മുംബൈ: കളിച്ച മൂന്ന് കളികളും പരാജയപ്പെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഇതോടെ നായകനായുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈയിലേക്കുള്ള തിരിച്ചുവരവും മങ്ങിയിരിക്കുകയാണ്. രോഹിത് ശര്‍മയുടെ പകരക്കാരനായി തന്നെ തെളിയിക്കണമെങ്കില്‍ ഹാര്‍ദിക്കിന് എത്രയും പെട്ടെന്ന് ടീമിനെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടു വരേണ്ടതുണ്ട്.
മുംബൈയുടെ നായകനായി മാറിയ നിമിഷം മുതല്‍ക്കേ കടുത്ത വിമര്‍ശനമാണ് ഹാര്‍ദിക് പാണ്ഡ്യ നേരിടുന്നത്. രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയതിനോട് മുംബൈ ആരാധകര്‍ക്ക് കടുത്ത വിമര്‍ശനമുണ്ട്. തങ്ങളുടെ നായകനെതിരെ പരസ്യമായി തന്നെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ടീമിനകത്തും ഹാര്‍ദിക്കിനതെിരെ ചിലര്‍ രംഗത്ത് വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മുംബൈയുടെ കളികളിലെല്ലാം ഹാര്‍ദിക് പാണ്ഡ്യയെ ആരാധകര്‍ വരവേറ്റത് കൂവലുകളോടെയായിരുന്നു. വാങ്കഡെയില്‍ സ്വന്തം തട്ടകത്തിലും പാണ്ഡ്യയ്ക്ക് നേരിടേണ്ടി വന്നത് ആരാധകരുടെ കൂവലുകളാണ്. ഒപ്പം ആരാധകര്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് വേണ്ടി ആര്‍പ്പുവിളിക്കുകയും ചെയ്തു. രോഹിത് രോഹിത് ചാന്റുകളാല്‍ നിറഞ്ഞിരുന്നു വാങ്കഡെ.
ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ഹാര്‍ദിക് പാണ്ഡ്യ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ''ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഹി ഭായിയുടെ കീഴില്‍ കളിച്ചിട്ടുണ്ട്. രോഹിത് ശര്‍മ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ കളിക്കുന്നതിനെക്കുറിച്ച് ഒരുപാട് പറയപ്പെടുന്നുണ്ട്. പക്ഷെ രോഹിത് സ്വതന്ത്ര്യമായി കളിക്കാന്‍ ഇഷ്ടപ്പെടും'' എന്നാണ് ശ്രീശാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
''രോഹിത്തിനെ എനിക്കറിയാവുന്നിടത്തോളം, അദ്ദേഹം സ്വതന്ത്ര്യമായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ക്യാപ്റ്റന്‍സിയുടെ ബാധ്യതയൊന്നുമില്ലാതെ. ചിലപ്പോള്‍ ഓറഞ്ച് ക്യാപ്പ് തന്നെ എടുത്തേക്കാം. നല്ലൊരു സീസണ്‍ തന്നെയാകും അദ്ദേഹത്തിനിത്. അദ്ദേഹം മുംബൈ ഇന്ത്യന്‍സിനെ മുന്നില്‍ നിന്ന് നയിച്ചിട്ടുണ്ട്. എനിക്കുറപ്പാണ് അദ്ദേഹം ഇനി മുംബൈ ഇന്ത്യന്‍സിനെ പിന്നില്‍ നിന്നും നയിക്കും'' എന്നും ശ്രീശാന്ത് പറയുന്നുണ്ട്.
അതേസമയം ബാറ്റര്‍ എന്ന നിലയിലുള്ള തന്റെ സമീപനത്തില്‍ രോഹിത് ശര്‍മ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് ശ്രീശാന്ത് പറയുന്നത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നായി 69 റണ്‍സാണ് രോഹിത് ശര്‍മയ്ക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. ഇതില്‍ 43 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ ദിവസം വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ ഡക്കായി പുറത്തായിരുന്നു. ഇതോടെ ദിനേശ് കാര്‍ത്തിക്കിനൊപ്പം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാകുന്ന താരമായി മാറുകയും ചെയ്തു രോഹിത്.
''എനിക്ക് പറായനുള്ളത് മാറ്റത്തിന് തയ്യാറാവുക, മാറ്റത്തെ ഉള്‍ക്കൊള്ളുക എന്നാണ്. ഏത് ടീമിന് വേണ്ടി കളിച്ചാലും രോഹിത് ശര്‍മ ഒന്നു തന്നെയായിരിക്കും. വ്യക്തിപരമായി അദ്ദേഹം പ്രയാസത്തിലൂടെയായിരിക്കാം കടന്നു പോകുന്നത്. പക്ഷെ ഇതിനെ മറികടന്ന് ചാമ്പ്യനായി അദ്ദേഹം തിരികെ വരുമെന്ന് എനിക്കുറപ്പാണ്. ഈ സീസണില്‍ രോഹിത് ധാരാളം റണ്‍സ് നേടും'' എന്നും ശ്രീശാന്ത് പറയുന്നുണ്ട്. രോഹിത് ശർമയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വരും മത്സരങ്ങളിലേക്ക് തിരിച്ചു വരേണ്ടത് നിർണായകമാണ്. നായകനെന്ന നിലയിലുള്ള വിമർശനങ്ങളെ കയ്യടികളാക്കി മാറ്റേണ്ടത് പാണ്ഡ്യയ്ക്ക് വളരെ അത്യാവശ്യമായി മാറിയിരിക്കുകയാണ്.