ഐപിഎല്ലിലെ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് കളത്തില്‍ ഇറങ്ങിയിരിക്കുകയായിരുന്നു. നാളുകളായി തന്റെ ഫോമിലേക്ക് തിരികെ എത്താനാകാതെ വലയുന്ന വിരാട് കോഹ്ലിയെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ടിരുന്നത്. എന്നാല്‍ താന്‍ ഫോമിലേക്ക് തിരികെ വരുന്നതിന്റെ സൂചന നല്‍കിയിരിക്കുകയാണ് ബാംഗ്ലൂര്‍ നായകന്‍ ഇന്ന്. അര്‍ധ സെഞ്ചുറി നേടിയ വിരാട് കോഹ്ലി ദേവ്ദത്ത് പടിക്കലുമൊത്ത് ശക്തമായ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ബാംഗ്ലൂരിനായി ഇന്ന് പടുത്തുയര്‍ത്തിയത്.
ഇതിന്റെ തെളിവായി മാറിയിരിക്കുകയാണ് ഇന്ന് വിരാട് കോഹ്ലി നേടിയ കൂറ്റന്‍ സിക്‌സര്‍. പന്തിലേക്ക് പോലും നോക്കാതെയാണ് വിരാടിന്റെ സിക്‌സര്‍. കൂറ്റനടയില്‍ പന്ത് ഷാര്‍ജ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുറത്തേക്ക് പോയി. ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാഴ്ചയായി മാറുകയായിരുന്നു വിരാട് കോഹ്്‌ലിയുടെ സിക്‌സര്‍. വിശദമായി വായിക്കാം.
ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം തെറ്റാണെന്ന് തോന്നിപ്പിക്കും വിധം കോഹ്ലിയും ദേവ്ദത്തും ചേര്‍ന്ന് തുടക്കം മുതല്‍ ആഞ്ഞടിക്കുകയായിരുന്നു. ബാംഗ്ലൂര്‍ ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറിലായിരുന്നു കൂറ്റന്‍ സിക്‌സര്‍ പിറന്നത്. ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞൊരു ഫുള്‍ ലെങ്ത് പന്ത് നോക്കുക പോലും ചെയ്യാതെ കോഹ്ലി അടിച്ച് പറത്തുകയായിരുന്നു. ബൗണ്ടറിയും കടന്ന് സ്റ്റേഡിയത്തിന്റെ മുകളില്‍ ചെന്നാണ് പന്ത് വീണത്. 82 മീറ്ററായിരുന്നു പന്ത് സഞ്ചരിച്ച ദൂരം.
''അതൊരു നോ ലുക്ക് ഷോട്ടാണ്. അദ്ദേഹത്തിന് പന്ത് എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കുക പോലും ചെയ്യേണ്ടതില്ലായിരുന്നു. അടിച്ചപ്പോള്‍ തന്നെ അത് സിക്‌സാകുമെന്നുറപ്പായിരുന്നു'' എന്നാണ് കോഹ്ലിയുടെ സിക്‌സിനെക്കുറിച്ച് കമന്റേറ്ററായ ദീപ് ദാസ്ഗുപ്ത പറഞ്ഞത്. ഇന്നത്തെ മത്സരത്തില്‍ കോഹ്ലി നേടിയ ഒരേയൊരു സിക്‌സും അതായിരുന്നു. ആറ് ഫോറുകള്‍ അടക്കം 53 റണ്‍സെടുത്താണ് കോഹ്ലി പുറത്താകുന്നത്. 41 പന്തുകളില്‍ നിന്നുമായിരുന്നു കോഹ്ലി അത്രയും രണ്‍സ് നേടിയത്. എന്നാല്‍ ബ്രാവോയുടെ പന്തില്‍ കോഹ്ലി പുറത്തായതോടെ ബാംഗ്ലൂരിന്റെ പതനം ആരംഭിക്കുകയായിരുന്നു.
ദേവ്ദത്തും കോ്ഹ്ലിയും നല്‍കിയ നല്ല തുടക്കം മുതലെടുക്കാന്‍ ബാംഗ്ലൂരിന് സാധിച്ചില്ല. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് ബാംഗ്ലൂര്‍ എടുത്തത്. 50 പന്തില്‍ 70 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. എന്നാല്‍ പിന്നാലെ വന്ന എബി ഡിവില്യേഴ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍, ടിം ഡേവിഡ്, എന്നിവരാരും തിളങ്ങാതെ പോവുകയായിരുന്നു. ഇതോടെയാണ് 200 കടക്കേണ്ടിയിരുന്ന ബാംഗ്ലൂരിന്റെ സ്‌കോര്‍ 156 ല്‍ ഒതുങ്ങിയത്. ചെന്നൈയ്ക്കായി ബ്രാവോ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റും നേടി.
ഐപിഎല്‍ 2021 ന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരം പരാജയപ്പെട്ട ടീമാണ് ബാംഗ്ലൂര്‍. കൊല്‍ക്കത്തയോടായിരുന്നു ബാംഗ്ലൂരിന്റെ തോല്‍വി. ആ മത്സരത്തില്‍ നൂറ് റണ്‍സ് പോലും എടുക്കാതെ പുറത്തായ ശേഷമാണ് ബാംഗ്ലൂര്‍ പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഇന്ന് ജയിക്കേണ്ടത് ബാംഗ്ലൂരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. നായകന്‍ വിരാട് കോഹ്ലിയുടെ ഫോമില്ലായ്മ ടീമിനെ സാരമായി തന്നെ അലട്ടുന്നുണ്ട്. അതിനാല്‍ ഇന്നത്തെ അര്‍ധ സെഞ്ചുറി കോഹ്ലിയ്ക്ക് വരും മത്സരങ്ങളില്‍ ആത്മവിശ്വാസം പകരുമെന്നാണ് പ്രതീക്ഷ. പ്ലേ ഓഫ് മുന്നില്‍ കണ്ട് കളിക്കുന്നതിനാല്‍ ഓരോ മത്സരങ്ങളും ബാംഗ്ലൂരിന് നിര്‍ണായകമാണ്. അതേസമയം രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബെെയെ തകർത്ത് തങ്ങളുടെ പ്ലേ ഓഫ് ടിക്കറ്റിന് അരികിലേക്ക് അടുത്തിരിക്കുകയാണ് ചെന്നെെ സൂപ്പർ കിംഗ്സ്.