ബാറ്റിംഗില്‍ മികവില്ല
മുംബൈ ജയിക്കാവുന്ന തരത്തിലുള്ള സ്‌കോര്‍ അടിച്ചെടുത്തില്ലെന്ന് രോഹിത് പറയുന്നു. ഇപ്പോഴും ചെന്നൈയിലെ പിച്ച് ബാറ്റിംഗിന് അസാധ്യമായതോ മോശം പിച്ചോ അല്ല. പഞ്ചാബ് കിംഗ്‌സ് ബാറ്റ് ചെയ്ത രീതി നോക്കൂ. അവര്‍ നല്ല രീതിയില്‍ തന്നെ ബാറ്റ് ചെയ്തു. ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു. ബാറ്റിംഗില്‍ ടീം ഇത്രയും കാലം നടപ്പാക്കി കൊണ്ടിരുന്ന കാര്യം ഇത്തവണ മിസ്സിംഗാണ്. ഈ വിക്കറ്റില്‍ 150 റണ്‍സിലധികം നേടിയിരുന്നെങ്കില്‍ ഉറപ്പായും ജയിക്കുമായിരുന്നു. കഴിഞ്ഞ രണ്ട് കളിയിലും ആ സ്‌കോര്‍ നേടുന്നതിലാണ് ടീം പരാജയപ്പെട്ടതെന്നും ഹിറ്റ്മാന്‍ പറഞ്ഞു.
അവര്‍ പന്തെറിഞ്ഞത് ഗംഭീരം
ഈ മത്സരത്തില്‍ പഞ്ചാബിന്റെ കളിയാണ് മുംബൈ പഠിക്കേണ്ടത്. അവരുടെ ബൗളര്‍മാര്‍ പവര്‍പ്ലേയില്‍ ഗംഭീരമായിട്ടാണ് പന്തെറിഞ്ഞത്. ഇഷാന്‍ കിഷന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ആ ഷോട്ടുകളൊന്നും വന്നില്ല. ഞാനും വലിയ ഷോട്ടുകള്‍ക്കാണ് ശ്രമിച്ചത്. എന്നാല്‍ അടിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പവര്‍പ്ലേയില്‍ മുമ്പ് മികച്ച രീതിയില്‍ മുംബൈ കളിക്കാറുണ്ടായിരുന്നു. എന്നാല്‍ പഞ്ചാബിനെതിരെ തീര്‍ത്തും പരാജയപ്പെട്ടു. മുംബൈ ഉദ്ദേശിച്ച രീതിയില്‍ 20 ഓവര്‍ കളിക്കാന്‍ സാധിക്കുന്നില്ല. അതാണ് ഇനി പരിഹരിക്കേണ്ട വിഷയമെന്നും രോഹിത് വ്യക്തമാക്കി.
ആ രീതിയിലേക്ക് മാറണം
ടീമെന്ന നിലയില്‍ മുംബൈയുടെ പ്രകടനം നല്ലതല്ല. കഠിനമായ സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് ടീം പഠിക്കണം. അതേ സാഹചര്യത്തില്‍ എങ്ങനെ പന്തെറിയണെന്നും മുംബൈ പഠിക്കണമെന്നും രോഹിത് പറഞ്ഞു. ഈ സീസണില്‍ മുംബൈ ബാറ്റിംഗ് നിരയുടെ പ്രകടനത്തില്‍ താന്‍ തൃപ്തനല്ലെന്ന് രോഹിത് സൂചിപ്പിച്ചു. ഹര്‍ദിക് പാണ്ഡ്യയില്‍ നിന്നും കിരോണ്‍ പൊള്ളാര്‍ഡില്‍ നിന്നും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇവരെ പഞ്ചാബ് പിടിച്ചുകെട്ടിയെന്നും രോഹിത് പറഞ്ഞു.
കിഷനെ ഇറക്കിയത് തന്ത്രം
പഞ്ചാബിനെതിരെ മുംബൈയുടെ മാസ്റ്റര്‍ പ്ലാനായിരുന്നു ഇഷാന്‍ കിഷനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനുള്ള തീരുമാനം. ഇക്കാര്യം സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി. സ്‌കോര്‍ ഉയര്‍ത്താന്‍ വേണ്ടിയാണ് കിഷനെ മൂന്നാമത് ഇറക്കിയത്. അതോടെയാണ് താന്‍ നാലാമത് കളിച്ചത്. മധ്യ ഓവറുകളില്‍ സ്പിന്‍ നന്നായി കളിക്കുക എന്ന ഉദ്ദേശത്തോടെയാണ് താന്‍ താഴോട്ട് ഇറങ്ങിയതെന്നും യാദവ് വ്യക്തമാക്കി. ഇത്തരമൊരു വെല്ലുവിളിയുള്ള പിച്ചില്‍ ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ നമ്മള്‍ തയ്യാറായിരിക്കണം. അതേസമയം കിഷനെ ഇറക്കിയ തീരുമാനം വിജയിച്ചില്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.