പുതിയ സീസണില്‍ സഞ്ജു സാംസണ്‍ രാജസ്താന്‍ റോയല്‍സിനെ നയിക്കും. സ്‌ക്വാഡില്‍ നിന്നും പുറത്തുപോകുന്ന സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത്. ഒപ്പം രാജസ്താന്‍ റോയല്‍സിന്റെ പുതിയ ടീം ഡയറക്ടറായി മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയും ചുമതലയേല്‍ക്കും.
2021 ഐപിഎല്‍ സീസണില്‍ നിലനിര്‍ത്തുന്നതും വിട്ടുനല്‍കുന്നതുമായ താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള അന്തിമദിനം ബുധനയാഴ്ച്ചയാണെന്നിരിക്കെ ഫ്രാഞ്ചൈസികള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. രാജസ്താൻ റോയൽസ് നിലനിർത്തിയ താരങ്ങളെ ചുവടെ കാണാം.
സഞ്ജു സാംസണ്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, രാഹുല്‍ തെവാട്ടിയ, ജയദേവ് ഉനദ്ഘട്ട്, യശസ്വി ജയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, മായങ്ക് മാര്‍ഖണ്ഡെ, കാര്‍ത്തിക് ത്യാഗി, ആന്‍ട്രൂ ടൈ, അനുജ് റാവത്ത്, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, മഹിപാല്‍ ലോമ്രോര്‍, ശ്രേയസ് ഗോപാല്‍, മനന്‍ വോറ.
പുതിയ സീസണിലേക്ക് 12 താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയിട്ടുള്ളത്. വിരാട് കോലി, എബി ഡിവില്ലേഴ്‌സ്, യുസ്‌വേന്ദ്ര ചഹാല്‍, ദേവ്ദത്ത് പടിക്കല്‍, ആദം സാംപ, ഷഹബാസ് അഹമ്മദ്, ജോഷ് ഫിലിപ്പ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ പുതിയ സീസണിലും ആര്‍സിബിക്കായി കളിക്കും. ഇതേസമയം ആരോണ്‍ ഫിഞ്ച്, ഡെയ്ല്‍ സ്റ്റെയ്ന്‍, ക്രിസ് മോറിസ്, ഇസുരു ഉഡാന, മോയിന്‍ അലി, ശിവം ദൂബെ, ഉമേഷ് യാദവ്, ഗുര്‍കീറത്ത് മന്‍, പവന്‍ നേഗി എന്നിവര്‍ക്ക് ബാംഗ്ലൂര്‍ സ്‌ക്വാഡില്‍ സ്ഥാനം നഷ്ടപ്പെട്ടു.
ആറ് താരങ്ങളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍ നിന്നും പുറത്തുപോകുന്നത്. പിയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, കേദാര്‍ ജാദവ്, മുരളി വിജയ്, മോനു കുമാര്‍ സിങ്, ഷെയ്ന്‍ വാട്‌സണ്‍ എന്നീ താരങ്ങള്‍ പുതിയ സീസണില്‍ ചെന്നൈയ്ക്കായി കളിക്കില്ല. ഇതേസമയം, ഐപിഎല്ലില്‍ നിന്നും വിരമിച്ച പശ്ചാത്തലത്തിലാണ് ഷെയ്ന്‍ വാട്‌സണിനെ ചെന്നൈ പറഞ്ഞുവിടുന്നത്.
സ്‌ക്വാഡില്‍ 18 താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെ, 11 കോടി രൂപ പ്രൈസ് ടാഗുള്ള സുരേഷ് റെയ്‌നയുടെ കാര്യത്തില്‍ ചെറിയ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാല്‍ പുതിയ സീസണില്‍ റെയ്‌ന ടീമിനൊപ്പമുണ്ടാകുമെന്ന് മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു.
എംഎസ് ധോണി, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ഫാഫ് ഡുപ്ലെസി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ജോഷ് ഹേസല്‍വുഡ്, ലുങ്കി എന്‍ഗിഡി, അംബാട്ടി റായുഡു, കരണ്‍ ശര്‍മ, മിച്ചല്‍ സാന്‍ടര്‍, ശാര്‍ദ്ധുല്‍ താക്കൂര്‍, റിതുരാജ് ഗെയ്ക്‌വാദ്, എന്‍ ജഗദീശന്‍, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍, കെഎം ആസിഫ്, ആര്‍ സായി കിഷോര്‍ എന്നിവര്‍ ചെന്നൈ സ്‌ക്വാഡില്‍ തുടരും.