അഹമ്മദാബാദ്: അവസാന ഓവറില്‍ വേണ്ടിയിരുന്നത് 14 റണ്‍സ്. ക്രീസില്‍ രണ്ടു ഇടംകയ്യന്‍മാര്‍. ഷിമറോണ്‍ ഹെറ്റ്മയറും റിഷഭ് പന്തും. മത്സരം എങ്ങോട്ടും തിരിയാം. മുഹമ്മദ് സിറാജിനാണ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി പന്തുകൊടുത്തത്. ആദ്യ രണ്ടു പന്തുകളില്‍ രണ്ടു സിംഗിളുകള്‍. മൂന്നാം പന്ത് ഡോട്ട്. സിറാജിന്റെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ ഡല്‍ഹി പതറിയ നിമിഷം.
നാലാം പന്തില്‍ ഡബിള്‍. നിര്‍ണായകമായ അഞ്ചാം പന്തില്‍ സ്‌ട്രൈക്കെടുത്തത് പന്ത്; ഫുള്‍ ടോസ്. പന്തിനെ ഡല്‍ഹി നായകന്‍ അതിര്‍ത്തി കടത്തി. അവസാന പന്തില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത് 6 റണ്‍സ്. പക്ഷെ സിറാജിനെ സിക്‌സറിന് പറത്താന്‍ റിഷഭ് പന്തിന് സാധിച്ചില്ല. ഫലമോ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും 1 റണ്‍ ജയം പിടിച്ചെടുത്തു.
48 പന്തില്‍ 58 റണ്‍സെടുത്ത നായകന്‍ റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. ഇതേസമയം, മധ്യനിരയില്‍ ഷിമറോണ്‍ ഹെറ്റ്മയര്‍ നടത്തിയ വെടിക്കെട്ടായിരുന്നു ഡല്‍ഹിക്ക് പോരാട്ടവീര്യം ചൊരിഞ്ഞത്. 25 പന്തില്‍ 4 സിക്‌സും 2 ഫോറുമടക്കം 53 റണ്‍സ് ഹെറ്റ്മയര്‍ കണ്ടെത്തി. സ്‌ട്രൈക്ക് റേറ്റ് 212. ഒരു ഘട്ടത്തില്‍ മൂന്നിന് 47 എന്ന നിലയില്‍ അധഃപതിച്ച ഡല്‍ഹിയെ റിഷഭ് പന്തും സ്റ്റോയിനിസും (17 പന്തില്‍ 22) ചേര്‍ന്നായിരുന്നു കരകയറ്റിയത്. സ്റ്റോയിനിസിന് ശേഷമെത്തിയ ഹെറ്റ്മയര്‍ ഡല്‍ഹിയുടെ ഇന്നിങ്‌സിന് ചടുലതയും പകര്‍ന്നു. പൃഥ്വി ഷാ (18 പന്തില്‍ 21), ശിഖര്‍ ധവാന്‍ (7 പന്തില്‍ 6), സ്റ്റീവ് സ്മിത്ത് (5 പന്തില്‍ 4) എന്നിവരുടെ പെട്ടെന്നുള്ള മടക്കമാണ് ഡല്‍ഹിയെ പ്രതിരോധത്തിലാക്കിയത്.
ബാംഗ്ലൂര്‍ ക്യാംപില്‍ 6 പേരാണ് ഇന്ന് പന്തെടുത്തത്. ഇന്നത്തെ മത്സരത്തില്‍ ഹര്‍ഷല്‍ പട്ടേലിന് രണ്ടു വിക്കറ്റുണ്ട്. മുഹമ്മദ് സിറാജ്, കൈലി ജാമിസണ്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം കുറിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. എബി ഡിവില്ലേഴ്സിന്റെ തകർപ്പൻ പ്രകടനം ബാംഗ്ലൂരിന് രക്ഷയായി. ഒരു ഘട്ടത്തിൽ മൂന്നിന് 60 റൺസെന്ന നിലയിൽ പതറിയ ബാംഗ്ലൂരിനെ ഇദ്ദേഹം പിടിച്ചുയർത്തുകയായിരുന്നു. ഡിവില്ലേഴ്സ് പുറത്താകാതെ 42 പന്തിൽ 75 റൺസെടുത്തു. 5 സിക്സും 3 ഫോറും താരത്തിന്റെ ഇന്നിങ്സിലുണ്ട്. സ്ട്രൈക്ക് റേറ്റ് 178.57.
മൂന്നാം നമ്പറിൽ കളിച്ച രജത് പാട്ടിദാറാണ് ബാംഗ്ലൂരിന്റെ മറ്റൊരു ടോപ് സ്കോറർ. താരം 22 പന്തിൽ 2 സിക്സുകളുടെ അകമ്പടിയോടെ 31 റൺസെടുത്തു. വിരാട് കോലി (11 പന്തിൽ 12), ദേവ്ദത്ത് പടിക്കൽ (14 പന്തിൽ 17), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20 പന്തിൽ 25) എന്നിവർക്ക് കാര്യമായി തിളങ്ങാൻ സാധിച്ചില്ല. മറുഭാഗത്ത് ഡൽഹി ക്യാംപിൽ മാർക്കസ് സ്റ്റോയിനിസിനൊഴികെ പന്തെടുത്ത മറ്റെല്ലാവർക്കും ഓരോ വിക്കറ്റുവീതം കിട്ടി.
ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

ഡല്‍ഹി ക്യാപിറ്റല്‍സ്:
പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത് (നായകന്‍, വിക്കറ്റ് കീപ്പര്‍), സ്റ്റീവ് സ്മിത്ത്, ഷിമറോണ്‍ ഹെറ്റ്മയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര, കഗീസോ റബാദ, ഇഷാന്ത് ശര്‍മ, അവേഷ് ഖാന്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:
വിരാട് കോലി (നായകന്‍), ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഡാനിയേല്‍ സാംസ്, കൈലി ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്.