കളിക്കളത്തില്‍ താരങ്ങള്‍ തമ്മിലുണ്ടാകുന്ന വാക്‌പോരും വാശിയുമൊക്കെ ആരാധകര്‍ക്ക് സമ്മാനിക്കുക ആവേശകരമായ നിമിഷങ്ങളായിരിക്കും. അത്തരത്തില്‍ ഒന്നിന് ഇന്നത്തെ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരവും സാക്ഷ്യം വഹിച്ചു. ഡല്‍ഹിയുടെ സ്പിന്‍ കുന്തമുനയായ ആര്‍ അശ്വിനും കൊല്‍ക്കത്തയുടെ നായകന്‍ ഇയോന്‍ മോര്‍ഗനും തമ്മിലായിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.
സംഭവങ്ങളുടെ തുടക്കം ഡല്‍ഹിയുടെ ഇന്നിംഗ്‌സിലായിരുന്നു. അശ്വിനെ പുറത്താക്കിയ ശേഷം കൊല്‍ക്കത്തയുടെ പേസര്‍ ടിം സൗത്തി അശ്വിനുമായി വാക് പോരിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിലേക്ക് കൊല്‍ക്കത്തയുടെ നായകന്‍ മോര്‍ഗന്‍ കൂടി കടന്നു വന്നതോടെ രംഗം കൊഴുത്തു. വാക് പോര് ചൂട് പിടിച്ചതോടെ സംഭവം കയ്യാങ്കളിയിലേക്ക് വരെ നീളുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ദിനേശ് കാര്‍ത്തിക് ഇടപെടുകയായിരുന്നു. അപ്പോഴേക്കും അശ്വിനൊപ്പം ഡല്‍ഹിയുടെ നായകന്‍ ഋഷഭ് പന്തും ചേര്‍ന്നിരുന്നു.
എന്തായാലും അടിയുടെ വക്കിലെത്തിയ പോര് കാര്‍ത്തിക് ഇടപെട്ട് പരിഹരിക്കുകയും താരങ്ങളെ തിരികെ അയക്കുകയും ചെയ്തു. പക്ഷെ അവിടെ തീര്‍ന്നില്ല ആ പ്രശ്‌നം. ഡല്‍ഹിയുടെ ഇന്നിംഗ്‌സ് അവസാനിക്കുകയും കൊല്‍ക്കത്ത ബാറ്റിംഗിന് എത്തുകയും ചെയ്തു. കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സ് 12-ാം ഓവറിലെത്തി നില്‍ക്കുകയായിരുന്നു. പന്തെറിഞ്ഞത് അശ്വിനും നേരിട്ടത് മോര്‍ഗനും. അശ്വിന്റെ പന്തില്‍ ലളിത് യാദവിന്റെ ക്യാച്ചില്‍ പുറത്തായി. നേരത്തെ കിട്ടിയതിന് ഇത്തവണ അശ്വിന്‍ പലിശയും സഹിതം തിരിച്ചു കൊടുക്കുകയായിരുന്നു.
മോര്‍ഗന് നേരെ ഓടിയടുത്തും രൂക്ഷമായി സംസാരിച്ചുമാണ് അശ്വിന്‍ ആ വിക്കറ്റ് ആഘോഷിച്ചത്. എന്തായാലും ചോദിച്ചത് വാങ്ങിയത് പോലെ കിട്ടിയതും കൊണ്ട് മോര്‍ഗന്‍ തലയും താഴ്ത്തി നടന്നു പോയി. രസകരമായ ഈ നിമിഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഐപിഎല്ലിനെ ആവേശകരമാക്കുന്നത് ഇതുപോലുളള രംഗങ്ങളാണെന്നാണ് ആരാധകർ പറയുന്നത്.
അതേസമയം ഡല്‍ഹിയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക ഉജ്ജ്വല വിജയം. രണ്ടാ പാദത്തില്‍ നേടിയ തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസവുമായി ഇറങ്ങിയ ഡല്‍ഹിയെ കൊല്‍ക്കത്ത കെട്ടുകെട്ടിക്കുകയായിരുന്നു. 128 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയ്ക്ക് എടുക്കാന്‍ സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ശുബ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും അടിച്ചു തുടങ്ങിയെങ്കിലും അധികം വൈകാതെ തന്നെ അയ്യര്‍ പുറത്താവുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ താരമായ രാഹുല്‍ ത്രിപാഠിയെ നേരത്തെ പുറത്താക്കാനും ഡല്‍ഹിയ്ക്ക് സാധിച്ചു.
എന്നാല്‍ ഗില്ലും നിതീഷ് റാണയും ചേര്‍ന്ന് ടീമിനെ വീണ്ടും ട്രാക്കിലേക്ക് എത്തിച്ചു. ഗില്ലും മോര്‍ഗനും പുറത്തായെങ്കിലും റാണ വീണ്ടും കൊല്‍ക്കത്തയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. അവസാന ഓവറുകളില്‍ സുനില്‍ നരെയ്‌നും കത്തിക്കയറിയതോടെ കൊല്‍ക്കത്ത അനായാസം വിജയ തീരത്തിലേക്ക് എത്തുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ക്കായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 36 റണ്‍സെടുത്ത റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 30 റണ്‍സാണ് ഗില്‍ നേടിയത്.
ഡല്‍ഹിയ്ക്ക് േേവണ്ടി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ കൊല്‍ക്കത്തയ്ക്കായി ലോക്കി ഫെര്‍ഗൂസനും സുനില്‍ നരെയ്‌നും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കഴിഞ്ഞ കളികളിലെ വെടിക്കെട്ട് താരമായ അയ്യര്‍ ഇന്ന് പന്തുകൊണ്ടാണ് തിളങ്ങിയത്. രണ്ട് വിക്കറ്റുകളുമായി ഡല്‍ഹിയെ തകര്‍ക്കാന്‍ മുന്നിലുണ്ടായിരുന്ന നരെയ്ന്‍ 10 പന്തുകളില്‍ നിന്നും 21 റണ്‍സും അടിച്ചെടുത്തു. ഇന്നത്തെ വിജയത്തോടെ കൊല്‍ക്കത്ത 10 പോയന്റുകള്‍ നേടി നാലാം സ്ഥാനം നിലനിര്‍ത്തി. ഡല്‍ഹി പരാജയപ്പെട്ടുവെങ്കിലും രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. അടുത്ത മത്സരത്തില്‍ പഞ്ചാബിനെ മുംബൈ പരാജയപ്പെടുത്തുമോ എന്നാണ് കൊല്‍ക്കത്തയുടെ ആരാധകര്‍ ഉറ്റു നോക്കുന്നത്.