ഇന്ത്യൻ പ്രീമിയർ അവസാനത്തോട് അടുക്കുമ്പോൾ മത്സരങ്ങളും ആവേശകരമാവുക സ്വാഭാവികമാണ്. ഇന്നലത്തെ മത്സരം തന്നെ ഉദാഹരണം. പ്ലേ ഓഫ് സാധ്യതകളെയോ പോയിന്റ് പട്ടികയിലെ എന്തെങ്കിലും നേട്ടങ്ങളെയോ മുന്നിൽ കാണാതെ നടന്ന ലഖ്‌നൗ സൂപ്പർ ജയന്റ്സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരം അത്യന്തം ആവേശകരമായാണ് പര്യവസാനിച്ചത്. ഒപ്പം ഒട്ടേറെ നാടകീയ മുഹൂർത്തങ്ങളും ഈ മത്സരത്തിനിടെ ഉണ്ടായി.
അതിലൊന്നായിരുന്നു ജിതേഷ് ശർമ്മയ്ക്ക് എതിരായ മങ്കാദിംഗ് ശ്രമവും അത് പിന്നീട് പിൻവലിക്കാനുള്ള ലഖ്‌നൗ ക്യാപ്റ്റൻ റിഷഭ് പന്തിന്റെ തീരുമാനവും. ക്രിക്കറ്റ് നിയമങ്ങളിൽ കൃത്യമായ മങ്കാദിംഗ് ഉൾപ്പെടുത്തിയത് കൊണ്ട് തന്നെ അതൊരിക്കലും ധാർമ്മികമായി തെറ്റല്ല. എങ്കിലും പല ക്രിക്കറ്റ് പണ്ഡിതരരും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരാണ്.

കാലത്തിലെ മാന്യതയ്ക്ക് നിരക്കാത്തത് എന്നാണ് ഇതിനെ ചിലർ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇന്നലെ ലഖ്‌നൗ-ബാംഗ്ലൂർ മത്സരത്തിൽ അതൊരു ഹൃദ്യമായ അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. അതിന് കാരണം ഇക്കുറി തുടർതോൽവികളിൽ പതറാതെ, സ്വന്തം ടീമിനെ ഒരിടത്തും വിട്ടുകൊടുക്കാതെ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയ പന്ത് എന്ന നായകനായിരുന്നു.
പതിനേഴാം ഓവറിലെ അവസാന പന്തിൽ ആർസിബിയുടെ താൽക്കാലിക ക്യാപ്റ്റനെ റാഠി ക്രീസിന് പുറത്ത് കണ്ടെത്തിയപ്പോഴാണ് സംഭവം നടന്നത്. എൽഎസ്‌ജി സ്‌പിന്നർ ഉടൻ നോൺ സ്‌ട്രൈക്കർ എൻഡിലെ ബെയിൽസ് നീക്കം ചെയ്‌തു. റീപ്ലേകളിൽ ജിതേഷ് ക്രീസിന് പുറത്താണെന്നും അതിനാൽ അദ്ദേഹം പുറത്താണെന്നും എല്ലാവരും വിധിയെഴുതുകയും ചെയ്‌തു.
അതേസമയം തന്നെ ഗ്രൗണ്ടിൽ നിന്നുള്ള ദൃശ്യങ്ങളിൽ പന്ത് അപ്പീൽ പിൻവലിച്ചതായും ജിതേഷിനെ കെട്ടിപിടിച്ച് ഒരു നല്ല മാതൃക തീർത്തതായും കാണികൾ സ്‌ക്രീനിലൂടെയും അല്ലാതെയും കണ്ടു. എല്ലാവരും പന്തിന്റെ സ്‌പോർട്‌സ്മാൻ സ്‌പിരിറ്റിനെ ആവോളം പുകഴ്ത്തുകയും ചെയ്‌തു. എന്നാൽ അവിടം കൊണ്ട് കാര്യങ്ങൾ തീർന്നില്ല. ഇനിയാണ് യഥാർത്ഥ ട്വിസ്‌റ്റ്.
പന്ത് അപ്പീൽ പിൻവലിച്ചില്ലെങ്കിൽ ജിതേഷ് പുറത്തോ?
പലരും കരുതിയിരിക്കുന്നത് പോലെയല്ല. ഒരുപക്ഷേ റിഷഭ് പന്ത് അപ്പീലിൽ ഉറച്ചുനിൽക്കുകയും ഇത് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി മാറ്റുകയും ചെയ്‌തെങ്കിലും ജിതേഷ് ശർമ്മ ഒരിക്കലും പുറത്താവുമായിരുന്നില്ല. അതിനുള്ള കാരണങ്ങളും ഉത്തരവും നമ്മളൊക്കെ അധികം ശ്രദ്ധിക്കാത്ത ക്രിക്കറ്റ് നിയമങ്ങളിൽ തന്നെയുണ്ട്.
ദിഗ്‌വേശ് ബെയിൽസ് നീക്കം ചെയ്യുമ്പോൾ ക്രീസിന് പുറത്തായിരുന്നിട്ടും ജിതേഷ് പുറത്തായിവുമായിരുന്നില്ല എന്നതാണ് ശരിയായ ഉത്തരം. കാരണം എംസിസിയുടെ മാറിയ നിയമപ്രകാരം, ഒരു ബൗളർ തന്റെ ആക്ഷൻ പൂർത്തിയാക്കി പോപ്പിംഗ് ക്രീസിന് കുറുകെ കടന്നതിനുശേഷം നോൺ-സ്ട്രൈക്കറുടെ റൺഔട്ട് പൂർത്തിയാക്കാൻ ഇനി അനുവദിക്കില്ല. അങ്ങനെ നോക്കുമ്പോൾ ജിതേഷ് പുറത്തായിരുന്നില്ല.
റീപ്ലേകൾ കാണിച്ചുകൊണ്ടിരുന്നപ്പോൾ, ബൗളർ തന്റെ ആക്ഷൻ പൂർത്തിയാക്കിയെന്നും അദ്ദേഹം ബാറ്റർക്ക് അനുകൂലമായി തീരുമാനമെടുത്തെന്നും മൂന്നാം അമ്പയർ പറയുന്നുണ്ടായിരുന്നു. ഗ്രൗണ്ടിലെ വലിയ സ്‌ക്രീനിൽ തെളിഞ്ഞ നോട്ടൗട്ട് തീരുമാനം പുതിയ ക്രിക്കറ്റ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എടുത്തതെന്നും പന്ത് അമ്പയറോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലല്ലെന്നുമാണ് ഇതൊക്കെയും വ്യക്തമാക്കുന്നത്.
എംസിസി നിയമം അനുശാസിക്കുന്നത് ഇങ്ങനെ
38.3.1: പന്ത് കളിക്കളത്തിൽ വരുന്ന നിമിഷം മുതൽ ബൗളർ സാധാരണയായി പന്ത് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നിമിഷം വരെയുള്ള ഏത് സമയത്തും, നോൺ-സ്ട്രൈക്കർ തന്റെ ഗ്രൗണ്ടിന് പുറത്താണെങ്കിൽ റൺ ഔട്ട് ആകാൻ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളിൽ, ബൗളർ പന്ത് സ്‌റ്റമ്പിലേക്ക് എറിയുകയോ പന്ത് പിടിച്ചിരിക്കുന്ന ബൗളറുടെ കൈകൊണ്ട് വിക്കറ്റ് വീഴ്ത്തുകയോ ചെയ്യുമ്പോൾ നോൺ-സ്ട്രൈക്കർ തന്റെ ഗ്രൗണ്ടിന് പുറത്താണെങ്കിൽ, ആ നോൺ-സ്ട്രൈക്കർ റൺ ഔട്ട് ആകും.