വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സൂപ്പര്‍ കിങായി ചെന്നൈ! നാലാം കിരീടം, മുംബൈക്ക് അരികെ

27 റണ്‍സിനാണ് ചെന്നൈയുടെ വിജയം

1

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്വപ്‌നതുല്യമായ കുതിപ്പിനു തടയിട്ട് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം കിരീടം സ്വന്തമാക്കി. ഒരു ഫൈനലിന്റെ മുഴുവന്‍ ആവേശവും അനിശ്ചിതത്വവും നിറഞ്ഞുനിന്ന പോരാട്ടത്തില്‍ 27 റണ്‍സിന്റെ വിജയത്തോടെയാണ് ചെന്നൈയുടെ മഞ്ഞപ്പട ഒരിക്കല്‍ക്കൂടി കപ്പില്‍ മുത്തമിട്ടത്. 2018നു ശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടം കൂടിയാണിത്. ഇതോടെ അഞ്ചു ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിന് ഒരുപടി കൂടി അരികിലെത്താനും ചെന്നൈയ്ക്കു കഴിഞ്ഞു. 2012ലെ ഫൈനലില്‍ കൊല്‍ക്കത്തയോടേറ്റ പരാജയത്തിനു ഇത്തവണ ധോണിയും സംഘവും കണക്കുതീര്‍ക്കുകയായിരുന്നു.

ഫൈനലില്‍ പല തവണ ഭാഗ്യം തുണച്ചിട്ടും കൊല്‍ക്കത്തയ്ക്കു ഇതു മുതലാക്കി കിരീടം എത്തിപ്പിടിക്കാനായില്ല. 193 റണ്‍സെന്ന ദുഷ്‌കരമായ വിജയലക്ഷ്യമായിരുന്നു കൊല്‍ക്കത്തയ്ക്കു ചെന്നൈ നല്‍കിയത്. ആദ്യ 10 ഓവറില്‍ അവര്‍ക്കു വിജയപ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ അടുത്ത 10 ഓവറില്‍ ചെന്നൈ തനിനിറം പുറത്തോടെ കൊല്‍ക്കത്ത കൂട്ടത്തകര്‍ച്ച നേരിട്ടു. വിക്കറ്റ് പോവാതെ 90 റണ്‍സെന്ന നിലയില്‍ നിന്നും അവര്‍ എട്ടിന് 125ലേക്കു വീണു. 34 റണ്‍സിനിടെയാണ് എട്ടു വിക്കറ്റുകള്‍ അവര്‍ കളഞ്ഞുകുളിച്ചത്. ഒമ്പതു വിക്കറ്റിന് 165 റണ്‍സെടുത്ത് കൊല്‍ക്കത്ത തങ്ങളുടെ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (51), വെങ്കടേഷ് അയ്യര്‍ (50) എന്നിവരൊഴികെ മറ്റാരും തന്നെ കൊല്‍ക്കത്ത ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല. 32 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് വെങ്കടേഷ് 50 റണ്‍സെടുത്തതെങ്കില്‍ ഗില്‍ 43 ബോളില്‍ ആറു ബൗണ്ടറികളും പായിച്ചു. നിതീഷ് റാണ (0), സുനില്‍ നരെയ്ന്‍ (2), ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍ (4), ദിനേശ് കാര്‍ത്തിക് (9), ഷാക്വിബുല്‍ ഹസന്‍ (0), രാഹുല്‍ ത്രിപാഠി (2), ശിവം മാവി (20) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ ബാറ്റിങ് പ്രകടനം. ലോക്കി ഫെര്‍ഗൂസനും (18) റണ്ണൊന്നുമെടുക്കാതെ വരുണ്‍ ചക്രവര്‍ത്തിയും പുറത്താവാതെ നിന്നു.

മൂന്നു വിക്കറ്റുകളെടുത്ത ശര്‍ദ്ദുല്‍ ടാക്കൂറാണ് ചെന്നൈ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഒരു ഘട്ടത്തില്‍ പരാജയ ഭീതിയിലായിരുന്ന ചെന്നൈയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നതും അദ്ദേഹമായിരുന്നു. ഒരേ ഓവറിലെ നാലാമത്തെയും ആറാമത്തെയും ബോളുകളിലാണ് വെങ്കടേഷ്, റാണ എന്നിവരെ പുറത്താക്കി ശര്‍ദ്ദുല്‍ ചെന്നൈയെ രക്ഷിച്ചത്. പിന്നീട് ത്രിപാഠിയുടെ വിക്കറ്റ് കൂടി അദ്ദേഹം വീഴ്ത്തി. രവീന്ദ്ര ജഡേജയും ജോഷ് ഹേസല്‍വുഡും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ ദീപക് ചാഹറിനും ഡ്വയ്ന്‍ ബ്രാവോയ്ക്കും ഒരു വിക്കറ്റ് വീതം ലഭിച്ചു.

റണ്‍ചേസില്‍ രണ്ടു തവണ കൊല്‍ക്കത്തയെ ഭാഗ്യം തുണച്ചിരുന്നു. ഓപ്പണര്‍മാരായ വെങ്കടേഷും ഗില്ലും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. രണ്ടാം ഓവറിലെ മൂന്നാമത്തെ ബോളില്‍ റണ്ണെടുക്കുന്നതിനു മുമ്പ് തന്നെ വെങ്കടേഷിന് ചെന്നൈ ജീവന്‍ നല്‍കിയിരുന്നു. ഹേസല്‍വുഡിന്റെ ഓവറില്‍ ധോണിയാണ് അവിശ്വസനീമാംവിധം സിംപിള്‍ ക്യാച്ച് കൈവിട്ടത്. ഇതു മുതലെടുത്ത വെങ്കടേഷ് ഫിഫ്റ്റിയടിക്കുകയും ചെയ്തു. പിന്നീട് 36 റണ്‍സെടുത്തു നില്‍ക്കെ ഗില്ലും പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടു. ജഡേജയുടെ ബൗളിങില്‍ അമ്പാട്ടി റായുഡു ഗില്ലിനെ ക്യാച്ച് ചെയ്തിരുന്നെങ്കിലും അംപയര്‍ ഇതു ഡെഡ് ബോള്‍ വിളിക്കുകയായിരുന്നു. കുത്തനെ മുകളിലേക്കുയര്‍ന്ന താരത്തിന്റെ ഷോട്ട് സ്‌പൈഡര്‍കാം കേബിളില്‍ തട്ടി ദിശ മാറി താഴേക്കു വീണ ശേഷമായിരുന്നു ക്യാച്ച് എന്ന കാരണത്തെ തുടര്‍ന്നായിരുന്നു ഇത്.

മുന്‍ മല്‍സരങ്ങളിലേതു പോലെ ബൗളിങ് മികവില്‍ എതിരാളികളെ വരിഞ്ഞുകെട്ടാനുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്ലാന്‍ ഫൈനലില്‍ വിജയം കണ്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് നിര കെകെആറിനെ തല്ലിച്ചതയ്ക്കുകയായിരുന്നു. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് സിഎസ്‌കെ നിശ്ചിത ഓവറില്‍ 192 റണ്‍സ് അടിച്ചെടുത്തത്. സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരവും ഓപ്പണറുമായ ഫഫ് ഡുപ്ലെസിയാണ് സിഎസ്‌കെ ബാറ്റിങിനു ചുക്കാന്‍ പിടിച്ചത്. 86 റണ്‍സോടെ അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. 59 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെയാണിത്.

മോയിന്‍ അലി (37*), റുതുരാജ് ഗെയ്ക്വാദ് (32), റോബിന്‍ ഉത്തപ്പ (31) തുടങ്ങി ചെന്നൈയ്ക്കായി ബാറ്റ് വീശിയവരെല്ലാം റണ്‍സ് വാരിക്കൂട്ടി. അലി 20 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. റുതുരാജ് 27 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചപ്പോള്‍ ഉത്തപ്പ വെറും 15 ബോളില്‍ മൂന്നു സിക്‌സറുകളോടെയാണ് 31 റണ്‍സ് നേടിയത്. ഈ മല്‍സരത്തിലെ ഇന്നിങ്‌സിനിടെ റുതുരാജും ഡുപ്ലെസിയും 600 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു. 635 റണ്‍സുമായി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് റുതുരാജ് സ്വന്തമാക്കിയപ്പോള്‍ ഡുപ്ലെസി 633 റണ്‍സോടെ തൊട്ടരികിലെത്തി.

ഉജ്ജ്വല തുടക്കമായിരുന്നു ഡുപ്ലെസി- റുതുരാജ് ജോടി സിഎസ്‌കെയ്ക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. പവര്‍പ്ലേയില്‍ തന്നെ സിഎസ്‌കെയുടെ സ്‌കോര്‍ 50ലെത്തിയിരുന്നു. രണ്ടു ഓപ്പണര്‍മാരും സ്പിന്‍- പേസ് വ്യത്യാസമില്ലാതെ ബൗളര്‍മാര്‍ക്കെതിരേ അഗ്രസീവ് ശൈലിയാണ് സ്വീകരിച്ചത്. ഒമ്പതാം ഓവറില്‍ റുതുരാജിനെ പുറത്താക്കി നരെയ്‌നാണ് കെകെആറിന് ബ്രേക്ക്ത്രൂ നല്‍കിയത്. റുതുരാജ് മടങ്ങിയെങ്കിലും അതു സിഎസ്‌കെയുടെ സ്‌കോറിങിന്റെ വേഗം കുറച്ചില്ല. രണ്ടാമനായി ഇറങ്ങിയ ഉത്തപ്പയും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ കെകെആര്‍ തളര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഡുപ്ലെസി- റുതുരാജ് ജോടി 63 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. മിന്നുന്ന ഫോമിലായിരുന്ന ഉത്തപ്പ റിവേഴ്‌സ് ഷോട്ടിനു ശ്രമിച്ച് നരെയ്‌നെതിരേ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു (ചെന്നൈ രണ്ടിന് 124).

മൂന്നാം വിക്കറ്റില്‍ ഡുപ്ലെസിക്കു കൂട്ടായി അലിയെത്തിയതോടെ സിഎസ്‌കെ റണ്‍വേട്ട തുടര്‍ന്നു. 68 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ഇന്നിങ്‌സിലെ അവസാന ബോളിലായിരുന്നു ഡുപ്ലെസി പുറത്തായത്. സിക്‌സറിനു ശ്രമിച്ച ഡുപ്ലെസിയെ ശിവം മാവിയുടെ ബൗളിങില്‍ വെങ്കടേഷ് അയ്യര്‍ പിടികൂടുകയായിരുന്നു. ഇത് സിക്‌സറായിരുന്നെങ്കില്‍ ടീമംഗമായ റുതുരാജിനെ പിന്തള്ളി ഡുപ്ലെസി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയാവുമായിരുന്നു. കെകെആറിനു വേണ്ടി സുനില്‍ നരെയ്ന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ശിവം മാവിക്ക് ഒരു വിക്കറ്റും ലഭിച്ചു.

ടോസ് ലഭിച്ചത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനായിരുന്നു. അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഫൈനലില്‍ ഇറങ്ങിയത്. സുരേഷ് റെയ്‌ന സിഎസ്‌കെ ടീമിലേക്കു മടങ്ങി വന്നേക്കുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും എംഎസ് ധോണി വിന്നിങ് കോമ്പിനേഷനില്‍ മാറ്റം വരുത്തിയില്ല. മറുഭാഗത്ത് വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ പരിക്കു മാറി ഫൈനലില്‍ തിരിച്ചെത്തുമെന്നായിരുന്നു സൂചനയെങ്കിലും മോര്‍ഗനും വിന്നിങ് കോമ്പിനേഷനെ നിലനിര്‍ത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഫഫ് ഡുപ്ലെസി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ഷാക്വിബുല്‍ ഹസന്‍, ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Saturday, October 16, 2021, 0:54 [IST]
Other articles published on Oct 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X