കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് v/s റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തില്‍ ബാംഗ്ലൂരിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ ക്വാളിഫയറിലെത്തിയിരിക്കുകയാണ്. ബാംഗ്ലൂരിനെതിരായ രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ആര്‍ അശ്വിന്‍. ഒരു ഓവറില്‍ തന്നെ രണ്ട് വിക്കറ്റെടുത്ത് ബാംഗ്ലൂരിന്റെ ചെറുത്തു നില്‍പ്പിനെ തകര്‍ത്തത് അശ്വിനായിരുന്നു. കരുത്തരായ കാമറൂണ്‍ ഗ്രീനിനേയും ഗ്ലെന്‍ മാക്‌സ് വെല്ലിനേയുമാണ് അശ്വിന്‍ പുറത്താക്കിയത്.
റണ്‍ വിട്ടു കൊടുക്കുന്നതിലും അശ്വിന്‍ വലിയ പിശുക്ക് കാണിച്ചിരുന്നു. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടു കൊടുത്താണ് അശ്വിന്‍ രണ്ട് വിക്കറ്റെടുത്തത്. അശ്വിന്റെ അനുഭവ സമ്പത്തും കഴിവും വെളിവായൊരു പ്രകടനമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇതിന് അശ്വിനെ തേടി മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ അവാര്‍ഡ് എത്തുകയും ചെയ്തു. ഒടുവില്‍ പവല്‍ സിക്‌സിലൂടെ രാജസ്ഥാന് വിജയം നേടിക്കൊടുക്കുമ്പോള്‍ മറുവശത്ത് അശ്വിനുണ്ടായിരുന്നു.

''സീസണിന്റെ ആദ്യ പകുതിയില്‍ എന്റെ ശരീരം അനങ്ങുന്നത് പോലുമില്ലായിരുന്നു. പലപ്പോഴും ആക്ഷന്‍ പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ലായിരുന്നു. ചെറിയൊരു അബ്‌ഡൊമെന്‍ ഇഞ്ചുറിയുമുണ്ടായിരുന്നു എനിക്ക്. ഫ്രാഞ്ചൈസിനോടുള്ള കമ്മിറ്റ്‌മെന്റും, ഡ്രസ്സിംഗ് റൂമിലെ പയ്യന്മാരും കാരണമാണ് എന്റെ ശരീരം മറന്ന് കളിക്കാനിറങ്ങിയത്'' എന്നാണ് അശ്വിന്‍ പറയുന്നത്.
''ഞങ്ങളുടെ കരുത്ത് യുവത്വവും അനുഭവ സമ്പത്തും ഒരുമിക്കുന്നു എന്നതാണ്. ഹെറ്റി തിരികെ വന്നു. ഇന്ന് പവലും ബൗണ്ടറികള്‍ നേടി. കേശവ് മഹാരാജ് പുറത്തിരിക്കുകയാണ്. മുന്നോട്ട് പോകാനുള്ള മൊമന്റം കിട്ടിയിരിക്കുന്നു'' എന്നും അശ്വിന്‍ പറഞ്ഞു.
ഗംഭീരമായിരുന്നു രാജസ്ഥാന്റെ തുടക്കം. എന്നാല്‍ പിന്നാലെ തുടര്‍ പരാജയങ്ങള്‍ രാജസ്ഥാന്റെ മൊമന്റം തകര്‍ത്തു. എന്നാല്‍ പ്ലേ ഓഫിലെ ജീവന്മരണ പോരാട്ടത്തില്‍ രാജസ്ഥാന്‍ തിരികെ വരികയായിരുന്നു. നാല് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍ ഇന്നലെ ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ 172 റണ്‍സാണ് നേടിയത്. ഒരു ഓവര്‍ ബാക്കി നില്‍ക്കെ രാജസ്ഥാന്‍ വിജയിക്കുകയായിരുന്നു.
രാജസ്ഥാന് മുന്നിലുളള എതിരാളികള്‍ ഇനി ഹൈദരാബാദാണ്. ഇരുവരും തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. സണ്‍റൈസേഴ്‌സിനെതിരെ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു കൊല്‍ക്കത്ത വിജയിക്കുന്നതും ഫൈനലിലെത്തുന്നതും. ആരാകും കൊല്‍ക്കത്തയുടെ എതിരാളികള്‍ എന്നറിയാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
അതേസമയം ഇന്നലെ രാജസ്ഥാന്‍ ടീം മെെതാനത്തിറങ്ങിയത് പൂർണാരോഗ്യത്തോടെയല്ലെന്നാണ് നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞത്. താനുള്‍പ്പടെയുള്ള താരങ്ങള്‍ക്ക് സുഖമില്ലായിരുന്നു എന്നാണ് സഞ്ജു പറഞ്ഞത്. എന്നിരുന്നാലും ബാംഗ്ലൂരിന്റെ പേരുകേട്ട ബാറ്റിംഗ് നിരയെ തുടക്കത്തിലെ പൂട്ടാനായതോടെ രാജസ്ഥാന് മേല്‍ക്കെെ നേടുകയായിരുന്നു. ബാംഗ്ലൂർ ശക്തായ ചെറുത്തു നില്‍പ്പ് നടത്തിയെങ്കിലും രാജസ്ഥാന്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു.