സ്‌പോര്‍ട്‌സില്‍ ഒന്നും അന്തിമമല്ല. ഇന്ന് വീണവര്‍ നാളെ വാഴും. ഇന്ന് വാണവര്‍ നാളെ വീഴും. അതുകൊണ്ട് തന്നെയാണ് ഓരോ വീഴ്ചയില്‍ നിന്നും ചാടിയെഴുന്നേല്‍ക്കാനും മുന്നോട്ട് പോകാനും കായികതാരങ്ങള്‍ക്ക് സാധിക്കുന്നത്. അങ്ങനെ വീണിടത്തു നിന്നും എഴുന്നേല്‍ക്കാനും കുതിക്കാനുമായി ഇത്തവണ ഐപിഎല്‍ പോരിന് ഇറങ്ങിയ താരമാണ് യഷ് ദയാല്‍.
പോയ വര്‍ഷത്തെ ഐപിഎല്‍ യഷ് ദയാലിന് ഒരു ദുസ്വപ്‌നമായാണ് അവസാനിച്ചത്. കൊല്‍ക്കത്തയും ഗുജറാത്തും തമ്മിലുള്ള മത്സരത്തില്‍ റിങ്കു സിങ് തുടര്‍ച്ചയായി അഞ്ച് സിക്‌സറുകള്‍ പറത്തി ഐപില്‍ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. അന്ന് ആ അഞ്ച് സിക്‌സും പിറന്നത് യഷ് ദയാലിന്റെ ഓവറിലായിരുന്നു. പിന്നാലെ ഗുജറാത്ത് യഷ് ദയാലിനെ റിലീസ് ചെയ്യുകയായിരുന്നു. ഈ വര്‍ഷം താരത്തെ ബാംഗ്ലൂര്‍ ലേലത്തില്‍ സ്വന്തമാക്കി.
അഞ്ച് കോടി രൂപയ്ക്കാണ് യഷ് ദയാലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 28 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് യഷ് ദയാല്‍ നേടിയത്. അതേസമയം ഇന്നത്തെ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടാന്‍ യഷ് ദയാലിന് സാധിച്ചിരുന്നു. ആര്‍സിബിയുടെ രണ്ടാമത്തെ മത്സരം പഞ്ചാബ് കിങ്‌സിനെതിരെയായിരുന്നു. മത്സരത്തിന്റെ പവര്‍ പ്ലേയില്‍ മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രമാണ് 10 റണ്‍സ് മാത്രമാണ് യഷ് ദയാല്‍ വിട്ടു നല്‍കിയത്.

ഇതിനിടെ യഷ് ദയാലിനെക്കുറഇച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേന്ററുമായ മുരളി കാര്‍ത്തിക് നടത്തിയ പരാമര്‍ശം കടുത്ത വിമര്‍ശനം നേരിടുകയാണ്. ചിലരുടെ കുപ്പ ചിലര്‍ക്ക് നിധി എന്നായിരുന്നു യഷ് ദയാലിനെക്കുറിച്ച് മുരളി കാര്‍ത്തിക് നടത്തിയ പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുരളി കാര്‍ത്തിക് യുവതാരത്തെ അപമാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
അതേസമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് ദയാല്‍. 23 മത്സരങ്ങളില്‍ നിന്നും 72 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് താരമാണ് യഷ് ദയാല്‍. നേരത്തെ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് ദയാലിനെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ പരുക്കിനെ തുടര്‍ന്ന് താരത്തിന് അവസരം നഷ്ടമാവുകയായിരുന്നു. അതേസമയം പഞ്ചാബിനെതിരെ സാം കറന്റെ വിക്കറ്റ് സ്വന്തമാക്കിയ യഷ് ദയാല്‍ 1-23 എന്ന ഫിഗറിലാണ് കളിയവസാനിപ്പിച്ചത്.
അതേസമയം സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ആര്‍സിബി. പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 6 വിക്കറ്റിന് 176 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബി 4 പന്തും 4 വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. വിരാട് കോലിയുടെ (77) തകര്‍പ്പന്‍ ഫിഫ്റ്റിയും ദിനേഷ് കാര്‍ത്തിക്കിന്റെ (28*) സൂപ്പര്‍ ഫിനിഷിങ്ങുമാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്. ആദ്യ മത്സരത്തില്‍ ചെന്നെെയോട് പരാജയപ്പെടുകയായിരുന്നു ആർസിബി.