ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎല്ലിലെ മത്സര പോരാട്ടത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. അഞ്ച് വട്ടം ചാമ്പ്യൻമാരായ ടീമിനെ ഇക്കുറി പക്ഷേ അത്ര പന്തിയല്ല കാര്യങ്ങൾ. വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് ലീഗിൽ ഇതുവരെ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഏഴ് മത്സരങ്ങളിൽ ശേഷിക്കുന്ന അഞ്ചും അവർ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ ഇപ്പോഴും അവസാന സ്ഥാനത്ത് തന്നെയാണവർ.
സിഎസ്കെ, രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് നാല് പോയിന്റ് വീതമാണ് ഉള്ളതെങ്കിലും അതിൽ ഏറ്റവും മികച്ച റൺ റേറ്റ് ഉള്ളതിനാൽ മുംബൈ ഏഴാമതാണ്. എട്ടാം സ്ഥാനത്ത് നിലവിൽ രാജസ്ഥാൻ റോയൽസും ഒൻപതാം സ്ഥാനത്ത് സൺ റൈസേഴ്‌സുമാണ് നിലകൊള്ളുന്നത്.

ഇത്തവണ പോരാട്ടം പാതിവഴിയിൽ എത്തിനിൽക്കേ ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താവുമോ എന്നാണ് കൂടുതൽ ആരാധകരും ഉന്നയിക്കുന്ന പ്രധാന ചോദ്യം. അതിന് കാരണം അവരുടെ മോശം പ്രകടനം തന്നെയാണ് എന്നതിൽ തർക്കമില്ല. എങ്കിലും ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈക്ക് ഒരുപക്ഷേ മികച്ച പ്രകടനം കാഴ്‌ച വയ്ക്കാൻ സാധിച്ചാൽ ഇനിയും അവസരമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
2025ലെ ഐപിഎൽ സീസണിൽ അവർക്ക് 7 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ശേഷിക്കുന്ന 7 മത്സരങ്ങളിൽ 6 എണ്ണം ജയിച്ചാൽ, അവർക്ക് 16 പോയിന്റുകൾ ലഭിക്കും. കഴിഞ്ഞ കുറച്ച് സീസണുകളായി പ്ലേഓഫിലേക്ക് യോഗ്യത നേടാൻ ഈ പോയിന്റ് തന്നെ ധാരാളമാണ്. എന്നാൽ ലീഗ് ഘട്ടത്തിന്റെ അവസാനത്തിൽ ഏതെങ്കിലും ടീം 16 പോയിന്റുകൾ നേടിയിട്ടുണ്ടെങ്കിൽ, മികച്ച നെറ്റ് റൺ റേറ്റ് ഉണ്ടെന്ന് അവർ ഉറപ്പാക്കേണ്ടതുണ്ട്.
അതുമാത്രമല്ല, ശേഷിക്കുന്ന 7 മത്സരങ്ങളിലും അവർ വിജയിച്ചാൽ, തീർച്ചയായും ചെന്നൈക്ക് ഐപിഎൽ പ്ലേഓഫിലേക്ക് യോഗ്യത നേടാൻ സാധിക്കും. കൂടാതെ ആദ്യ 2 സ്ഥാനങ്ങളിൽ എത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്. പക്ഷേ അത് അത്ര എളുപ്പമല്ല എന്ന് കൂടി ഓർക്കണം. നായകനായ ഋതുരാജ് കൂടി പുറത്തായതോടെ ബാറ്റിങിൽ ചെന്നൈക്ക് വെല്ലുവിളികൾ ഏറെയാണ്.
അങ്ങനെയുള്ളപ്പോൾ ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം ജയിക്കണമെങ്കിൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കേണ്ടി വരും. എന്നാൽ കണക്കുകൾ നോക്കുമ്പോൾ ചെന്നൈക്ക് ഇനിയും സാധ്യത അവശേഷിക്കുന്നുണ്ട് എന്നത് മാത്രമാണ് കാര്യം. അതിൽ എത്രത്തോളം മത്സരങ്ങൾ ജയിക്കുമോ അതിന് അനുസരിച്ചിരിക്കും അവരുടെ പ്ലേ ഓഫ് സാധ്യത.
അതിനിടെ കഴിഞ്ഞ മത്സരത്തിൽ പട്ടികയിൽ മുൻനിരയിലുള്ള എൽഎസ്‌ജിയെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. ധോണിയായിരുന്നു മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ബാറ്റ് ചെയ്‌ത ലഖ്‌നൗ ഭേദപ്പെട്ട സ്‌കോർ നേടിയെങ്കിലും ചെന്നൈ ധോണിയുടെയും ശിവം ദുബെയുടെയും രചിൻ രവീന്ദ്രയുടെയും ഇന്നിംഗ്‌സ് ബലത്തിൽ ജയം പിടിച്ചെടുക്കുകയായിരുന്നു.