For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 6 പന്തില്‍ 4 റണ്‍സ് നേടാനായില്ല, രാജസ്ഥാനോട് പഞ്ചാബ് തോറ്റു, അറിയണം ഈ റെക്കോഡുകള്‍

ദുബായ്: ഭാഗ്യമില്ലാത്ത ടീമെന്ന മാത്രമെ പഞ്ചാബ് കിങ്‌സിനെ വിശേഷിപ്പിക്കാനാവൂ. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ അനായാസ വിജയത്തിന് തൊട്ടടുത്ത് നിന്നാണ് കെ എല്‍ രാഹുലും സംഘവും ജയം കൈവിട്ട് കളഞ്ഞത്. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 19 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയില്‍. അവസാന ആറ് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എട്ട് വിക്കറ്റുകളും ശേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബ് കളി മറന്നു.

സ്‌ട്രൈക്ക് ചെയ്ത എയ്ഡന്‍ മാര്‍ക്രത്തിന് ആദ്യ പന്ത് റണ്‍സ് നേടാനായില്ല. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ 32 റണ്‍സ് നേടിയ നിക്കോളാസ് പുരാനെ ത്യാഗി പുറത്താക്കി. ദീപക് ഹൂഡക്ക് നാലാം പന്തില്‍ റണ്‍സ് നേടാനായില്ല. അഞ്ചാം പന്തില്‍ ദീപക് ഹൂഡയേയും ത്യാഗി മടക്കിയതോടെ അവസാന പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ മൂന്ന് റണ്‍സ്. ഫാബിയന്‍ അലന് അവസാന പന്തില്‍ ഒന്നും ചെയ്യാനാവാതെ പോയതോടെ രണ്ട് റണ്‍സ് ജയം രാജസ്ഥാന് സ്വന്തം. ആവേശകരമായ മത്സരത്തില്‍ അത്ഭുത ജയം തന്നെയാണ് രാജസ്ഥാന്‍ നേടിയെടുത്തതും. മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആറ് റണ്‍സ് പ്രതിരോധിക്കുന്ന മൂന്നാമത്തെ ബൗളര്‍

ആറ് റണ്‍സ് പ്രതിരോധിക്കുന്ന മൂന്നാമത്തെ ബൗളര്‍

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആറ് റണ്‍സില്‍ താഴെയുള്ള റണ്‍സ് അവസാന ഓവറില്‍ പ്രതിരോധിച്ച മൂന്നാമത്തെ ബൗളറായിരിക്കുകയാണ് കാര്‍ത്തിക് ത്യാഗി. 20ാം വയസിലാണ് താരത്തിന്റെ ഈ അവിശ്വസിനീയ പ്രകടനം. ഇതുവരെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്താത്ത താരമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ സജീവ താരങ്ങളെ വിറപ്പിച്ച് കൈയടി നേടിയത്. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് കാര്‍ത്തിക് നേടിയത്. ചേതന്‍ സക്കറിയ മൂന്ന് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും രാഹുല്‍ തെവാത്തിയ മൂന്ന് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി. ക്രിസ് മോറിസ് നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല.

കാര്‍ത്തികിന് മുമ്പ് മുന്‍ ഇന്ത്യന്‍ പേസര്‍ മുനാഫ് പട്ടേല്‍ ഇതേ നേട്ടത്തിലെത്തിയിട്ടുണ്ട്. 2009 സീസണിലായിരുന്നു ഈ പ്രകടനം. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് ശേഷം മുംബൈ ഇന്ത്യന്‍സിന് ജയിക്കാന്‍ വേണ്ടത് നാല് റണ്‍സ്.രാജസ്ഥാനുവേണ്ടി പന്തെറിഞ്ഞ മുനാഫ് വിജയകരമായി റണ്‍സ് പ്രതിരോധിച്ച് രണ്ട് റണ്‍സ് ജയം രാജസ്ഥാന് നേടിക്കൊടുത്തു.സിദ്ധാര്‍ത്ഥ് ത്രിവേദിയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

3000 ക്ലബ്ബില്‍ കെ എല്‍ രാഹുല്‍

3000 ക്ലബ്ബില്‍ കെ എല്‍ രാഹുല്‍

പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ പതിവ് തെറ്റിച്ചില്ല. 2018 സീസണ്‍ മുതല്‍ സ്ഥിരതയോടെ കളിക്കുന്ന രാഹുല്‍ 33 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 49 റണ്‍സാണ് നേടിയത്. ഇതോടെ 3000 റണ്‍സ് ക്ലബ്ബിലേക്കെത്താനും രാഹുലിനായി. ഐപിഎല്ലില്‍ വേഗത്തില്‍ 3000 റണ്‍സ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ താരമാണ് രാഹുല്‍. 80 ഇന്നിങ്‌സില്‍ നിന്നാണ് രാഹുലിന്റെ നേട്ടം. 75 ഇന്നിങ്‌സില്‍ നിന്ന് 3000 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 94 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഡേവിഡ് വാര്‍ണറാണ് മൂന്നാം സ്ഥാനത്ത്. പഞ്ചാബിന്റെ നായകനായ ശേഷവും ശ്രദ്ധേയ ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും നായകനെന്ന നിലയില്‍ തിളങ്ങാന്‍ അദ്ദേഹത്തിനാവുന്നില്ല.

രാഹുല്‍-മായങ്ക് സെഞ്ച്വറി കൂട്ടുകെട്ടിന് ഭാഗ്യമില്ല

രാഹുല്‍-മായങ്ക് സെഞ്ച്വറി കൂട്ടുകെട്ടിന് ഭാഗ്യമില്ല

പഞ്ചാബ് കിങ്‌സിന്റെ നട്ടെല്ല് കെ എല്‍ രാഹുല്‍- മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ടിലാണ്. രാജസ്ഥാനെതിരായ മത്സരത്തില്‍ 11.5 ഓവറില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. രാഹുല്‍ 49 റണ്‍സില്‍ പുറത്തായപ്പോള്‍ മായങ്ക് 43 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സുമടക്കം 67 റണ്‍സാണ് നേടിയത്. 155.81 സ്‌ട്രൈക്കറേറ്റിലായിരുന്നു മായങ്കിന്റെ പ്രകടനം. ഇരുവരും മിക്ക മത്സരങ്ങളിലും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും ഇതില്‍ പലതും ടീമിന് ഗുണം ചെയ്യുന്നില്ല.

രാഹുല്‍-മായങ്ക് ഓപ്പണിങ്ങില്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ച നാല് മത്സരത്തിലും പഞ്ചാബ് തോറ്റു. 2021ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 122 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കുമായി. ഈ മത്സരം തോറ്റു. 2020ല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ 115 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോഴും തോറ്റു. 2020ല്‍ രാജസ്ഥാനെതിരേ 183 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിട്ടും ടീം പരാജയപ്പെട്ടു.

എന്നാല്‍ മായങ്ക് മൂന്നാം നമ്പറിലിറങ്ങി രാഹുലുമായി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ഒരു മത്സരത്തില്‍ ടീം ജയിച്ചു. 2019ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു ഇത്. രാഹുല്‍- മായങ്ക് ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇതുവരെ 1130 റണ്‍സാണ് പിറന്നിട്ടുള്ളത്. 56.50 ആണ് ഇവരുടെ കൂട്ടുകെട്ടിന്റെ ശരാശരി. അവസാന രണ്ട് സീസണില്‍ കൂടുതല്‍ തവണ 50 പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയത് ഈ കൂട്ടുകെട്ടാണ്.

രാജസ്ഥാന്റെ 10 വിക്കറ്റും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്

രാജസ്ഥാന്റെ 10 വിക്കറ്റും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടവും മത്സരത്തിലൂടെ പിറന്നിട്ടുണ്ട്. ഒരു ടീമിന്റെ 10 വിക്കറ്റും ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തുന്നത് ഇതാദ്യമായാണ്. രാജസ്ഥാന്റെ 10 പേരെയും പുറത്താക്കിയത് പഞ്ചാബിന്റെ ഇന്ത്യന്‍ ബൗളര്‍മാരാണ്. മുഹമ്മദ് ഷമി നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്‍ പോറല്‍ നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി.

അര്‍ഷദീപ് സിങ്ങാണ് ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയത്. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഹര്‍പ്രീത് ബ്രാര്‍ മൂന്ന് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. ആദില്‍ റഷീദ് മൂന്ന് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. ആദ്യം ബാറ്റ് ചെയ്ത് ഒരു ടീം ഓള്‍ഔട്ടായി നേടുന്ന ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് (185) രാജസ്ഥാന്‍ കുറിച്ചത്. അവസാന പന്തിലാണ് രാജസ്ഥാന്‍ ഓള്‍ഔട്ടായത്.

ക്രിസ് മോറിസിന്റെ കരിയറിലെ ഏറ്റവും മോശം ബൗളിങ്

ക്രിസ് മോറിസിന്റെ കരിയറിലെ ഏറ്റവും മോശം ബൗളിങ്

ടി20യില്‍ വലിയ പരിചയസമ്പത്തുള്ള ബൗളറാണ് ക്രിസ് മോറിസ്. 10 വര്‍ഷത്തെ കരിയറില്‍ 231 മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. ഇതില്‍ ഏറ്റവും മോശം ബൗളിങ് പ്രകടനമാണ് പഞ്ചാബിനെതിരേ നടത്തിയത്. നാല് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. രണ്ടാമത്തെ ഓവറില്‍ 25 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ബാറ്റുകൊണ്ടും നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ടി20യിലെ ഏറ്റവും മോശം ബൗളിങ് പ്രകടനം കൂടിയാണിത്.

Story first published: Wednesday, September 22, 2021, 10:07 [IST]
Other articles published on Sep 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+