ഐപിഎല്ലിലെ തുല്യ ശക്തരാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും. ഇരുവരും മുഖാമുഖം വരുന്ന മത്സരങ്ങളെല്ലാം ആകാംഷയോടെയാണ് ആരാധകര്‍ കാത്തു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ അരങ്ങേറിയത്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ 20 റണ്‍സിന് പരാജയപ്പെടുത്തുകയായിരുന്നു. രോഹിത് ശര്‍മയുടെ സെഞ്ചുറിയ്ക്ക് പോലും മുംബൈയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
മതീഷ പതിരണയുടെ നാല് വിക്കറ്റ് നേട്ടത്തിന്റെ കരുത്തില്‍ ചെന്നൈ മുംബൈയെ എറിഞ്ഞിടുകയായിരുന്നു. ഇതോടെ തുടര്‍ പരാജയങ്ങളില്‍ നിന്നും തിരികെ വന്ന മുംബൈയ്ക്ക് വീണ്ടും തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. മുന്നോട്ടുള്ള മത്സരങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ എങ്ങനെയെന്ന് പരിശോധിക്കാം.

ഇന്നലത്തെ പരാജയത്തോടെ അല്‍പ്പം അപകടത്തിലാണ് മുംബൈ. ഇതുവരെ കളിച്ച ആറില്‍ നാല് കളികളും മുംബൈ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുംബൈയ്ക്ക് പ്രതീക്ഷ കൈവിടാന്‍ ആയിട്ടില്ല. ഇനി മുന്നിലുള്ള എട്ട് മത്സരങ്ങളിലാണ് മുന്‍ ചാമ്പ്യന്മാരുടെ പ്രതീക്ഷ. വരാനിരിക്കുന്ന മത്സരങ്ങളില്‍ പരാമവധി മത്സരങ്ങള്‍ മുംബൈയ്ക്ക് വിജയിക്കേണ്ടിയിരിക്കുന്നു.
മുംബൈയുടെ അടുത്ത എതിരാളികള്‍ പഞ്ചാബ് കിങ്‌സ് ആണ്. മുംബൈയെ പോലെ തന്നെ തുടര്‍ പരാജയങ്ങളില്‍ വലയുന്ന ടീമാണ് പഞ്ചാബ്. രണ്ട് ടീമുകള്‍ക്കും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ജയിക്കാനായത്. അതുകൊണ്ട് തന്നെ മുംബൈ-പഞ്ചാബ് മത്സരം രണ്ട് ടീമുകള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഐപിഎല്‍ ചരിത്രം മുംബൈയ്ക്ക് മേല്‍ക്കൈ നല്‍കുന്നുണ്ട്. പഞ്ചാബിനെതിരെ വിജയിച്ച് പോയന്റ് ടേബിളില്‍ മുന്നോട്ട് പോവുകയായിരിക്കും മുംബൈയുടെ ലക്ഷ്യം.
അതേസമയം, കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകായരുന്നു. ചെന്നൈയുടെ തുടക്കം ഇടര്‍ച്ചയോടെയായിരുന്നു. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. എന്നാല്‍ നായകന്‍ റുതുരാജ് ഗെയ്ഗ്വാദും ശിവം ദൂബേയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 90 റണ്‍സിന്റെ കൂട്ടുകെട്ട് ചെന്നൈയെ തിരികെ മത്സരത്തിലേക്ക് കൊണ്ടു വന്നു. നാല് പന്തില്‍ 20 റണ്‍സുമായി ധോണിയുടെ ഗംഭീര ഫിനിഷിംഗ് കൂടിയായപ്പോള്‍ ചെന്നൈ നല്ല സ്‌കോറിലേക്ക് എത്തുകയും ചെയ്തു.
അതേസമയം ചെന്നൈയ്‌ക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കം ഗംഭീരമായിരുന്നു. എന്നാല്‍ പതിരാണയുടെ നേതൃത്വത്തില്‍ ചെന്നൈ നടത്തിയ ബൗളിംഗ് പ്രകടനത്തില്‍ മുംബൈയ്ക്ക് കാലിടറി. മുന്‍ നായകന്‍ രോഹിത് ശര്‍മ 105 നേടിയിട്ടും മുംബൈ നിരയിലെ മറ്റ് ബാറ്റര്‍മാര്‍ തിളങ്ങാതെ വന്നതോടെ 20 റണ്‍സ് അകലെ മുംബൈ ഇന്നിംഗ്‌സ അവസാനിക്കുകയായിരുന്നു.
അതേസമയം മുംബെെയെ അലട്ടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് നായകന്‍ ഹാർദിക് പാണ്ഡ്യയുള്‍പ്പടെയുള്ള ബൌളിംഗ് യൂണിറ്റിന്റെ പ്രകടനമാണ്. ജസ്പ്രീത് ബുംറയൊഴികെ മുംബെെ ബൌളർമാർ ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല. മുന്‍നിര ബാറ്റർമാരും ഫോമിലേക്ക് ഉയരാത്തതും തലവേദനയായി മാറിയിട്ടുണ്ട്. ഇതിനിടെ ഹാർദിക് പാണ്ഡ്യ നേരിടുന്ന വിമർശനങ്ങളും ടീമിനെ അലട്ടുന്നുണ്ടെന്ന് വേണം വിലയിരുത്താന്‍.