വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ചാംപ്യന്‍മാരുടെ വഴി മുടക്കി മുംബൈ, ചെന്നൈയും പ്ലേഓഫ് കാണാതെ പുറത്ത്

അഞ്ചു വിക്കറ്റിനാണ് മുംബൈയുടെ വിജയം

1

മുംബൈ: നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്ലില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ് മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. ടൂര്‍ണമെന്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ ബൗളിങ് മികവിലാണ് മുംബൈ ചെന്നൈയുടെ കഥ കഴിച്ചത്. അഞ്ചു വിക്കറ്റിനാണ് മുംബൈയുടെ വിജയം. നേരിയ പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ സിഎസ്‌കെയ്ക്കു ഈ കളിയില്‍ ജയം അനിവാര്യമായിരുന്നു. പക്ഷെ നേരത്തേ തന്നെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ച മുംബൈ ചെന്നൈയുടെയും വഴിതടയുകയായിരുന്നു.

ചെന്നൈയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ മുംബൈയുടെ വിജയമുറപ്പായിരുന്നു. 98 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമാണ് മുംബൈയ്ക്കു സിഎസ്‌കെ നല്‍തിയത്. പവര്‍പ്ലേയില്‍ നാലു വിക്കറ്റുകള്‍ കൈവിട്ട മുംബൈ പതറിയെങ്കിലും തിലക് വര്‍മയുടെ (36*) ഇന്നിങ്‌സ് അവരെ രക്ഷിച്ചു. 32 ബോളില്‍ നാലു ബൗണ്ടറിയുള്‍പ്പെട്ടതായിരുന്നു തിലകിന്റെ ഇന്നിങ്‌സ്.

4

റിത്വിക് ഷോക്കീന്‍ (18), നായകന്‍ രോഹിത് ശര്‍മ (18) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇഷാന്‍ കിഷന്‍ (6), ഡാനിയേല്‍ സാംസ് (1), അരങ്ങേറ്റക്കാരന്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. നാലിവു 33 റണ്‍സിലേക്കു തകര്‍ന്ന മുംബൈയെ കരകയറ്റിയത് തിലക്- ഷോക്കീന്‍ ജോടിയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 48 റണ്‍സെടുത്ത ഇവര്‍ മുംബൈയെ വിജയത്തിലെത്തിക്കുകയായിരുന്നു. 14.5 ഓവറില്‍ മുംബൈ വിജയറണ്‍സ് കുറിച്ചു. തിലകിനൊപ്പം ടിം ഡേവിഡ് 16 റണ്‍സോടെ പുറത്താവാതെ നിന്നു. ഏഴു ബോളില്‍ അദ്ദേഹം രണ്ടു ബൗണ്ടറികളടിച്ചു. ചെന്നൈയ്ക്കായി മുകേഷ് ചൗധരി മൂന്നു വിക്കറ്റുകളെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. 98 റണ്‍സിന്റെ നേരിയ വിജയലക്ഷ്യം മാത്രമാണ് അവര്‍ മുംബൈയ്ക്കു നല്‍കിയിരിക്കുന്നത്. വെറും 16 ഓവറില്‍ 97 റണ്‍സിനു ചെന്നൈ കൂടാരംകയറി. ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം ടോട്ടല്‍ കൂടിയാണിത്.

2

പവര്‍പ്ലേയില്‍ തന്നെ ചെന്നൈയുടെ കാര്യം തീരുമാനമായിരുന്നു. അഞ്ചു മുന്‍നിര വിക്കറ്റുകള്‍ ഏഴോവറിനുള്ളില്‍ 32 റണ്‍സിനു ചെന്നൈ നഷ്ടപ്പെടുത്തി. നായകന്‍ എംഎസ് ധോണിയുടെ (36*) ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈയെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. 33 ബോളില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടീമിലെ ഒരാളില്‍ നിന്നു പോലും ധോണിക്കു കാര്യമായ രപിന്തുണ ലഭിച്ചില്ല. ഡ്വയ്ന്‍ ബ്രാവോ (12), അമ്പാട്ടി റായുഡു (10), ശിവം ദുബെ (10) എന്നിവരാണ് സിഎസ്‌കെ നിരയില്‍ രണ്ടക്കം തികച്ച മറ്റുള്ളവര്‍.

മുംബൈയ്ക്കായി ഡാനിയേല്‍ സാംസ് മൂന്നു വിക്കറ്റുകളെുത്തു. ഇതില്‍ രണ്ടും ആദ്യ ഓവറില്‍ തന്നെയായിരുന്നു. റിലേ മെറെഡിത്തും കുമാര്‍ കാര്‍ത്തികേയയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, രമണ്‍ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇന്നിങ്‌സിലെ രണ്ടാമത്തെ ബോളില്‍ തന്നെ ചെന്നൈയുടെ വിക്കറ്റ് വീഴ്ച തുടങ്ങിയിരുന്നു. മികച്ച ഫോമിലുള്ള ഡെവന്‍ കോണ്‍വേയെ പൂജ്യത്തിനു സാംസ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. സ്റ്റേഡിയത്തിലെ പവര്‍കട്ട് കാരണം ഡിആര്‍എസ് ലഭ്യമല്ലാത്തതിനാല്‍ കോണ്‍വേക്കു റിവ്യു എടുക്കാനായില്ല.

3

ഇതേ ഓവറിലെ നാലാമത്തെ ബോളില്‍ മോയിന്‍ അലിയും പൂജ്യത്തിനു പുറത്തായതോടെ സിഎസ്‌കെ സ്തബ്ധരായി. സംസിന്റെ ബൗണ്‍സറിനെതിരേ ടൈമിങ് തെറ്റിയ പുള്‍ ഷോട്ട് കളിച്ച അലിയെ റിത്വിക് ഷോക്കീന്‍ പിടികൂടി (രണ്ടിന് 2). രണ്ടാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ റോബിന്‍ ഉത്തപ്പയെ (1) ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കി (മൂന്നിന് 5). അഞ്ചാമത്തെ ഓവറിലെ ആദ്യ ബോൡ സാംസിന്റെ വൈഡ് ബോളില്‍ എഡ്ജായ റുതുരാജ് ഗെയ്ക്വാദിനെ (7) ഇഷാന്‍ കിഷന്‍ പിടികൂടിയതോടെ ചെന്നൈ നാലിനു 17ലേക്കു കൂപ്പുകുത്തി.

10 റണ്‍സിന്റെ വ്യത്യാസത്തില്‍ അമ്പാട്ടി റായുഡു, ശിവം ദുബെ എന്നിവരും പുറത്തായത്തോടെ ചെന്നൈ ആറിനു 36 റണ്‍സെന്ന നിലയിലായി. ഏഴാം വിക്കറ്റല്‍ ധോണി- ബ്രാവോ സഖ്യം ചേര്‍ന്നെടുത്ത 39 റണ്‍സാണ് ചെന്നൈ ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ബ്രാവോ പുറത്തായതോടെ ചെന്നൈയുടെ അവസാന പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.

ടോസ് ലഭിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ താരം കരെണ്‍ പൊള്ളാര്‍ഡിനെ ഒഴിവാക്കിയാണ് മുംബൈ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പകരം സൗത്താഫ്രിക്കയുടെ അണ്‍ക്യാപ്ഡ് താരം ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ മുംബൈ കളിപ്പിക്കുകയായിരുന്നു. മുരുഗന്‍ അശ്വിനു പകരം റിത്വിക് ഷോക്കീനും ടീമിലേക്കു വന്നു. മറുഭാഗത്തു ചെന്നൈ അവസാന മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

ഈ സീസണില്‍ രണ്ടാം തവണയാണ് ചെന്നൈയും മുംബൈയും മുഖാമുഖം വന്നത്. കഴിഞ്ഞ മാസം 21നായിരുന്നു ഇരുടീമുകളും തമ്മിലുള്ള ആദ്യപാദ മല്‍സരം. അന്നു സിഎസ്‌കെ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഗംഭീര ഫിനിഷിങായിരുന്നു ചെന്നൈയ്ക്കു ജയം സമ്മാനിച്ചത്. അവസാന ബോളില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെ ജയദേവ് ഉനാട്കട്ടിനെതിരേ ബൗണ്ടറി പായിച്ചുകൊണ്ട് ധോണി സിഎസ്‌കെയ്ക്കു നാടകീയ വിജയം നേടിക്കൊടുക്കുകയായിരുന്നു.

തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു ചെന്നൈ അപ്രതീക്ഷിത വിജയം കൈക്കലാക്കിയത്. അവസാന ഓവറില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരുന്നു. ആദ്യ ബോളില്‍ ഡ്വയ്ന്‍ പ്രെട്ടോറിയസ് പുറത്ത്. രണ്ടാമത്തെ ബോളില്‍ ഡ്വയ്ന്‍ ബ്രാവോ സിംഗിളെടുത്തു. ഇതോടെ ശേഷിച്ച നാലു ബോളില്‍ വേണ്ടത് 16 റണ്‍സ്. അടുത്ത ബോളില്‍ സിക്‌സറും തൊട്ടടുത്ത ബോളില്‍ ബൗണ്ടറിയും ധോണി നേടി. അഞ്ചാമത്തെ ബോളില്‍ ഡബിളും അവസാന ബോളില്‍ സിക്‌സറും പായിച്ച് ധോണി വീണ്ടും ചെന്നൈയുടെ ഹീറോയാവുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, റോബിന്‍ ഉത്തപ്പ, ശിവം ദുബെ, അമ്പാട്ടി റായിഡു, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഡ്വയ്ന്‍ ബ്രാവോ, മഹേഷ് തീക്ഷണ, സിമര്‍ജീത് സിംഗ്, മുകേഷ് ചൗധരി.

മുംബൈ ഇന്ത്യന്‍സ്-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, രമണ്‍ദീപ് സിങ്, ടിം ഡേവിഡ്, ഡാനിയല്‍ സാംസ്, മുരുഗന്‍ അശ്വിന്‍, കുമാര്‍ കാര്‍ത്തികേയ, ജസ്പ്രീത് ബുംറ, റിലേ മെറെഡിത്ത്.

Story first published: Thursday, May 12, 2022, 22:52 [IST]
Other articles published on May 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X