ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നാളെ ആരംഭിക്കും. അതിന് മുന്നോടിയായി തന്റെ പ്രവചനവുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആയിരിക്കും ഇത്തവണ ഐപിഎല്‍ ചാമ്പന്മാരാവുക എന്നാണ് റായുഡു പറയുന്നത്. മെയ് 22 ന് നടക്കുന്ന എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനിറങ്ങുകയാണ്.
തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ വിജയിച്ച്, ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തിയാണ് ബാംഗ്ലൂര്‍ പ്ലേ ഓഫ് യോഗ്യത നേടുന്നത്. അതേസമയം നേരെ മറുവശത്താണ് രാജസ്ഥാനുള്ളത്. തുടര്‍ച്ചയായി നാല് മത്സരങ്ങളും പരാജയപ്പെട്ടാണ് രാജസ്ഥാന്‍ പ്ലേ ഓഫിനെത്തുന്നത്. സീസണിന്റെ തുടക്കത്തില്‍ നേടിയ തുടര്‍ വിജയങ്ങളാണ് രാജസ്ഥാനെ പ്ലേ ഓഫിലെത്തിച്ചത്. കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു രാജസ്ഥാന്റെ അവസാന മത്സരം. എന്നാല്‍ മഴ മൂലം ഈ കളി ഉപേക്ഷിക്കേണ്ടി വന്നു.

''ആര്‍സിബിയാണ് എന്റെ ഫേവറീറ്റുകള്‍. അവര്‍ കളിക്കുന്ന രീതി തന്നെ കാരണം. ചെന്നൈയ്‌ക്കെതിരെ അവരുടേതൊരു ക്ലിനിക്കല്‍ കളിയായിരുന്നു. രാജസ്ഥാന് ഈ ഇടവേള ഗുണകരമാകുമോ എന്ന് അറിയില്ല. ആര്‍സിബി പക്വതയുള്ള ടീമാണ്. അവരുടെ ഓരോ താരത്തിനും തന്റെ റോള്‍ എന്തെന്ന വ്യക്തയുണ്ട്'' എന്നാണ് റായുഡു പറയുന്നത്. 27 റണ്‍സിനായിരുന്നു ചെന്നൈയെ ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയത്. ഇതോടെ ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത് എത്തുകയും പ്ലേ ഓഫ് യോഗ്യത നേടുകയുമായിരുന്നു.
സീസണിലെ ആദ്യത്തെ എട്ട് മത്സരങ്ങളില്‍ ഏഴിലും പരാജയപ്പെട്ട ടീമാണ് ബാംഗ്ലൂര്‍. ഇതോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് യോഗ്യത നേടാതെ പുറത്താകുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ അവിശ്വസനീയമായ രീതിയില്‍ ആര്‍സിബി തിരികെ വരികയായിരുന്നു.
''ദൈവത്തിന് ഒരു പ്ലാനുണ്ടാകും. നമ്മള്‍ ചെയ്യുന്നതിനോട് സത്യസന്ധത കാണിക്കുക. ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ സത്യസന്ധരായിരുന്നു. അതിന്റെ പ്രതിഫലം ലഭിച്ചു. അതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല. അടുത്തതില്‍ ഫോക്കസ് ചെയ്യണം'' എന്നാണ് ബാംഗ്ലൂരിന്റെ തിരിച്ചുവരവിനെക്കുറിച്ച് കഴിഞ്ഞ ദിവസം വിരാട് കോലി പറഞ്ഞത്. നിലവില്‍ ഈ സീസണിലെ ഓറഞ്ച് ഹോള്‍ഡറാണ് വിരാട് കോലി. 708 റണ്‍സാണ് ഇതുവരെ വിരാട് കോലി നേടിയിട്ടുള്ളത്. തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം എന്ന ലക്ഷ്യത്തിനായുള്ള പോരാട്ടത്തിലാണ് ബാംഗ്ലൂര്‍.
അതേസമയം സീസണിലെ ആദ്യത്തെ പ്ലേ ഓഫ് നാളെ നടക്കും. ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സും രണ്ടാം സ്ഥാനത്തുള്ള സണ്‍റെെസേഴ്സ് ഹെെദരാബാദും തമ്മിലുള്ള ക്വാളിഫയറില്‍ ജയിക്കുന്ന ടീം ഫെെനലിലെത്തും. പരാജയപ്പെടുന്ന ടീം രാജസ്ഥാന്‍-ബാംഗ്ലൂർ മത്സരത്തിലെ വിജയിയേയും നേരിടും. ആരൊക്കെയാകും ഫെെനലിലെത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.