ഐപിഎല്ലിൽ പ്ലേ ഓഫ് സ്ഥാനത്തിനുള്ള പോരാട്ടം മുറുകിയ സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഇന്ത്യ-പാക് സംഘർഷം മൂലം ഐപിഎൽ നിർത്തിവച്ചപ്പോൾ ആവേശത്തിന് അവസാനമായി എന്ന് കരുതിയിരുന്നവർക്ക് എല്ലാം തെറ്റി. ഇപ്പോഴിതാ ഐപിഎൽ വീണ്ടും ആരംഭിച്ചപ്പോൾ മുതൽ പ്ലേ ഓഫ് സ്ഥാനത്തിനായുള്ള ടീമുകളുടെ പോരാട്ടം കനക്കുകയാണ്.
ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിലയിലേക്ക് പ്ലേ ഓഫ് മാനദണ്ഡങ്ങൾ മാറുന്നുവെന്നതാണ് പ്രധാന കാര്യം. മുൻപൊക്കെ 14 പോയിന്റ് എങ്കിലും റൗണ്ട് ഘട്ടത്തിൽ നേടിയിരുന്നവർക്ക് ഈസിയായി പ്ലേ ഓഫിൽ എത്താൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം അതല്ല, സംഭവവികാസങ്ങൾ ആകെ മാറിമറിഞ്ഞ സ്ഥിതിയാണ് ഉള്ളത് എന്ന പ്രത്യേകത കൂടിയുണ്ട്.

16 പോയിന്റ് നേടിയാൽപോലും പ്ലേ ഓഫിൽ എത്തുമോ എന്ന ഉറപ്പില്ലാത്ത സാഹചര്യമാണ് ടീമുകൾക്ക് ഉള്ളത്. അതുകൊണ്ട് തന്നെ ആവേശകരമായ അന്ത്യത്തിലേക്കാണ് ഐപിഎൽ അടുത്ത് കൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ പോയിന്റ് പട്ടികയിൽ മുന്നിലുണ്ടായിരുന്ന ടീമുകൾ എല്ലാം പിന്നിലേക്ക് പോവുകയും പിന്നിൽ നിന്നവരെല്ലാം മുന്നിലേക്ക് എത്തുകയും ചെയ്‌ത സവിശേഷമായ സാഹചര്യമാണ് നിലവിലുള്ളത് എന്ന പ്രത്യേകത കൂടിയുണ്ട്.
കഴിഞ്ഞ ദിവസത്തെ മത്സര ഫലങ്ങൾ മൂന്ന് ടീമുകളുടെ പ്ലേ ഓഫ് യോഗ്യതയാണ് തീരുമാനിച്ചത്. പഞ്ചാബ് കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലായിരുന്നു ഇന്നലെ വൈകീട്ടത്തെ മത്സരം നടന്നത്. അതിൽ പഞ്ചാബ് കിംഗ്‌സ് ആണ് ജയിച്ചത്. എന്നാൽ ആ ജയത്തോടെ അവർക്ക് പ്ലേ ഓഫ് യോഗ്യതയിലേക്ക് ഒരുപടി കൂടി അടുക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.
പിന്നാലെ രണ്ടാമത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടിയപ്പോൾ അതിൽ ജയം ജിടിക്ക് ഒപ്പമാണ് നിന്നത്. അങ്ങനെ ഗുജറാത്ത് പ്ലേ ഓഫിലേക്ക് മുന്നേറി. പിന്നാലെ ഒരേ പോയിന്റ് നിലയിലുള്ള ആർസിബിയും പഞ്ചാബും യോഗ്യത കരസ്ഥമാക്കുകയും ചെയ്‌തു. ഗുജറാത്ത് ടൈറ്റൻസ് രണ്ട് മത്സരങ്ങൾ ശേഷിക്കെയാണ് പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കിയത്.
മറുവശത്ത് ആർസിബിക്കും പഞ്ചാബിനും 17 പോയിന്റുകൾ വീതമാണ് ഉള്ളത്. സാധാരണഗതിയിൽ ലഭിക്കുന്നത് പോലെയല്ല ഇവർക്ക് ഇരുവർക്കും മഴ മൂലം ഉപേക്ഷിച്ച മത്സരങ്ങളിൽ നിന്ന് ഓരോ പോയിന്റ് വീതം ലഭിച്ചത് തുണയായി. ഇരു ടീമുകൾക്കും ഇനി രണ്ട് വീതം മത്സരങ്ങളാണ് ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ശേഷിക്കുന്നത്.
ഇതുവരെയും ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തുന്ന ടീമുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോൾ ഗുജറാത്താണ് ഒന്നാമത് എങ്കിലും അത് മാറിമറിയാനുള്ള സാധ്യത ഏറെയാണ്. കാരണം തൊട്ട് പിന്നിലുള്ള ടീമുകളുമായി അവരുടെ അന്തരം വെറും രണ്ട് പോയിന്റ് മാത്രമാണ്.
ഇപ്പോൾ പ്ലേ ഓഫ് യോഗ്യത നേടിയത് മൂന്ന് ടീമുകൾ മാത്രമാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഇനി പ്ലേ ഓഫ് ബർത്ത് ശേഷിക്കുന്നത് ഒരെണ്ണം മാത്രമാണ്. അതിനായി പോരടിക്കുന്നത് ആവട്ടെ മൂന്നോളം ടീമുകളും. കഴിഞ്ഞ ദിവസത്തെ തോൽവിയോടെ കെകെആർ പുറത്തായതോടെ ഇനിയുള്ള മൂന്ന് ടീമുകൾ അവസാന സ്ഥാനത്തിനായി മത്സരിക്കും.
മുംബൈ ഇന്ത്യൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കാണ് ഇനിയും സാധ്യത ഉള്ളത്. അതിൽ ലഖ്‌നൗ ഒഴികെയുള്ള രണ്ട് ടീമുകൾക്കും ഇനി രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. എൽഎസ്‌ജിക്ക് മാത്രം മൂന്ന് കളികൾ കളിക്കാനുണ്ട്. എന്നാൽ അതൊരിക്കലും അവർക്ക് മേൽക്കൈ നൽകുന്ന ഘടകമായി കാണാൻ കഴിയില്ല.
മുംബൈ ഇന്ത്യൻസ് ശേഷിക്കുന്ന രണ്ട് കളികൾ ജയിച്ചാൽ അവർക്ക് എളുപ്പത്തിൽ പ്ലേ ഓഫിലേക്ക് കടക്കാം. ഡൽഹിക്കും സാധ്യത ഇതുപോലെയുണ്ട്. എന്നാൽ ലഖ്‌നൗവിനെ സംബന്ധിച്ച് ഇനിയുള്ള മൂന്ന് മത്സരങ്ങളും നിർണായകമാണ്. മൂന്നും ജയിച്ചാൽ മാത്രമേ അവർക്ക് മുന്നോട്ട് അവസരമുള്ളൂ. ഇവരിൽ ആർക്കും പ്ലേഓഫിലെ നാലാം സ്ഥാനത്തേക്ക് എത്താം എന്നതിനാൽ തന്നെ ഇനിയങ്ങോട്ടുള്ള മത്സരങ്ങൾ കൂടുതൽ ശക്തമാകും.