ബാംഗ്ലൂര്‍: ഐപിഎല്ലില്‍ തങ്ങളുടെ വിജയക്കുതിപ്പ് തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. സീസണിലെ തങ്ങളുടെ നാലാമത്തെ തോല്‍വിയാണ് ബാംഗ്ലൂര്‍ നേരിട്ടത്. ബാംഗ്ലൂരിനായി മുന്‍ നായകന്‍ വിരാട് കോലി സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ജോസ് ബട്ട്‌ലറുടെ വെടിക്കെട്ട് സെഞ്ചുറിയുടേയും നായകന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറിയുടേയും കരുത്തില്‍ രാജസ്ഥാന്‍ വിജയം നേടുകയായിരുന്നു.
ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. മത്സര ശേഷം ബാംഗ്ലൂര്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്. വീഡിയോയില്‍ മുന്‍ നായകന്‍ വിരാട് കോലി ഡഗ്ഗൗട്ടില്‍ നിരാശനായി ഒറ്റയ്ക്ക് ഇരിക്കുന്നത് കാണാം. ബാംഗ്ലൂര്‍ ടീമിലെ താരങ്ങളെല്ലാം തന്നെ നിരാശരാണെന്ന് അവരുടെ മുഖത്തുണ്ട്. പരാജയത്തിന്റെ നിരാശ വിരാട് കോലിയുടെ മുഖത്തു നിന്നും വായിച്ചെടുക്കാം.

പിന്നാലെ വീഡിയോയില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആര്‍സിബി ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ കാണുന്നതും ആശ്വസിപ്പിക്കുന്നതും കാണിക്കുന്നുണ്ട്. താരങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനവും സ്‌നേഹവുമെല്ലാം വ്യക്തമാക്കുന്നതാണ് മത്സര ശേഷമുള്ള രംഗങ്ങള്‍. രാജസ്ഥാന്റേയും ബാംഗ്ലൂരിന്റേയും താരങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും മറ്റും വീഡിയോയിലുണ്ട്.
അതേസമയം പരാജയത്തിലും വിരാട് കോലിയുടെ പ്രകടനം ബാംഗ്ലൂരിന് തെല്ല് ആശ്വാസം പകരുന്നുണ്ട്. തന്റെ എട്ടാമത്തെ ഐപിഎല്‍ സെഞ്ചുറിയാണ് വിരാട് കോലി ഇന്നലെ നേടിയത്. 72 പന്തുകളില്‍ നിന്നും 113 റണ്‍സാണ് വിരാട് കോലി നേടിയത്. നാല് സിക്‌സും 12 ബൗണ്ടറികളും അടങ്ങുന്നതാണ് കോലിയുടെ സെഞ്ചുറി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.
അതേസമയം വിരാട് കോലി നേടിയത് ഐപിഎല്ലിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറിയാണ്. ഇതിന്റെ പേരില്‍ വിമര്‍ശനവും വിരാട് കോലി നേരിടുന്നുണ്ട്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ രാജസ്ഥാന്‍ ബട്ട്‌ലറുടെ സെഞ്ചുറിയുടെ കരുത്തില്‍ മറി കടക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസണും അര്‍ധ സെഞ്ചുറി നേടി. സഞ്ജുവും ബട്ട്‌ലറും ഫോമിലേക്ക് തിരികെ വന്നതിന്റെ സന്തോഷത്തിലാണ് രാജസ്ഥാന്‍ ആരാധകര്‍.
രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം ബംഗ്ലൂരിന്റെ എതിരാളികള്‍ മുംബൈയാണ്. കഴിഞ്ഞ ദിവസത്തെ കളിയ്ക്ക് ശേഷം വിരാട് കോലി മുംബൈയിലേക്ക് മടങ്ങിയത് ഒറ്റയ്ക്കാണ്. തന്റെ ടീമംഗങ്ങളെ കാണാന്‍ നില്‍ക്കാതെയാണ് കോലിയുടെ മടക്കം. വ്യാഴാഴ്ചയാണ് മുംബൈയും ബാംഗ്ലൂരും തമ്മിലുള്ള മത്സരം.
മുംബെെയ്ക്കും അടുത്ത മത്സരം നിർണായകമാണ്. തുടർച്ചയായ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരിക്കുകയാണ് മുംബെെ. പോയന്റ് ടേബിളില്‍ പിന്നിലാണ് മുംബെെ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും. അതുകൊണ്ട് തന്നെ ഇരുവർക്കും തിരികെ വരേണ്ടത് വളരെ നിർണായകമാണ്. ഇന്നലത്തെ കളിയിലെ ബാംഗ്ലൂർ താരങ്ങളുടെ പ്രകടനത്തിലെ വിജയതൃഷ്ണ ഇല്ലായ്മയും വിമർശിക്കപ്പെടുന്നുണ്ട്. വിരാട് കോലിയുടെ പതിഞ്ഞ താളത്തിലുള്ള സെഞ്ചുറിയും നായകന്‍ ഡുപ്ലെസിസിന്റെ മോശം പ്രകടനവുമെല്ലാം വിമർശിക്കപ്പെടുന്നുണ്ട്.