ.
ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയ രാജസ്ഥാൻ റോയൽസ് രണ്ട് പോയിന്റുകൾ തങ്ങളുടെ കീശയിലാക്കി. മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം കുറഞ്ഞ ഓവറിൽ മറികടന്നതോടെ രാജസ്ഥാനെ സംബന്ധിച്ച് ചെറിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. കന്നി സീസണിലെ കിരീടം ഒഴിച്ച് നിർത്തിയാൽ ടീം പിന്നീട് കിരീടം കണി കണ്ടിട്ടില്ല.

ഇക്കുറി ആ പരാതി തീർത്ത് നല്ല പ്രകടനം കാഴ്‌ച വയ്ക്കാമെന്ന് തന്നെയാണ് ടീം കരുതിയത്. നായകൻ സഞ്ജു സാംസണ് കീഴിൽ ഭേദപ്പെട്ട ടീമിനെ തന്നെ അവർ രംഗത്തിറക്കിയിരുന്നു. എന്നാൽ സഞ്ജുവിന് പരിക്കേൽക്കുകയും വൻ തുകയ്ക്ക് എടുത്ത താരങ്ങൾ പോലും മോശം പ്രകടനം കാഴ്‌ച വയ്ക്കുകയും ചെയ്തോടെ ടീം പിന്നിലേക്ക് പോവുകയായിരുന്നു. തുടർ തോൽവികളിൽ വലഞ്ഞ ടീം ഇന്നലത്തെ ജയത്തോടെ ഒന്ന് ഉണർന്നിരിക്കുകയാണ്.
നിലവിലെ പോയിന്റ് പട്ടികയും അതിലെ സാധ്യതകളും വിശകലനം ചെയ്യുമ്പോൾ എല്ലാ ആരാധകർക്കും അറിയേണ്ടത് ഒരൊറ്റ കാര്യമാണ്. രാജസ്ഥാൻ റോയൽസിന് ഇനി പ്ലേ ഓഫിലേക്ക് കടക്കാൻ കഴിയുമോ എന്നായിരുന്നു അത്. ശരിക്കും പറഞ്ഞാൽ രാജസ്ഥാൻ റോയൽസ് ടീം ഇതുവരെയും ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പുറത്തായിട്ടില്ല എന്നതാണ് വാസ്‌തവം. ചില സാധ്യതകൾ ഇപ്പോഴും അവശേഷിക്കുന്നു.
രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യത
റോയൽസിന്റെ മൂന്നാമത്തെ മാത്രം ജയമായിരുന്നു ഇന്നലത്തേത്. പത്ത് മത്സരങ്ങളാണ് അവർ നിലവിൽ പൂർത്തിയാക്കിയിരിക്കുന്നത്. ഏഴ് മത്സരങ്ങളിൽ അവർ തോൽവി വഴങ്ങി കഴിഞ്ഞു. നിലവിൽ ആറ് പോയിന്റുകൾ മാത്രമുള്ള അവർക്ക് പരമാവധി ഇനിയുള്ള മത്സരങ്ങൾ എല്ലാം ജയിച്ചാൽ നേടാനാവുക 14 പോയിന്റാണ്. നാല് മത്സരങ്ങളാണ് രാജസ്ഥാൻ റോയൽസിന് ഐപിഎല്ലിൽ ഇനി ശേഷിക്കുന്നത് എന്നത് പ്രത്യേകം അറിഞ്ഞിരിക്കണം.
സാധാരണഗതിയിൽ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി പ്ലേ ഓഫിൽ എത്താൻ ഏകദേശം 16 പോയിന്റ് നിലവാരമാണ് വേണ്ടത്. എന്ന് കരുതി രാജസ്ഥാന്റെ സാധ്യത അവസാനിച്ചു എന്നല്ല. ഇക്കുറി ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം ജയിക്കുകയും നല്ല നെറ്റ് റൺ റേറ്റ് നിലനിർത്തുകയും ഒക്കെ ചെയ്‌താൽ ഒരുപക്ഷേ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ച് റോയൽസിനും മുന്നേറാം. അതിനാലാണ് നെറ്റ് റൺ റേറ്റ് നിർണായക ഘടകമാവുന്നത്.
നിലവിൽ അവർക്ക് നെഗറ്റിവ് റൺ റേറ്റാണ് ഉള്ളത്. തുടർന്നുള്ള മത്സരങ്ങളിൽ വമ്പൻ ജയം നേടിയാൽ മാത്രമേ രാജസ്ഥാന് മുന്നോട്ടുള്ള യാത്ര സാധ്യമാവൂ. എന്നാൽ വമ്പൻ ടീമുകളായ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നീ ടീമുകൾക്ക് എതിരെയാണ് റോയൽസിന്റെ മത്സരങ്ങൾ.
അതേസമയം, ഗുജറാത്ത് ടൈറ്റൻസിന് എതിരെ മിന്നുന്ന ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് എന്നതാണ് പ്രത്യേകത. അതും രണ്ട് യുവതാരങ്ങളുടെ കരുത്തിലായിരുന്നു ടീമിന്റെ ജയം. പതിനാലുകാരൻ വൈഭവ് സൂര്യവംശി 35 പന്തിൽ സെഞ്ച്വറി നേടിയപ്പോൾ യശസ്വി ജയ്‌സ്വാൾ അതിവേഗ ഫിഫ്‌റ്റിയുമായി മികച്ച പിന്തുണ നൽകി. ഗുജറാത്ത് ഒരുക്കിയ കൂറ്റൻ വിജയലക്ഷ്യം പതിനാറാം ഓവറിൽ തന്നെ റോയൽസ് മറികടന്നിരുന്നു.