ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഹീറോയിസം തങ്ങള്‍ക്കെതിരേ നടക്കില്ലെന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ചെന്നൈയില്‍ നടന്ന കളിയില്‍ ഗോള്‍ഡന്‍ ഡെക്കായാണ് താരം ക്രീസ് വിട്ടത്. വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്കായിരുന്നു വിക്കറ്റ്.
ഒമ്പതാമത്തെ ഓവറിലെ അവസാനത്തെ ബോളിലാണ് ഹാര്‍ദിക് പുറത്തായത്. ഇതേ ഓവറില്‍ തന്നെ ക്രീസ് വിട്ട മുംബൈ നായകന്‍ രോഹിത് ശര്‍മയ്ക്കു പകരമാണ് അദ്ദേഹം ക്രീസിലെത്തിയത്. എന്നാല്‍ ഒരു ബോളിന്റെ ആയുസ്സ് മാത്രമേ ഹാര്‍ദിക്കിനുണ്ടായുള്ളൂ. രോഹിത് പുറത്തായ അതേ രീതിയില്‍ തന്നെയാണ് ഹാര്‍ദിക്കും മടങ്ങിയത്. ആദ്യ ബോളില്‍ തന്നെ വമ്പനടിക്കു ശ്രമിച്ച ഹാര്‍ദിക്കിനെ ലോങ് ഓണില്‍ സ്റ്റീവ് സ്മിത്ത് സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്തു.
ഐപിഎല്‍ കരിയറില്‍ ഇതു രണ്ടാം തവണ മാത്രമാണ് ഹാര്‍ദിക്കിനു ഗോള്‍ഡന്‍ ഡെക്കായി മടങ്ങേണ്ടി വന്നത്. നേരത്തേ ആദ്യമായും അദ്ദേഹത്തിനു ഈ നാണക്കേട് നേരിടേണ്ടി വന്നത് ഡിസിക്കെതിരേ തന്നെയായിരുന്നു. 2015ലായിരുന്നു ഇത്. അന്നു ഹാര്‍ദിക്കിനെ ഗോള്‍ഡന്‍ ഡെക്കാക്കിയത് മറ്റൊരു സ്പിന്നറായിരുന്നു. ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ഹാര്‍ദിക്കിനെ ആദ്യ ബോളില്‍ തന്നെ പവലിയനിലേക്കു മടക്കി അയച്ചത്.
അതേസമയം, ഹാര്‍ദിക്കുള്‍പ്പെടെയുള്ള പല വെടിക്കെട്ട് താരങ്ങളും ഫ്‌ളോപ്പായ മല്‍സരത്തില്‍ ഡിസിക്കു 138 റണ്‍സിന്റെ വിജയലക്ഷ്യം മാത്രമാണ് മുംബൈയ്ക്കു നല്‍കാന്‍ കഴിഞ്ഞത്. രണ്ടിന് 67 റണ്‍സെന്ന മികച്ച സ്‌കോറില്‍ നിന്നും ആറിന് 84 ലേക്കു വീണ മുംബൈയ്ക്കു പിന്നീടൊരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായില്ല. നായകന്‍ രോഹിത് ശര്‍മയുടെ (44) ഇന്നിങ്‌സാണ് മുംബൈയുടെ മാനം കാത്തത്. 30 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുകളും ഹിറ്റ്മാന്‍ പായിച്ചു. ഇഷാന്‍ കിഷന്‍ (26), സൂര്യകുമാര്‍ യാദവ് (24), ജയന്ത് യാദവ് (23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഡിസിക്കു വേണ്ടി വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര നാലു വിക്കറ്റുകള്‍ വീഴ്ത്തി.