ഐപിഎല്‍ ചരിത്രത്തില്‍ നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്- രാജസ്ഥാന് റോയല്‍സ് മല്‍സരം. മുംബൈയിലെ വാംഖഡെയില്‍ നടന്ന ലോ സ്കോറിങ് മല്‍സരത്തില്‍ ഇരുടീമുകളുടെയും ആദ്യമായി പുറത്തായ നാലു പേരും ഒറ്റയക്ക സ്കോറിനു ക്രീസ് വിട്ടിരുന്നു. ടൂര്‍ണമെന്റിന്റെ 13 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി ഒരു കളിയില്‍ രണ്ടു ടീമുകള്‍ക്കും നേരിട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിയക്കപ്പെട്ടത് ഡിസിയായിരുന്നു. പൃഥ്വി ഷാ (2), ശിഖര്‍ ധവാന് (9), അജിങ്ക്യ രഹാനെ (8), മാര്‍ക്കസ് സ്റ്റോയ്നിസ് (0) എന്നിങ്ങനെയായിരുന്നു ആദ്യമായി പുറത്തായ ഡിസിയുടെ നാലു ബാറ്റ്സ്മാന്മാരുടെ പ്രകടനം. മറുപടിയില്‍ ഇതേ ബാറ്റിങ് ദുരന്തമായിരുന്നു രാജസ്ഥാനെയും കാത്തിരുന്നത്. ജോസ് ബട്ലര് (2), മനന്‍ വോറ (9), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (4), ശിവം ദുബെ (2) എന്നിവരും വന്നതും പോയതും കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.
ഡിസിയുടെ ഇന്നിങ്സെടുത്താല്‍ നാലു വിക്കറ്റുകളില്‍ മൂന്നും പേസര്‍ ജയദേവ് ഉനാട്കട്ടിനായിരുന്നു. ആദ്യത്തെ മൂന്ന് ഓവറുകളിലും അദ്ദേഹം ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്ലോ ബോളുകളിലായിരുന്നു ഉനാട്കട്ടിനു രണ്ടു വിക്കറ്റുകളും ലഭിച്ചത്. മൂന്നാമത്തേതാവട്ടെ സഞ്ജുവിന്റെ വണ്ടര്‍ ക്യാച്ചാണ് ഉനാട്കട്ടിനു വിക്കറ്റ് സമ്മാനിച്ചത്. സ്റ്റോയ്നിസിന്റെ വിക്കറ്റ് മുസ്തഫിസുര്‍ റഹ്മാനായിരുന്നു. അഞ്ചു ബോളുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെ പതറിയ സ്റ്റോയ്നിസിനെ ജോസ് ബട്ലര് പിടികൂടുകയായിരുന്നു.
രാജസ്ഥാന്റെ ഇന്നിങ്സിലേക്കു വന്നാല്‍ ഓപ്പണര്‍മാരായ ബട്ലറും വോറയും ഒരേ ഓവറിലായിരുന്നു മടങ്ങിയത്. രണ്ടു വിക്കറ്റുകളും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്സിനായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ച്വറിയുമായി മിന്നിയ നായകന് സഞ്ജുവില്‍ നിന്നും അതുപോലെയൊരു ഹീറോയിസം ഇത്തവണ കണ്ടില്ല. നാലു റണ്‍സ് മാത്രമെടുത്ത സഞ്ജുവിന്റെ വിലപ്പെട്ട വിക്കറ്റ് സീസണിലെ ആദ്യ മല്‍സരം കളിച്ച കാഗിസോ റബാഡയ്ക്കായിരുന്നു. ദുബെയെ അവേശ് ഖാനും മടക്കിയതോടെ രാജസ്ഥാന്റെ ആദ്യത്തെ നാലു പേരും ഒറ്റയക്ക സ്കോറിനു ഗ്രൗണ്ടില്‍ നിന്നും തിരിച്ചുപോയി.