ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനാണ് ഡിസിക്കായി ആദ്യ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. എഡ്ജായ രഹാനെയെ ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്ത് ക്യാച്ച് ചെയ്യുകയായിരുന്നു. മുസ്തഫിസുറും റിഷഭും ശക്തമായി അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് വിധിച്ചു. ഇതോടെ രഹാനെ ഡിആര്‍എസ് എടുത്തു. റീപ്ലേയില്‍ ബോള്‍ ബാറ്റില്‍ ഉരസിയില്ലെന്നും പാഡില്‍ തട്ടിയ ശേഷമാണ് ക്യാച്ച് ചെയ്തതെന്നും വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചു.
അടുത്ത ബോള്‍ രഹാനെയുടെ പാഡിലാണ് പതിച്ചത്. മുസ്തഫിസുറും ഡല്‍ഹി താരങ്ങളും വീണ്ടും വിക്കറ്റിനായി അപ്പീല്‍ ചെയ്തു. അംപയര്‍ ഒരില്‍ക്കൂടി ഔട്ട് നല്കി. എന്നാല്‍ രഹാനെ ചെറുചിരിയോടെ വീണ്ടും ഡിആര്‍എസ് എടുക്കാന്‍ തീരുമാനിച്ചു. ഇത്തവണയും ഡിസിക്ക് എതിരായിരുന്നു തേര്‍ഡ് അംപയറുടെ തീരുമാനം. ബാറ്റില്‍ എഡ്ജായ ശേഷമാണ് ബോള്‍ പാഡിലേക്കു വന്നതെന്നു റീപ്ലേയില്‍ തെളിഞ്ഞു. തേര്‍ഡ് അംപയര്‍ ഒരിക്കല്‍ക്കൂടി നോട്ട്ഔട്ട് വിധിച്ചതോടെ ഡിസി ടീം നിരാശരായി. തന്റെ തീരുമാനം ഒരിക്കല്‍ക്കൂടി തിരുത്തേണ്ടി വന്നതില്‍ ഫീല്‍ഡ് അംപയറുടെ മുഖത്തും ജാള്യത പ്രകടനമായിരുന്നു.
മുസ്തഫിസുറിന്റെ മൂന്നാമത്തെ ബോള്‍ ഓഫ്സ്റ്റംപിന് പുറത്തുകൂടിയാണ് പോയത്. രഹാനെ ഡ്രൈവിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബോള്‍ നേരെ റിഷഭ് പന്തിന്റെ കൈയില്‍. പക്ഷെ ഡിസി താരങ്ങള്‍ വിക്കറ്റിനായി അപ്പീലൊന്നും ചെയ്തില്ല. മുസ്തഫിസുര്‍ എഡ്ജുണ്ടോയെന്നു ചെറുതായി സംശയം പ്രകടിപ്പിച്ചെങ്കിലം താനൊന്നും കേട്ടില്ലെന്നായിരുന്നു ആംഗ്യരൂപേണ റിഷഭിന്റെ പ്രതികരണം. എന്നാല്‍ റിഷഭിന്റെ നിഗമനം തെറ്റായിരുന്നുവെന്നു പിന്നാലെ വ്യക്തമായി. ബാറ്റില്‍ ചെറുതായി ഉരസിയ ശേഷമാണ് റിഷഭ് ഇതു പിടികൂടിയതെന്നു റീപ്ലേകള്‍ കാണിച്ചുതന്നു. പക്ഷെ ഡിസിയുടെ ഭാഗത്തു നിന്നും വിക്കറ്റിനായി അപ്പീലൊന്നും ഉയരാതിരുന്നതോടെ രഹാനെ രക്ഷപ്പെടുകയും ചെയ്തു.
മൂന്നു തവണ ജീവന് തിരിച്ചുകിട്ടിയിട്ടും ബാറ്റിങില്‍ അതു മുതലാക്കാന്‍ അജിങ്ക്യ രഹാനെയ്ക്കായില്ല. അഞ്ചാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ അദ്ദേഹം പുറത്താവുകയായിരുന്നു. 14 ബോളുകളില്‍ നിന്നും ഒരു ബൗണ്ടറിയോടെ എട്ടു റണ്‍സാണ് രഹാനെയ്ക്കു നേടാനായത്. ഖലീല്‍ അഹമ്മദിന്റെ ബൗളിങില്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് കിടിലനൊരു ക്യാച്ചിലൂടെ രഹാനെയെ മടക്കിയത്.