ഐപിഎൽ പതിനെട്ടാം സീസൺ ഗംഭീരമായി പുരോഗമിക്കുകയാണ്. പോയിന്റ് പട്ടികയിൽ പക്ഷേ പ്രതീക്ഷിച്ച ടീമുകൾ എല്ലാം താഴേക്ക് പോയിരിക്കുകയാണ്. അഞ്ച് വട്ടം വീതം ചാമ്പ്യന്മാരായ മുംബൈയും ചെന്നൈയും പക്ഷേ പട്ടികയിൽ വളരെ താഴെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ടീമുകളാവട്ടെ പോയിന്റ് പട്ടികയിൽ മുന്നേറുകയും ചെയ്യുന്നു. ടൂർണമെന്റിന്റെ ആദ്യപകുതി പുരോഗമിക്കുമ്പോൾ മുതിർന്ന താരങ്ങളിൽ പലരും വിമർശനം നേരിടുന്നുണ്ട്.
അതിൽ എംഎസ് ധോണിയും ഉൾപ്പെടുന്നു. തന്റെ നാൽപത്തിമൂന്നാം വയസിലും കളിക്കളത്തിൽ ഇറങ്ങി പ്രചോദനം സൃഷ്‌ടിച്ച ധോണിക്ക് പക്ഷേ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് ഇതുവരെയുള്ള മത്സര ഫലങ്ങൾ സൂചിപ്പിക്കുന്നത്. പഴയ പ്രതാപം വിട്ടൊഴിഞ്ഞ നിഴൽ മാത്രമായി ധോണിയും സിഎസ്കെയുമെന്നാണ് ആരാധകർ ഉൾപ്പെടെ വിമർശിക്കുന്നത്.

ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ ചേസ് ചെയ്യാൻ കഴിയാതെ വിഷമിക്കുന്ന സിഎസ്കെ ആരാധകരെ സംബന്ധിച്ച് വലിയ നിരാശയാണ് സമ്മാനിച്ചത്. കൂറ്റൻ സ്‌കോർ ആയിരുന്നില്ല വിജയലക്ഷ്യം, എന്നിട്ടും മോശം റൺ റേറ്റോടെ കൂടി ധോണിയും വിജയ് ശങ്കറും ചേർന്ന് ടീമിനെ ജയിപ്പിക്കാൻ കഴിയാതെ പകച്ചു നിൽക്കുന്നതാണ് ആരാധകർ കണ്ട കാഴ്‌ച്ച.
ഇതിന് പിന്നാലെ ടീം സെലക്ഷനും മാനേജ്‌മെന്റിനും ധോണിക്കെതിരെ പോലും വിമർശനം ശക്തമായി ഉയരുന്നുണ്ട്. മുതിർന്ന താരങ്ങൾ ഉൾപ്പെടെ പലരും ഇക്കാര്യത്തിൽ ധോണിയെ തന്നെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്രയും ധോണിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്‌തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
'ചെന്നൈ എന്താണ് ചെയ്‌തത്? റൺചേസ് തുടങ്ങിയപ്പോൾ, വിക്കറ്റുകൾ തമാശ പോലെ വീഴുകയായിരുന്നു. ഇതിനേക്കാൾ മോശം പ്രകടനം നിങ്ങളിൽ നിന്ന് ഞാൻ കണ്ടിട്ടില്ല. പത്താം ഓവറിന് ശേഷം ടീം ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് തന്നെ കരുതുന്നു. റൺ റേറ്റ് കുതിച്ചുയരുകയായിരുന്നു, എന്നിട്ടും അവർ പ്രതിരോധിക്കുകയും സിംഗിൾസ് എടുക്കുകയും ചെയ്യുകയായിരുന്നു' ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
'വിജയ് ശങ്കർ എങ്ങനെ കളിച്ചു എന്നതും എംഎസ് ധോണി എങ്ങനെ തുടങ്ങി എന്നതും നോക്കുമ്പോൾ എല്ലാവരും കുറ്റക്കാരാണ്. ഹേറ്റേഴ്‌സ് ഇവിടെ വന്ന് ടോപ് ഓർഡർ ബാറ്റർമാർ എന്താണ് ചെയ്‌തതെന്ന് ചോദിച്ചേക്കാം. എന്നാൽ അവരാരും ധോണിയല്ല. ധോണി എക്കാലത്തെയും മികച്ച ഫിനിഷറാണ്. അദ്ദേഹം തന്നെ ഇങ്ങനെ കളിക്കുകയാണെങ്കിൽ, അതിന്റെ ഉദ്ദേശ്യം എന്താണ്? എനിക്ക് അത് മനസിലാവുന്നില്ല' ചോപ്ര കൂട്ടിച്ചേർത്തു.
അതേസമയം, എളുപ്പത്തിൽ ജയിക്കാമായിരുന്ന മത്സരമാണ് സിഎസ്കെ കൈവിട്ട് കളഞ്ഞതെന്നാണ് ആരാധകർ പറയുന്നത്. ചെന്നൈക്കെതിരെ ഡൽഹി ക്യാപിറ്റൽസ് താരതമ്യേന ഭേദപ്പെട്ട സ്കോറായ 183 ആയിരുന്നു എടുത്തത്. 184 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് 25 റൺസ് അകലെ കാലിടറി. മത്സരത്തിൽ ധോണി പുറത്താകാതെ 26 പന്തിൽ 30 റൺസും വിജയ് ശങ്കർ 54 പന്തിൽ 69 റൺസുമാണ് നേടിയത്.