ലോക ക്രിക്കറ്റിൽ തന്നെ അത്രയേറെ പ്രതിഭകളെ വാർത്തെടുത്ത, കണ്ടെത്തിയ മറ്റൊരു ടൂർണമെന്റ് ഇന്ത്യൻ പ്രീമിയർ ലീഗിനോളം ഉണ്ടാവില്ല. കഴിഞ്ഞ പതിനെട്ട് സീസണുകളിലായി എണ്ണമറ്റ താരങ്ങളെ ലോകത്തിന് സംഭാവന ചെയ്‌ത ടൂർണമെന്റാണ് ഇത്. ഇന്ത്യൻ സൂപ്പർ താരങ്ങളായ ജസ്പ്രീത് ബുമ്ര, ഹർദിക് പാണ്ഡ്യ എന്നിവരൊക്കെയും ഇതിൽ ഉൾപ്പെട്ടവരാണ്. ഇനിയുമെത്രയോ താരങ്ങൾ ഐപിഎല്ലിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ട്.
അത്തരത്തിൽ ഐപിഎല്ലിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച മറ്റൊരു താരോദയമാണ് വൈഭവ് സൂര്യവംശി. വെറും പതിനാല് വയസ് മാത്രം പ്രായമുള്ള വൈഭവിനെ സംബന്ധിച്ച് ഐപിഎൽ തികച്ചും പുതിയൊരു വേദിയായിരുന്നു. എന്നിട്ടും യാതൊരു സഭാകമ്പവും കൂടാതെ ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്‌റ്റേഡിയത്തിലെ പിങ്കിൽ മുങ്ങിയ കാണികളെ സാക്ഷിയാക്കി താരം ഐപിഎല്ലിലെ തന്റെ കന്നി സെഞ്ച്വറി നേടുകയായിരുന്നു.

വെറും 35 പന്തുകളിലാണ് അതും വൈഭവ് തന്റെ കന്നി സെഞ്ച്വറി കുറിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇന്നും ഇന്ത്യയുടെ മുൻനിര താരങ്ങൾക്ക് പോലും സ്വപ്‌നമായ ഇന്നിംഗ്‌സ് ആണ് വൈഭവ് കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ കളിച്ചത്. ബൗണ്ടറികൾ അടിച്ചുകൂട്ടുന്നതിൽ വൈഭവ് ഒട്ടും മടി കാണിച്ചില്ലെന്ന് ഇന്നിംഗ്‌സിലെ കണക്കുകൾ വ്യക്തമാക്കുന്നു.
പ്രിയാൻഷ് ആര്യ, ദിഗ്വേശ് രതി തുടങ്ങിയ യുവതാരങ്ങൾ ഇതിനകം തന്നെ ബാറ്റിംഗിലൂടെയും ബൗളിംഗിലൂടെയും ക്രിക്കറ്റ് പണ്ഡിതരുടെ ഗുഡ് ബുക്കിൽ ഇടം നേടിയിരുന്നു. എന്നാൽ വൈഭാവിന്റേത് ഒരുപടി കൂടി കടന്നുള്ള പ്രശംസയാണ്, കാരണം ഇവരിൽ നിന്നൊക്കെ വ്യത്യസ്‌തനായി ഒരു കൗമാരക്കാർ മാത്രമാണ് വൈഭവ്.
ബീഹാറിൽ നിന്നുള്ള ഈ വെടിക്കെട്ട് ബാറ്ററെ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് തങ്ങളുടെ ടീമിലെത്തിച്ചതു മുതൽ അദ്ദേഹം ശ്രദ്ധാകേന്ദ്രമായിരുന്നു, പ്രായം തന്നെയായിരുന്നു അതിന്റെ മുഖ്യ കാരണം. നേരത്തെ ഓസീസ് അണ്ടർ 19 ടീമിനെതിരെ നേടിയ മിന്നൽ സെഞ്ച്വറിയാണ് താരത്തെ ടീമിലേക്ക് കൊണ്ട് വരാൻ കാരണമായത്.
ഇപ്പോഴിതാ താരത്തെ പുകഴ്ത്തി മുൻ താരങ്ങൾ രംഗത്ത് വന്നിരിക്കുകയാണ്. സഞ്ജയ് മഞ്ജരേക്കർ, സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, യുവരാജ് എന്നിങ്ങനെ മുൻ താരങ്ങൾ വലിയ രീതിയിൽ വൈഭവ് സൂര്യവംശിയെ പ്രശംസ കൊണ്ട് മൂടുകയാണ് ചെയ്യുന്നത്. മാത്രമല്ല നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇക്കാര്യത്തിൽ ഒട്ടും മടി കാട്ടിയിട്ടില്ല.
'അവന് 14 വയസായി, പക്ഷേ 30 വയസുകാരന്റെ മനസാണ്. വർഷങ്ങളായി പന്തെറിയുന്ന ബൗളർമാരുടെ മുന്നിൽ വൈഭവ് സൂര്യവംശി ആത്മവിശ്വാസത്തോടെ കാണപ്പെട്ടു' എന്നായിരുന്നു മഞ്ജരേക്കർ പറഞ്ഞത്. ഭാവിയിൽ അദ്ദേഹം ക്രിക്കറ്റ് ഭരിക്കും. വൈഭവ് സൂര്യവംശി തന്റെ കഴിവ് തെളിയിക്കും എന്നായിരുന്നു മുൻ ഇന്ത്യൻ താരവും ഐപിഎൽ ഇതിഹാസവുമായ സുരേഷ് റെയ്‌ന പറഞ്ഞത്.
വേഗത്തിലുള്ള ഫുട്‌വർക്കും ലെഗ് സൈഡിന് മുകളിലൂടെയുള്ള ശക്തമായ റിസ്‌റ്റി ഹിറ്റിംഗും സൂര്യവംശിയുടെ ബാറ്റിംഗിൽ യുവരാജ് സിംഗിന്റെയും ബ്രയാൻ ലാറയുടെയും ഛായകൾ പ്രകടമാക്കി എന്നാണ് വിലയിരുത്തൽ. ഒടുവിൽ സാക്ഷാൽ യുവരാജ് സിംഗ് വരെ വൈഭവിനെ പുകഴ്ത്തി രംഗത്ത് വന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
പതിനാലാം വയസിൽ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു?!! ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെ നേരിടാൻ ഈ കുട്ടി ഒരു കണ്ണിമ ചിമ്മാതെ തന്നെ ഇറങ്ങുന്നു! വൈഭവ് സൂര്യവംശി, ആ പേര് ഓർത്തു വച്ചോളൂ; എന്നായിരുന്നു യുവരാജ് സിംഗ് പറഞ്ഞത്. രോഹിത് ശർമ്മയും ഹർഭജനും സമാനമായി താരത്തെ പ്രശംസ കൊണ്ട് മൂടിയിരുന്നു.