ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള നിര്‍ണായക പോരാട്ടത്തില്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നതിന്റെ നിരാശയിലാണ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരുന്ന വാര്‍ണറില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ലിയാം ലിവിങ്‌സ്റ്റണ്‍ അദ്ദേഹത്തെ ഗോള്‍ഡന്‍ ഡെക്കായി പവലിയനിലേക്കു അയക്കുകയായിരുന്നു.
യഥാര്‍ഥത്തില്‍ ഈ ഗോള്‍ഡന്‍ ഡെക്ക് ഡേവിഡ് വാര്‍ണര്‍ ചോദിച്ചു വാങ്ങിയതാണെന്നു പറയുന്നതാവും ശരി. കാരണം അദ്ദേഹമായിരുന്നില്ല സ്‌ട്രൈക്ക് നേരിടാനിരുന്നത്. ക്രീസിലെത്തിയ യുവതാരം സര്‍ഫറാസ് ഖാന്‍ സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറെടുക്കവെ വാര്‍ണര്‍ അരികിലേക്കു വന്ന് സംസാരിക്കുകയും താന്‍ സ്‌ട്രൈക്ക് നേരിടാമെന്ന് വ്യക്തമാക്കുകയായിരുന്നു. പഞ്ചാബിനായി ആദ്യ ഓവര്‍ ബൗള്‍ ചെയ്യുന്നത് ലിവങ്‌സ്റ്റണാണെന്നു അറിഞ്ഞ ശേഷമായിരുന്നു ഇത്. ഇതോടെ സര്‍ഫറാസ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു മാറുകയും ചെയ്തു. ഇതോടെ വാര്‍ണര്‍ സ്വന്തം കുഴി തന്നെയാണ് തോണ്ടിയത്.
ഓഫ് സ്റ്റംപിന് പുറത്തുകൂടെ വന്ന ബോളായിരുന്നു അത്. ഡ്രൈവ് ചെയ്യാനായിരുന്നു വാര്‍ണറുടെ ശ്രമ. പക്ഷെ അതിനു വേണ്ടത്ര പവര്‍ ഇല്ലായിരുന്നു. ബാക്ക്‌വേര്‍ഡ് പോയിന്റില്‍ നേരെ രാഹുല്‍ ചാഹറിന്റെ കൈകളിലാണ് ബോള്‍ വന്നത്. അദ്ദേഹം അതു അനായാസം കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. പഞ്ചാബിനെ സംബന്ധിച്ച് ലോട്ടറി തന്നെയായിരുന്നു ഈ വിക്കറ്റ്. ലിവിങ്‌സ്റ്റണിനെ വച്ച് അവര്‍ നടത്തിയ ചൂതാട്ടം ലക്ഷ്യം കാണുകയായിരുന്നു.
കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഐപിഎല്ലില്‍ ഡേവിഡ് വാര്‍ണറുടെ ആദ്യത്തെ ഗോള്‍ഡന്‍ ഡെക്ക് കൂടിയായിരുന്നു ഇത്. നേരത്തേ 2014ലായിരുന്നു അദ്ദേഹത്തിനു ഇത്തരമൊരു തിരിച്ചടി നേരിട്ടത്. ടൂര്‍ണമെന്റില്‍ ഇതു ഒമ്പതാം തവണ മാത്രമാണ് വാര്‍ണര്‍ ഡെക്കായി ക്രീസ് വിട്ടത്.
ഡല്‍ഹിക്കു മികച്ച വിജയം
ഈ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 17 റണ്‍സിന്റെ മിന്നുന്ന വിജയം സ്വന്തമാക്കി. ഇതോടെ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ഡിസി പോയിന്റ് പട്ടികയില്‍ നാലാംസ്ഥാത്തേക്കു കയറികയും ചെയ്തു. 160 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പഞ്ചാബിനു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടാനായത്. ജിതേഷ് ശര്‍മയൊഴികെ (44) മറ്റാരും പഞ്ചാബ് നിരയില്‍ പൊരുതിനോക്കിയില്ല. ജോണി ബെയര്‍സ്‌റ്റോ 28ഉം രാഹുല്‍ ചാഹര്‍ പുറത്താവാതെ 25ഉം റണ്‍സെടുത്തു. ശര്‍ദ്ദുല്‍ ടാക്കൂര്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തേ മിച്ചെല്‍ മാര്‍ഷിന്റെ (63) ഇന്നിങ്‌സായിരുന്നു ഡിസിയെ ഏഴു വിക്കറ്റിനു 159 റണ്‍സിലെത്തിച്ചത്. മാര്‍ഷിന്റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി കൂടിയായിരുന്നു ഇത്. 48 ബോളില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സറും അദ്ദേഹം നേടി. സര്‍ഫറാസ് ഖാന്‍ 32ഉം ലളിത് യാദവ് 24ഉം റണ്‍സെടുത്തു. ശര്‍ദ്ദുലാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.