വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: റോയല്‍സിന് വീണ്ടും തോല്‍വി, കെകെആറിന് മിന്നും ജയം- പ്ലേഓഫ് പ്രതീക്ഷ

ഏഴു വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ വിജയം

1

മുംബൈ: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം. ഇതോടെ പ്ലേഓഫ് പ്രതീക്ഷയും കെകെആര്‍ നിലനിര്‍ത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് റോയല്‍സിനു പരാജയം നേരിട്ടത്. എങ്കിലും പോയിന്റ് പട്ടികയില്‍ അവര്‍ മൂന്നാംസ്ഥാനത്തു തന്നെ തുടരുകയാണ്. കെകെആറാവട്ടെ എട്ടാംസ്ഥാനത്തു നിന്നും ഏഴാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

153 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു കെകെആറിനു റോയല്‍സ് നല്‍കിയത്. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റുകള്‍ കൈവിട്ടെങ്കിലും പിന്നീട് മികച്ച കൂട്ടുകെട്ടുണ്ടാക്കി കെകെആര്‍ വിജയത്തിലേക്കു മുന്നേറുകയായിരുന്നു. അഞ്ചു വീതം ബോളുകളും വിക്കറ്റുകളും ബാക്കിനില്‍ക്കെയാണ് കെകെആര്‍ വിജയക്കൊടി പാറിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ ഒരു റണ്‍സ് മാത്രമായിരുന്നു കെകെആറിനു വേണ്ടിയിരുന്നത്. കുല്‍ദീപ് സെന്നിന്റെ ആദ്യ ബോള്‍ തന്നെ സിക്‌സറിച്ചു പായിച്ച് നിതീഷ് റാണ കെകെആറിന്റെ വിജയറണ്‍സ് കുറിക്കുകയായിരുന്നു. നിതീഷ് 48 റണ്‍സുമായും റിങ്കു സിങ് 42 റണ്‍സുമായും പുറത്താവാതെ നിന്നു. അപരാജിതമായ നാലാം വിക്കറ്റില്‍ 61 റണ്‍സാണ് ഈ ജോടി അടിച്ചെടുത്തത്. കെകെആറിന്റെ വിജയം എളുപ്പമാക്കിയതും ഇരുവരുമായിരുന്നു.

2

റാണ 37 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. റിങ്കുവാകട്ടെ 23 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് (34) മറ്റൊരു പ്രധാന സ്‌കോറര്‍. ഓപ്പണര്‍മാരായ ബാബ ഇന്ദ്രജിത്തും (15) ആരോണ്‍ ഫിഞ്ചും (4) ഫ്‌ളോപ്പായി. പവര്‍പ്ലേ കഴിയുമ്പോഴേക്കും കെകെആര്‍ രണ്ടിനു 32 റണ്‍സിലേക്കു വീണിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ശ്രേയസ്-റാണ ജോടി 60 റണ്‍സിന്റെ കൂട്ടുകെട്ടുമായി കൊല്‍ക്കത്തയിലെ മല്‍സരത്തിലേക്കു തിരിച്ചടുകൊണ്ടു വന്നു. ശ്രേയസ് പുറത്തായ ശേഷം റിങ്കുവിനെ കൂട്ടുപിടിച്ച് റാണ കൊല്‍ക്കത്തയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സിനു അഞ്ചു വിക്കറ്റിനു 152 റണ്‍സാണ് നേടാനായത്. റോയല്‍സ് ബാറ്റിങ് നിര റണ്ണെടുക്കാന്‍ പാടുപെട്ട കളിയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതി നേടിയ ഫിഫ്റ്റിയാണ് ടീമിനു തുണയായത്. 54 റണ്‍സാണ് സഞ്ജു നേടിയത്. ഈ സീസണില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണിത്. 49 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

3

ജോസ് ബട്‌ലര്‍ (22), ദേവ്ദത്ത് പടിക്കല്‍ (2), കരുണ്‍ നായര്‍ (13), റിയാന്‍ പരാഗ് (19) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കാനാവാതെ പുറത്തായി. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 27ഉം ആര്‍ അശ്വിന്‍ ആറും റണ്‍സെടുത്തു പുറത്താവാതെ നിന്നു. കെകെആറിനു വേണ്ടി ടിം സൗത്തി രണ്ടു വിക്കറ്റുകളെടുത്തു. ഉമേഷ് യാദവ്, അനുകുല്‍ റോയ്, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

റോയല്‍സിന്റെ തുടക്കം മോശമായിരുന്നു. ദവ്ദത്ത് ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായി മാറി. മൂന്നാം ഓവറില്‍ തന്നെ അദ്ദേഹം ഉമേഷിനു റിട്ടേണ്‍ ക്യാച്ച് സമ്മാനിച്ച് ക്രീസ് വിടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ബട്‌ലര്‍- സഞജു സഖ്യം 48 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ടീം സ്‌കോര്‍ 55ല്‍ വച്ചാണ് ബട്‌ലര്‍ പുറത്താവുന്നത്. 25 ബോളില്‍ നിന്നും മൂന്നു ബൗണ്ടറികളോടെ 22 റണ്‍സെടുത്ത ബട്‌ലറെ പുറത്താക്കി സൗത്തി കെകെആറിനെ തിരിച്ചുകൊണ്ടുവന്നു. മാവിയാണ് ക്യാച്ചെടുത്തത്. മൂന്നാം വിക്കറ്റില്‍ മലയാളി ജോടികള്‍ ക്രീസില്‍ ഒന്നിച്ചു. സഞ്ജു-കരുണ്‍ സഖ്യം 35 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്ത ശേഷം വേര്‍പിരിഞ്ഞു.

4

ടോസ് ലഭിച്ച കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണില്‍ ഒമ്പതാം തവണയാണ് സഞ്ജു ടോസ് കൈവിട്ടത്. കെകെആര്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെയും മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയും അവര്‍ പുറത്തിരുത്തുകയായിരുന്നു. മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇരുവരെയും കെകെആര്‍ ഒഴിവാക്കിയത്. മെഗാ ലേലത്തിനു മുമ്പ് കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങളായിരുന്നു രണ്ടു പേരും. വെങ്കടേഷ്, വരുണ്‍ എന്നിവര്‍ക്കു പകരം അനുകുല്‍ റോയ്, ശിവം മാവി എന്നവരെ കെകെആര്‍ കളിപ്പിക്കുകയായിരുന്നു. റോയല്‍സില്‍ ഒരു മാറ്റമാണുണ്ടായിരുന്നത്. ഡാരില്‍ മിച്ചെലിനു പകരം മലയാളി താരം കരുണ്‍ നായര്‍ പ്ലെയിങ് ഇലവനിലെത്തി.

നേരത്തേ നടന്ന ആദ്യപാദത്തില്‍ കെകെആറിനെതിരേ റോയല്‍സ് ഏഴു റണ്‍സിനു പൊരുതിത്തോല്‍ക്കുകയായിരുന്നു. ആദ്യപാദത്തില്‍ 218 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു കൊല്‍ക്കത്തയ്ക്കു റോയല്‍സ് നല്‍കിയത്. ജോസ് ബട്‌ലറുടെ (103) തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു റോയല്‍സിനെ വമ്പന്‍ ടോട്ടലിലെത്തിച്ചത്. 61 ബോളില്‍ ഒമ്പതു ഫോറും അഞ്ചു സിക്‌സറും ബട്‌ലര്‍ നേടിയിരുന്നു. റണ്‍ചേസില്‍ നായകന്‍ ശ്രേയസിന്റെ (85) ഉജ്ജ്വല ഇന്നിങ്‌സ് കെകെആറിനെ ജയത്തിനു തൊട്ടരികെയത്തിക്കുകയായിരുന്നു. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും (58) കസറിയിരുന്നു. ഹാട്രിക്കുള്‍പ്പെടെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലായിരുന്നു റോയല്‍സിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- ആരോണ്‍ ഫിഞ്ച്, സുനില്‍ നരെയ്ന്‍, ബാബ ഇന്ദ്രജിത്ത്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, അനുകുല്‍ റോയ്, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, ടിം സൗത്തി, ഉമേഷ് യാദവ്, ശിവം മാവി.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.

Story first published: Monday, May 2, 2022, 23:37 [IST]
Other articles published on May 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X