കുടുംബക്കാരുടെ എതിര്‍പ്പിനെ മറികടന്ന് ക്രിക്കറ്റ് താരമായ ആളാണ് പാട്ടീധാര്‍. അദ്ദേഹത്തിന്റെ കുടുംബം പൈപ്പ് ഉല്‍പ്പാദിപ്പിക്കുന്ന ബിസിനസാണ് നടത്തുന്നത്. മോശമല്ലാത്ത സാമ്പത്തിക ശേഷിയുള്ള പാട്ടീധാറിനെ ബിസിനസിലേക്ക് ഇറക്കാനാണ് കുടുംബം ആഗ്രഹിച്ചത്. എന്നാല്‍ ബിസിനസിനെ വെറുത്ത പാട്ടീധാര്‍ ക്രിക്കറ്റിനെ ചേര്‍ത്തു പിടിച്ചു. സ്പിന്‍ ബൗളറെന്ന നിലയിലാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. സ്‌കൂള്‍ തലത്തില്‍ തുടക്കം സ്പിന്നറെന്ന നിലയിലായിരുന്നു. പിന്നീട് 15ാം വയസിലാണ് അദ്ദേഹം ബാറ്റിങ്ങിലേക്ക് തിരിയുന്നത്. മുന്‍ മുംബൈ താരം അമെയ് ഖുറേഷ്യയാണ് പാട്ടീധാറിനെ തുടക്ക കാലത്ത് ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചത്.
ഇടക്ക് ശസ്ത്രക്രിയക്ക് വിധേയനായതോടെ ക്രിക്കറ്റില്‍ നിന്നും അദ്ദേഹത്തിന് ഇടവേള എടുക്കേണ്ടി വന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി ഉണ്ടായിരുന്ന അദ്ദേഹം ബംഗാളിനെതിരായ മത്സരത്തില്‍ മുഹമ്മദ് ഷമിയേയും അശോക് ഡിന്‍ഡയേയുമെല്ലാം അടിച്ചുപറത്തിയാണ് ശ്രദ്ധ നേടിയെടുത്തത്. എക്‌സ്ട്രാ ടൈമിങ് ബാറ്റിങ്ങിലുള്ള പാട്ടിധാര്‍ പ്രയാസമുള്ള പിച്ചുകളില്‍ നല്ല ടൈമിങ് കണ്ടെത്തുന്ന ബാറ്റ്‌സ്മാനാണ്. ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏഴ് സെഞ്ച്വറിയും ലിസ്റ്റ് എയില്‍ മൂന്ന് സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. എങ്കിലും പല കാരണങ്ങളാല്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല.
ഇത്തവണ ആര്‍സിബി മെഗാ ലേലത്തില്‍ പരിഗണിക്കാതിരുന്ന താരമാണ് പാട്ടീധാര്‍. 2021 സീസണില്‍ ടീമിനൊപ്പം വലിയ പ്രകടനം നടത്താന്‍ പാട്ടീധാറിന് സാധിച്ചിരുന്നില്ല. ഇത്തവണ ലേലത്തില്‍ തഴയപ്പെട്ട പാട്ടീധാറിനെ ലേലം കഴിഞ്ഞ ഒരു മാസത്തിന് ശേഷമാണ് ആര്‍സിബി ടീമിലെടുത്തത്. സഞ്ജയ് ബംഗാര്‍ ഫോണിലൂടെ പാട്ടിധാറിനോട് മുംബൈയിലേക്കെത്താന്‍ ആവിശ്യപ്പെടുകയായിരുന്നു. ആ തീരുമാനം ആര്‍സിബിക്ക് നിര്‍ണ്ണായകമായി മാറി.
'ആര്‍സിബിയിലെ പ്രശ്‌നങ്ങളുടെ പരിഹാരക്കാരനാണ് പാട്ടീധാര്‍. രക്ഷകനായ ഹനുമാനെന്നും പാട്ടീധാറിനെ വിളിക്കാറുണ്ട്. ഇതിന് മുമ്പും ഇത്തരം ഇന്നിങ്‌സുകള്‍ പാട്ടീധാര്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ടിവിയില്‍ കാണാറില്ല. ഇതിന് മുമ്പ് അവനെക്കുറിച്ച് ആരാധകര്‍ക്ക് അധികം കേട്ടറിവില്ല. എന്നാല്‍ ഇപ്പോള്‍ സെഞ്ച്വറിയോടെ എല്ലാവര്‍ക്കും അവന്‍ സുപരിചിതനായിരിക്കുന്നു. അവന്‍ ആര്‍സിബിയുടെ ഹനുമാനാണ്', മുന്‍ മധ്യപ്രദേശ് താരവും പാട്ടീധാറിന്റെ സഹതാരവുമായ ഈശ്വര്‍ പാണ്ഡെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രതിഭാശാലിയാണെങ്കിലും വണ്‍ സീസണ്‍ വണ്ടറായി പാട്ടീധാര്‍ ഒതുങ്ങുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.