ചെന്നൈ: 17-ാമത് ഐപിഎല്‍ മാമാങ്കത്തിന് ചെന്നൈ ചെപ്പോക്കില്‍ തുടക്കമായി. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ചെന്നൈയെ പലതവണ കിരീടത്തിലേക്ക് നയിച്ച എംഎസ് ധോണി തന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങുന്ന സീസണ്‍ ആണിത്. ചെന്നൈയുടെ തലമുറ മാറ്റം എന്നോളം റുതുരാജ് ഗെയ്ഗ്വാദിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചിരിക്കുകയാണ് ധോണി.
ക്യാപ്റ്റന്‍ എന്ന പേരില്ലെങ്കിലും കളത്തില്‍ ധോണിയുള്ളിടത്തോളം കാലം ടീമിനെ മുന്നില്‍ നിന്നും നയിക്കാന്‍ ക്യാപ്റ്റനൊപ്പം തന്നെ ധോണിയുമുണ്ടാകും എന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ ഈ സീസണ്‍ ധോണിയുടെ ശിക്ഷണത്തില്‍ റുതുരാജിന് ടീം മാനേജ്‌മെന്റും ക്യാപ്റ്റന്‍സിയില്‍ പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് എങ്ങനെ എന്നൊക്കെ പഠിക്കാനുള്ള അവസരം കൂടിയാണ്. ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയി ധോണിയുടെ സഹായവും റുതുരാജിന്റെ മികവും ടീമിനും ഗുണം ചെയ്യുന്നത് കാണാന്‍ സാധിക്കുകയും ചെയ്തിരുന്നു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിച്ചപ്പോഴെല്ലാം ധോണി ഈ ടീമിന്റെ ഭാഗമാണ്. റാഞ്ചിയോളം തന്നെ ചെന്നൈയും തനിക്കിന്ന് സ്വന്തം വീടാണെന്നാണ് ധോണി പറയുന്നത്. അതേസമയം ഐപിഎല്ലില്‍ ധോണിയെ നയിക്കുന്ന നാലാമത്തെ നായകന്‍ ആണ് റുതുരാജ്. ചെന്നൈയില്‍ ധോണി മറ്റൊരു നായകന് കീഴില്‍ കളിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഐപിഎല്ലില്‍ നാളിതുവരെ നാല് നായകന്മാരുടെ കീഴിലാണ് എംഎസ് ധോണി കളിച്ചിട്ടുള്ളത്.
താന്‍ നായകനല്ലാതെ ധോണി ഐപിഎല്ലില്‍ ആദ്യം കളിക്കുന്നത് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയാണ്. അന്ന് ധോണിയുടെ നായകന്‍ സ്റ്റീവ് സ്മിത്ത് ആയിരുന്നു. സ്മിത്തിന് കീഴില്‍ 15 മത്സരങ്ങളാണ് ധോണി കളിക്കുന്നത്. വിലക്കിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ നിന്നും വിട്ടു നിന്ന കാലത്തായിരുന്നു ഇത്. ഇതിന് ശേഷം മറ്റൊരു നായകന് കീഴില്‍ ധോണി കളിക്കുന്നത് ചെന്നൈയില്‍ തന്നെയാണ്. തന്റെ വിശ്വസ്തന്മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയായിരുന്നു അന്ന് ധോണിയുടെ നായകന്‍. എട്ട് മത്സരങ്ങളാണ് ധോണി ജഡേജയ്ക്ക് കീഴെ കളിച്ചത്.
ചെന്നൈയ്ക്ക് വേണ്ടി തന്റെ 221-ാം മത്സരത്തിനായാണ് ധോണി ഇന്നിറങ്ങിയത്. ചെന്നൈയുടെ ഐപിഎല്‍ ചരിത്രത്തില്‍ ഇത് ഒമ്പതാമത്തെ തവണ മാത്രമാണ് ചെന്നൈയെ ധോണിയല്ലാതെ മറ്റൊരാള്‍ നയിക്കുന്നത്. ഇതിന് മുമ്പ് ധോണിയല്ലാതെ മറ്റൊരാള്‍ ചെന്നൈയെ നയിച്ചത് രവീന്ദ്ര ജഡേജ മാത്രമായിരുന്നു. ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോള്‍ റുതുരാജ് ഗെയ്ഗ്വാദിന് മുന്നില്‍ വലിയ ഉത്തരവാദിത്തമാണുളളത്. ധോണിയെ പോലൊരു ക്യാപ്റ്റന്റെ പകരക്കാരനാവുക എന്നത് ഒട്ടും എളുപ്പമല്ല.
ധോണി നേടിയ നേട്ടങ്ങള്‍ ആവര്‍ത്തിക്കുക ഏറെക്കുറെ അസാധ്യമാണ്. ധോണിയുടെ നിഴലില്‍ നിന്നും പുറത്ത് വന്ന് സ്വന്തമായൊരു ലെഗസി പടുത്തുയര്‍ത്തുക എന്ന വലിയ വെല്ലുവിളിയാണ് റുതുരാജിന് മുന്നിലുള്ളത്. തന്നിലുള്ള പ്രതീക്ഷകള്‍ എത്രത്തോളം അദ്ദേഹത്തിന് കാത്തുസൂക്ഷിക്കാന്‍ സാധിക്കുമെന്നത് കണ്ടറിയണം.