ഓരോ ഐപിഎല്‍ സീസണും പുതിയ താരങ്ങളുടെ ഉദയത്തിന് കൂടി സാക്ഷ്യം വഹിക്കാറുണ്ട്. ഐപിഎല്‍ 2024 ലെ താരോദയമായി മാറിയിരിക്കുകയാണ് മായങ്ക് യാദവ് എന്ന 21 കാരന്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സൂപ്പര്‍ ഹീറോയാണ് ഇന്ന് മായങ്ക്. തുടര്‍ച്ചയായി 150 ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന മായങ്ക് എതിര്‍ ടീമുകള്‍ക്ക് വലിയ തലവേദനയായി മാറുകയാണ്.
ട്വന്റി-20 ലോകകപ്പ് അടുത്തു നില്‍ക്കെ മായങ്കും തന്റെ ക്ലെയിം ഉയര്‍ത്തിയിരിക്കുകയാണ്. ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അര്‍ഹത മായങ്ക് തെളിയിച്ചതായാണ് വിലയിരുത്തലുകള്‍. മുന്‍ ചീഫ് സെല്ക്ടറായ എംഎസ്‌കെ പ്രസാദും ഇക്കാര്യം അഭിപ്രായപ്പെടുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഐപിഎല്ലിന് മുമ്പ് ക്രിക്കറ്റ് ലോകത്ത് മായങ്ക് യാദവിന്റെ പേര് ചര്‍ച്ചയായിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് മായങ്കിന് ഐപിഎല്‍ കളിക്കാനുള്ള അവസരം നേടിക്കൊടുക്കുന്നത്. തന്നെ വിശ്വസിച്ച ലഖ്‌നൗവിനുള്ള നന്ദി തന്റെ പ്രകടനത്തിലൂടെ മായങ്ക് അറിയിക്കുകയും ചെയ്തു. ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്തിനുള്ള റെക്കോര്‍ഡും മായങ്ക് സ്വന്തമാക്കി. 156.7 ആയിരുന്നു മായങ്കിന്റെ അതിവേഗ പന്തിന്റെ സ്പീഡ്.
കഴിഞ്ഞ മത്സരം പരുക്കിനെ തുടര്‍ന്ന് നഷ്ടമായെങ്കിലും ഇതിനോടകം തന്നെ ഐപിഎല്ലില്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ മായങ്കിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലഖ്‌നൗ താരത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് എംഎസ്‌കെ പ്രസാദ്. പ്രഷര്‍ കുക്കര്‍ പോലുള്ള ഐപിഎല്‍ താരങ്ങളുടെ മികവ് തെളിയിക്കാനുള്ള അവസരമാണെന്നാണ് പ്രസാദ് പറയുന്നത്. സമ്മര്‍ദ്ദത്തെ മറി കടക്കാന്‍ സാധിക്കുമെന്ന് മായങ്ക് തെളിയിച്ചുവെന്നും അദ്ദേഹം പറയുന്നു.
ലോകകപ്പ് ടീമില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമായിരിക്കും ഇന്ത്യയുടെ മുഖ്യ പേസര്‍മാര്‍ എന്നാണ് കരുതപ്പെടുന്നത്. അവര്‍ക്കൊപ്പം മൂന്നാം പേസറായി മായങ്ക് യാദവിനേയും ടീമില്‍ എടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. മുഹമ്മദ് ഷമിയുടെ പരുക്കിന്റെ പശ്ചാത്തലത്തില്‍ മായങ്കിന് അവസരം നല്‍കണമെന്നാണ് പ്രസാദ് പറയുന്നത്. മായങ്കിന്റെ പേസും അക്യുറസിയും താരത്തെ മികച്ച ഓപ്ഷനാക്കുന്നുണ്ടെന്നാണ് പ്രസാദ് പറയുന്നത്.
''മറ്റേതെങ്കിലും ഫോര്‍മാറ്റ് ആയിരുന്നുവെങ്കില്‍ ഞാന്‍ മാറി ചിന്തിച്ചേനെ. കുറച്ച് ബൈലാറ്ററല്‍ സീരീസുകളിലെ അവന്റെ പ്രകടനം നോക്കിയാകും തീരുമാനം എടുത്തിട്ടുണ്ടാവുക. പക്ഷെ തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വലിയ അവസരമാണ് ഐപിഎല്‍. എല്ലാ മത്സരത്തിലും സമ്മര്‍ദ്ദമുണ്ട്. സമ്മര്‍ദ്ദത്തെ ഉള്‍ക്കൊള്ളാനും സ്ഥിരതയോടെ നന്നായി പന്തെറിയാനും സാധിക്കുമെന്ന് മായങ്ക് കാണിച്ചു തന്നിട്ടുണ്ട്. പല മികച്ചവരേയും തന്റെ വേഗതകൊണ്ട് അവന്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ട്'' എന്നാണ് പ്രസാദ് പറയുന്നത്.
''അവന്‍ ടീമിന് ഗുണം ചെയ്യുമെന്ന് കരുതുന്നു. ഷമി പുറത്തിരിക്കേണ്ട വരുന്ന സാഹചര്യത്തില്‍ സെലക്ടര്‍മാര്‍ ഒരു മൂന്നാം പേസറിനെ നോക്കുന്നുണ്ടാകും, സിറാജിനും ബുമ്രയ്ക്കും പുറമെ. ഈ പേസും കണിശതയുമുള്ള ഒരാള്‍ ട്വന്റി-20 ലോകകപ്പില്‍ സ്‌ക്വാഡില്‍ ഇടം അര്‍ഹിക്കുന്നുണ്ട്'' എന്നാണ് മായങ്കിനെക്കുറിച്ച് പ്രസാദ് പറയുന്നത്. അതേസമയം മായങ്കിന്റെ മുന്നോട്ടുള്ള മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന് തന്റെ മികവ് തുടാരാനായാല്‍ ഈ സീസണിലെ താരമായി മായങ്ക് മാറും.