മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ടീമിലെ താരങ്ങള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പെട്ടെന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാന്‍ ബിസിസി ഐ തീരുമാനിച്ചത്. എന്നാല്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കില്ലെന്നും സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുമെന്നാണ് ബിസിസി ഐ അറിയിച്ചത്. നേരത്തെ സെപ്തംബറിന് ശേഷം ടൂര്‍ണമെന്റ് നടത്തുമെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ അറിയിച്ചത്.
വിദേശ താരങ്ങളുടെ ലഭ്യതയ്ക്കനുസരിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. ഇപ്പോഴിതാ ഇംഗ്ലണ്ട്, യുഎഇ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലേതെങ്കിലും ഒരു രാജ്യത്ത് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ബിസിസി ഐ ആലോചിക്കുന്നതായാണ് വിവരം. എല്ലാ വിദേശ താരങ്ങള്‍ക്കും വിശ്വാസത്തോടെ എത്താന്‍ സാധിക്കുന്ന രാജ്യത്ത് ടൂര്‍ണമെന്റ് നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്.
കോവിഡ് കാലത്ത് യുഎഇയില്‍ ബയോബബിള്‍ സുരക്ഷയില്‍ വിജയകരമായി ടൂര്‍ണമെന്റ് നടത്താന്‍ സാധിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തിയപ്പോള്‍ ബയോബബിള്‍ സുരക്ഷയിലുണ്ടായ പാളിച്ചയാണ് കോവിഡ് വ്യാപനത്തിലേക്ക് നയിച്ചത്. ഇന്ത്യയിലെ ബയോബബിള്‍ സുരക്ഷ മതിയാവുന്നതല്ലെന്നും യുഎഇയില്‍ ലഭിച്ച സംരക്ഷണം ഇന്ത്യയില്‍ ലഭിക്കുമോയെന്ന് സംശയമാണെന്നും ചില വിദേശ താരങ്ങള്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പര സെപ്തംബര്‍ 14ന് അവസാനിക്കും. അതിന് ശേഷം യുഎഇയിലേക്കെത്തി ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്ലിന്റെ ബാക്കി മത്സരങ്ങള്‍ നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. ഒക്ടോബര്‍ 22നാണ് നിലവില്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നതായി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കേണ്ടതെങ്കിലും കോവിഡിന്റെ സാഹചര്യത്തില്‍ യുഎഇയിലേക്ക് വേദി മാറ്റാനും ആലോചിക്കുന്നുണ്ട്.
അങ്ങനെയാണെങ്കില്‍ ടി20 ലോകകപ്പിന് മുന്നോടിയായി യുഎഇയില്‍ ഐപിഎല്ലിന്റെ 14ാം സീസണ്‍ പൂര്‍ത്തിയാക്കാമെന്നാണ് ബിസിസി ഐയുടെ കണക്കുകൂട്ടല്‍. ടൂര്‍ണമെന്റ് പാതിവഴിയില്‍ റദ്ദാക്കിയാല്‍ ഏകദേശം 2500 കോടിയോളം രൂപയുടെ നഷ്ടം ബിസിസി ഐക്ക് സംഭവിക്കും. അത് ഒഴിവാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഫൈനല്‍ ഉള്‍പ്പെടെ 31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ വര്‍ഷവും യുഎഇയില്‍ത്തന്നെ ഐപിഎല്‍ നടത്താമെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ബിസിസി ഐയോട് അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്തണമെന്ന് ബിസിസി ഐ തീരുമാനിക്കുകയായിരുന്നു.