ഐപിഎല്‍ സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്ലേ ഓഫ് സാധ്യതകള്‍ തെളിഞ്ഞു വരികയാണ്. നിലവിലെ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ യാത്ര അവസാനിച്ചതായി ഉറപ്പായിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള ടീമുകളില്‍ ആര്‍ക്കു വേണമെങ്കിലും പ്ലേ ഓഫിലേക്ക് എത്താനാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഐപിഎല്ലില്‍ താരങ്ങളുടെ സാന്നിധ്യം മാത്രമല്ല അസാന്നിധ്യവും ടീമുകളുടെ വിധി മാറ്റിയെഴുതാറുണ്ട്.
ഇത്തവണ മാര്‍ക്ക് വുഡ്ഡിനും ഗസ് അറ്റ്കിന്‍സണിനും പകരമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കൊണ്ടു വന്നവരായിരുന്നു ഷമാര്‍ ജോസഫും ദുഷ്മന്ദ ചമീരയും. എന്നാല്‍ ഈ നീക്കം ഇരു ടീമുകള്‍ക്കും ഗുണം ചെയ്തില്ല. എന്നാല്‍ ലേലത്തില്‍ ആരും എടുക്കാതെ പോയ രണ്ട് പേര്‍ ഇടയ്ക്ക് വച്ച് കയറി വരികയും തങ്ങളുടെ ടീമുകള്‍ക്ക് വലിയ നേട്ടമുണ്ടാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആ രണ്ട് താരങ്ങളെ പരിചയപ്പെടാം.

ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്
ഓരോ ഐപിഎല്‍ സീസണുകളും പുതിയ താരോദയങ്ങളുടേയും വേദിയായി മാറാറുണ്ട്. അങ്ങനെ ഈ സീസണിലെ താരോദയമാണ് ഓസീസ് താരം മക്ഗുര്‍ക്ക്. പരുക്ക് പറ്റിയ മിച്ചല്‍ മാര്‍ഷിന്റെ അഭാവം ഡല്‍ഹിയ്ക്ക് തലവേദനയായിരുന്നു. പിന്നാലെ ഹാരി ബ്രുക്കിന്റെ സേവനവും നഷ്ടമായി. ഇതിനിടെയാണ് ലുങ്കി എന്‍ഗിഡിയ്ക്ക് പരുക്കേല്‍ക്കുന്നത്. അങ്ങനെയാണ് ഫ്രേസറെ ഡല്‍ഹി തങ്ങളുടെ ടീമിലെത്തിക്കുന്നത്. റിക്കി പോണ്ടിംഗിന്റെ കണ്ടെത്തലാണ് ഫ്രേസര്‍. യുവതാരം വന്നതോടെ ഡല്‍ഹിയുടെ തലവര. ആക്രമിച്ചു കളിക്കുന്ന ഫ്രേസര്‍ ഡല്‍ഹിയുടെ ബാറ്റിംഗിന്റെ കുന്തമുനയായി മാറി. തുടരെ തുടരെ അര്‍ധ സെഞ്ചുറികള്‍ നേടി വരവറിയിക്കാനും ഫ്രേസറിന് സാധിച്ചു.
ഫില്‍ സാള്‍ട്ട്
ചമീരയെ കൊണ്ടു വരാനുള്ള തീരുമാനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് യാതൊരു ഗുണവും ചെയ്തിട്ടില്ല. എന്നാല്‍ ജേസണ്‍ റോയിയുടെ പകരക്കാരനായി ഫില്‍ സാള്‍ട്ടിനെ കൊണ്ടു വരാനുള്ള തീരുമാനം ടീമിന് വലിയ നേട്ടമുണ്ടാക്കി. സാള്‍ട്ടും നരേയ്‌നും ചേരുന്ന ഓപ്പണിംഗ് കൂട്ടുകെട്ട് എതീര്‍ടീമുകള്‍ക്ക് പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ്. അതിവേഗം തന്നെ റണ്‍ വേട്ടക്കാരുടെ പട്ടികയിലും ഇടം നേടാന്‍ സാള്‍ട്ടിന് സാധിച്ചു. കൊല്‍ക്കത്തയെ പോയന്റ് ടേബലില്‍ മുന്നിലെത്തിക്കുന്നതില്‍ നിര്‍ണായകമായിരുന്നു സാള്‍ട്ടിന്റെ പ്രകടനങ്ങള്‍.
നിലവില്‍ 16 പോയന്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പോയന്റ് ടേബളില്‍ ഒന്നാമത്. അത്ര തന്നെ പോയന്റുമായി രാജസ്ഥാന്‍ റോയല്‍സ് രണ്ടാമതുണ്ട്. മൂന്നാമതുള്ള ചെന്നൈയ്ക്കും നാലാമതുള്ള ഹൈദരാബാദിനും 12 പോയന്റ് വീതമാണുള്ളത്. ലഖ്‌നൗ അഞ്ചാമതും ഡല്‍ഹി ആറാമതുമുണ്ട്. തുടക്കത്തില്‍ ഏറ്റവും പിന്നിലായിരുന്ന ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ട് ഏഴാമതുണ്ട്.
രാജസ്ഥാനും കെകെആറും പ്ലേ ഓഫ് സാധ്യതയുടെ കാര്യത്തില്‍ മുന്നിലാണുള്ളത്. അതേസമയം മൂന്നും നാലും സ്ഥാനത്തുള്ള ടീമുകളുടെ കാര്യത്തില്‍ എന്തും സംഭവിക്കാം എന്നൊരു നിലയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഓരോ മത്സരവും നിർണയകമായി മാറിയിരിക്കുകയാണ്. അവസാന നിമിഷം വരെ ട്വിസ്റ്റുകള്‍ നിറഞ്ഞൊരു സീസണായിരിക്കും ഇതെന്നുറപ്പാണ്.