ബാംഗ്ലൂര്‍: റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരെ അമ്പരപ്പിച്ച തീരുമാനമായിരുന്നു തങ്ങളുടെ ഏറ്റവും മികച്ച ബൗളറായ യുസ്വേന്ദ്ര ചാഹലിനെ റിലീസ് ചെയ്തതും ലേലത്തില്‍ തിരികെ പിടിക്കാതിരുന്നതും. ഇപ്പോഴിതാ ആ പാളിപ്പോയ തീരുമാനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയ മൈക്ക് ഹെസോന്‍.
2022 ലെ ലേലത്തിലായിരുന്നു ബാംഗ്ലൂര്‍ ചാഹലിനെ റിലീസ് ചെയ്യുന്നത്. ചാഹലിനെപ്പോലെ പ്രതിഭാസമ്പന്നനായൊരു താരത്തെ കൈവിട്ടു കളഞ്ഞതില്‍ തനിക്ക് അതിയായ വിഷമമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ചാഹലിനെ റിലീസ് ചെയ്യുക എന്നത് ടീമിന്റെ സ്ട്രാറ്റജിയുടെ ഭാഗമായിരുന്നു. തിരികെ ലേലത്തില്‍ പിടിക്കാനായിരുന്ന പദ്ധതിയെന്നും മൈക്ക് പറയുന്നുണ്ട്.

റിലീസ് ചെയ്ത ശേഷം ചാഹലിനെ ലേലത്തില്‍ തിരികെ പിടിക്കാന്‍ ആഗ്രഹിച്ച ആര്‍സിബിയുടെ പ്ലാനുകള്‍ തെറ്റിച്ചു കൊണ്ട് യുസിയുടെ നമ്പര്‍ താഴേക്ക് വരികയായിരുന്നു. വനിന്ദു ഹസരങ്കെയെ സൈന്‍ ചെയ്തതോടെ വലിയ തുക നല്‍കി ചാഹലിനെ തിരികെ കൊണ്ടു വരുക എന്നത് ആര്‍സിബിയ്ക്ക് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. അതേ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സാണ് ചാഹലിനെ ലേലത്തില്‍ സ്വന്തമാക്കിയത്.
രാജസ്ഥാന്റെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നീക്കങ്ങളിലൊന്നായിരുന്നു ചാഹലിനെ ടീമിലെത്തിച്ചത്. ആ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നായി 27 വിക്കറ്റെടുത്ത് പര്‍പ്പിള്‍ ക്യാപ്പും ചാഹല്‍ സ്വന്തമാക്കി. ആ സീസണില്‍ രാജസ്ഥാന്‍ ഫൈനലിലുമെത്തി. പക്ഷെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെടുകയായിരുന്നു. പിന്നീടുള്ള രണ്ട് വര്‍ഷവും രാജസ്ഥാന്‍ ചാഹലിനെ നിലനിര്‍ത്തുകയായിരുന്നു. 2023ല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതാണ് ചാഹല്‍ ഫിനിഷ് ചെയ്തത്.
ഈ സീസണിലും ചാഹല്‍ പര്‍പ്പിള്‍ ക്യാപ്പിനായുള്ള മത്സരത്തിലുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളും ചാഹല്‍ നേടിയിട്ടുണ്ട്. ജിയോ സിനിമയില്‍ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ചാഹലിനെ നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് മൈക്ക് സംസാരിച്ചത്.
''എന്റെ കരിയര്‍ അവസാനിച്ചാലും അത് കഴിഞ്ഞാരും എന്നെ അസ്വസ്ഥപ്പെടുത്തുന്നതായിരിക്കും യുസിയുടെ കാര്യം. അവന്‍ അസാധ്യ ബൗളറാണ്. ഓരോ സൈക്കിള്‍ വരുമ്പോഴും ആരെയാണ് നിലനിര്‍ത്തേണ്ടത് എന്ന് തീരുമാനിക്കേണ്ടിവരും. അത്തരത്തില്‍ ഒന്നായിരുന്നു അത്. മൂന്ന് പേരെ മാത്രം നിലനിര്‍ത്തുമ്പോള്‍ അധികമായി കയ്യില്‍ വരിക നാല് കോടിയാണ്. അതിലൂടെ ഹര്‍ഷലിനേയും യുസിയേയും തിരികെ പിടിക്കാമെന്നാണ് കരുതിയത്'' മൈക്ക് പറയുന്നു.
''പിന്നെയാണ് ലേലത്തിന്റെ ഓര്‍ഡര്‍ വരുന്നത്. യുസിയുടെ നമ്പര്‍ 65 ആയിരുന്നു. യുസിയല്ലാതെ മറ്റൊരു സ്പിന്നറെ ഞങ്ങള്‍ നോക്കിയിരുന്നില്ല. പിന്നൊരു ഓപ്ഷന്‍ ഹസരങ്കയായിരുന്നു. ഹസരങ്കയെ കിട്ടിയതോടെ ഞങ്ങള്‍ക്ക് പിന്നീട് യുസിയ്ക്കായി ശ്രമിക്കാന്‍ സാധിക്കാതെ വരികയായിരുന്നു'' എന്നാണ് മൈക്ക് ഹെസോന്‍ പറയുന്നത്. എന്തായാലും ആ തീരുമാനം ആർസിബിയ്ക്ക് കനത്ത തിരിച്ചടിയായി മാറി. ഈ സീസണിലും മികച്ചൊരു ബൌളിംഗ് നിരയില്ലാത്തതിന്റെ വേദന ആർസിബി അനുഭവിക്കുന്നുണ്ട്. അതേസമയം രാജസ്ഥാന് വേണ്ടി മിന്നും ഫോമിലാണ് ചാഹലുള്ളത്.