ഐപിഎൽ പതിനെട്ടാം സീസൺ പുരോഗമിക്കവേ അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ പകുതി പിന്നിടുമ്പോഴേക്കും പഴയ പുലികൾ ഒക്കെ പോയിന്റ് പട്ടികയിൽ പിന്നിലാണ്. മാത്രമല്ല വലിയ പ്രതീക്ഷ വയ്ക്കാതിരുന്ന ചില ടീമുകൾ കുതിപ്പ് കാട്ടുകയും ചെയ്യുന്നുണ്ട്. പ്ലേ ഓഫിനായി ടീമുകൾ കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. എന്നാൽ ഒരു ടീമും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുമില്ല.
സീസൺ മുന്നോട്ട് നീങ്ങവേ ഇക്കുറി കുറഞ്ഞ ഓവർ റേറ്റ് ഉൾപ്പെടെയുള്ള വീഴ്‌ചകൾക്ക് ടീമുകൾക്ക് പിഴ ചുമത്തുന്നതാണ് താരതമ്യേന വർധിച്ചു വരികയാണ്. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്‌തമായാണ് ഇത് നടക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുൻനിര ടീമുകളുടെ നായകൻമാർ വരെ പിഴ നൽകേണ്ടി വരുന്ന സവിശേഷമായ സാഹചര്യവും ഇക്കുറിയുണ്ടായി.

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ, മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യ, ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത്, ഡൽഹി ക്യാപിറ്റൽസ് നായകൻ അക്‌സർ പട്ടേൽ എന്നിവർക്ക് വലിയ രീതിയിൽ പിഴ നേരിടേണ്ടി വന്നിട്ടുണ്ട്. ഇക്കുറി പിഴ വാങ്ങിയ നായകൻമാരുടെ വിശദാംശങ്ങൾ അറിയാം...
സഞ്ജു സാംസൺ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന് ബിസിസിഐയിൽ നിന്ന് 24 ലക്ഷം രൂപ പിഴയാണ് ലഭിച്ചത്. ഈ സീസണിൽ ടീമിന്റെ രണ്ടാമത്തെ ഇത്തരത്തിലുള്ള കുറ്റകൃത്യമായതിനാലാണ് പിഴത്തുക ഇരട്ടിയായി വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഗുജറാത്ത് ടൈറ്റൻസിനോട് 58 റൺസിന് തോറ്റ കളിയിലാണ് രാജസ്ഥാന് കൂനിൻമേൽ കുരു പോലെ പിഴത്തുകയും അടയ്‌ക്കേണ്ടി വന്നത്.
രജത് പട്ടീദാർ: മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂവിന്റെ ക്യാപ്റ്റന് ബിസിസിഐ 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഈ പിഴ നേരിടേണ്ടി വന്നെങ്കിലും മത്സരം ആർസിബി 12 റൺസിന് ജയിച്ചു. അതിലേറേ പട്ടീദാറിന്റെ 64 റൺസായിരുന്നു വിജയതീരത്തേക്ക് നയിച്ചത്.
റിഷഭ് പന്ത്: മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടീമിന്റെ കുറഞ്ഞ ഓവർ റേറ്റ് കാരണം ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ റിഷഭ് പന്തിന് ബിസിസിഐ 12 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. പന്തിന്റെ വ്യക്തിഗത സ്കോർ വെറും 2 റൺസ് മാത്രമായിരുന്നെങ്കിലും, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 12 റൺസിന്റെ വിജയം മത്സരത്തിൽ നേടിയെന്നതാണ് ആശ്വാസം.
ഹർദിക് പാണ്ഡ്യ: ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന് ബിസിസിഐ 12 ലക്ഷം രൂപ പിഴ ചുമത്തിയതോടെയാണ് താരവും ഈ പട്ടികയിൽ എത്തിയത്. മുംബൈ ഇന്ത്യൻസ് ഇവിടെ ലഖ്‌നൗവിനോട് 36 റൺസിന് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അത്.
റിയാൻ പരാഗ്: സഞ്ജു സാംസണിന്റെ വിരലിനേറ്റ പരിക്കിനെത്തുടർന്ന്, രാജസ്ഥാൻ റോയൽസിന്റെ യുവ ബാറ്റർ റിയാൻ പരാഗ് സീസണിലെ ആദ്യ മത്സരങ്ങളിൽ ടീമിനെ നയിച്ചിരുന്നു. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ടീമിന്റെ കുറഞ്ഞ ഓവർ റേറ്റ് കാരണം ബിസിസിഐ പരാഗിന് 12 ലക്ഷം രൂപ പിഴ ചുമത്തി.