മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖമാണ് ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലഭിച്ച വന്മതിലെന്ന് വേണമെങ്കില്‍ പുജാരയെ വിശേഷിപ്പിക്കാം. ഏത് പിച്ചിലും ഏത് സമ്മര്‍ദ്ദഘട്ടത്തിലും ക്ഷമയോടെ പുജാര ബാറ്റ് ചെയ്ത് ടീമിനെ കരകയറ്റുന്നതിന് പലവട്ടം ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ തന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടികരയേണ്ടി വന്ന കരിയറിലെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പുജാര.
'എനിക്ക് ആദ്യമായി പരിക്കേറ്റതിന് ശേഷം അതില്‍ നിന്ന് മുക്തനാവാനെടുത്ത സമയമായിരുന്നു കരിയറിലെ ഏറ്റവും മോശം സമയം. ടീം ഫിസിയോ വന്ന് പരിക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് പറയുകയും ആറ് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് അറിയിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. കരയാന്‍ തുടങ്ങി. ആ സമയത്ത് നെഗറ്റീവ് മനോഭാവത്തിലായിരുന്നു ഞാന്‍. വീണ്ടും കളിക്കാനാവുമോയ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാവുമോ എന്നൊക്കെയായിരുന്നു എന്റെ ഭയം'-പുജാര പറഞ്ഞു.

എന്നാല്‍ പിന്നീട് സുഹൃത്തുക്കളും കുടുംബക്കാരും നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നത് നിര്‍ത്തിയെന്നും നിലവിലെ അവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയെന്നും പുജാര പറഞ്ഞു.നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ പുജാരയെന്നത് നിര്‍ണ്ണായക ഘടകമാണ്. നായകന്‍ വിരാട് കോലിയേക്കാളും ടീം ആശ്രയിക്കുന്ന താരമായി പുജാര മാറിയിട്ടുണ്ട്. എന്നാല്‍ ടെസ്റ്റില്‍ മാത്രമാണ് താരത്തിന് മികവ് കാട്ടാനായത്. ഇന്ത്യയുടെ ഏകദിന ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും തിളങ്ങാന്‍ പുജാരയ്ക്ക് സാധിച്ചിരുന്നില്ല.
ഇന്ത്യക്കായി 85 ടെസ്റ്റില്‍ നിന്ന് 46.6 ശരാശരിയില്‍ 6244 റണ്‍സാണ് പുജാരയുടെ പേരിലുള്ളത്. ഇതില്‍ 18 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 206 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോള്‍ ആകെ നേടാനായത് 51 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 27. ആര്‍സിബി,പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കൊപ്പം ഐപിഎല്ലില്‍ കളിച്ച പുജാര 30 മത്സരത്തില്‍ നിന്ന് 390 റണ്‍സും നേടി. ഒരു തവണ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.
ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുജാരയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് പുജാരയുടെ പ്രകടനത്തെ കാണുന്നത്.