കടുപ്പമേറിയ ടൂര്‍ണമെന്റ്
ശരാശരി എല്ലാ ടീമുകളും വിജയം നേടാന്‍ എടുത്ത കണക്കുകള്‍ പരിശോധിച്ചാല്‍ പുറത്ത് ഐപില്‍ നടക്കുമ്പോള്‍ അധികം ആധിപത്യം ആര്‍ക്കും ലഭിക്കാറില്ലെന്ന് വ്യക്തമാകും. കഴിഞ്ഞ തവണ 28 മത്സരങ്ങള്‍ കഴിഞ്ഞപ്പോഴാണ് എല്ലാ ടീമുകളും വിജയം നേടിയത്. 2009ല്‍ ഇത് പത്ത് മത്സരങ്ങളില്‍ നിന്നായിരുന്നു. ഏറ്റവും കൂടിയതും കുറഞ്ഞതുമാണിത്. 2009ല്‍ ഐപിഎല്‍ നടന്നത് ദക്ഷിണാഫ്രിക്കയിലാണ്. അതാണ് കൂടുതല്‍ മത്സരങ്ങള്‍ എടുക്കുന്നതിന് മുമ്പേ എല്ലാവരും വിജയം നേടിയത്. അന്ന് ഹോം മത്സരങ്ങളും ആനുകൂല്യവും ഇല്ലായിരുന്നു.
ടോസ് പ്രധാനം
ഐപിഎല്ലില്‍ കഴിഞ്ഞ സീസണുകളിലായി ടോസ് നേടിയ ടീം ഫീല്‍ഡ് ചെയ്യുന്നതാണ് കണ്ടുവരുന്നത്. ടൂര്‍ണമെന്റിലെ ആദ്യ പകുതിയിലാണ് ഇത് കൂടുതലും ഉണ്ടാവാറുള്ളത്. ഇത്തവണയും അത് മാറിയിട്ടില്ല. അതേസമയം സ്കോര്‍ പ്രതിരോധിക്കുന്നതാണ് യുഎഇയിലെ പിച്ചുകളില്‍ നല്ലതെന്നാണ് പൊതുവേ കണ്ടുവരുന്നത്. എന്നിട്ടും ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഇത്തവണ തോറ്റത് ഒരിക്കല്‍ മാത്രമാണ്. ബാക്കിയെല്ലാ മത്സരവും ആദ്യം ബാറ്റ് ചെയ്യുന്നവര്‍ വിജയിച്ചതാണ്. ടോസ് നേടിയിട്ടും ബാറ്റിംഗിന് വിട്ടവരാണ് കൂടുതലും തിരിച്ചടി നേരിട്ടത്. കൂടുതല്‍ പേര് ഇനി ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
അവസാന ഓവറുകള്‍
അവസാന ഓവറുകളാണ് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന കാര്യമായി മാറിയിരിക്കുന്നത്. അവസാന നാലോവറില്‍ 79 റണ്‍സെന്നത് സങ്കല്പ്പിക്കാന് പോലുമാവുമായിരുന്നില്ല. ഒരോവറില്‍ 30 റണ്‍സും അടിക്കുന്നതിന് യുഎഇ സാക്ഷ്യം വഹിച്ചു. ഡെത്ത് ഓവര്‍ ബാറ്റിംഗ് ഏറ്റവും ശക്തമായിരിക്കുകയാണ്. ടീമുകള്‍ അവസാന നാലോവറില്‍ 11.94 റണ്‍സ് എന്ന റണ്‍റേറ്റിലാണ് സ്കോര്‍ ചെയ്തിരിക്കുന്നത്. 70 സിക്സറുകളും 74 ബൗണ്ടറുകളും ഈ ഓവറുകളില്‍ പിറന്നു. ഏത് ടി20 ടൂര്‍ണമെന്റിലെയും തന്നെ റെക്കോര്‍ഡാണിത്. ആറ് തവണ നാലോവറില്‍ 60 റണ്‍സിലധികം പിറന്നു. 25 റണ്‍സിലധികം ആറ് തവണയാണ് കഴിഞ്ഞ പ്രാവശ്യം ബൗളര്‍മാര്‍ വിട്ടുകൊടുത്തത്.ഇത്തവണ അത് വെറും 12 മത്സരങ്ങളില്‍ നിന്നാണ് പിറന്നത്.
രണ്ട് കാര്യങ്ങള്‍
മൂന്ന് ഗ്രൗണ്ടുകള്‍ക്ക് അനുസരിച്ച് തന്ത്രമൊരുക്കിയില്ലെങ്കില് തോല്‍ക്കുമെന്ന് ഉറപ്പാണ്. ഷാര്‍ജ ബൗളര്‍മാരുടെ ശവപ്പറമ്പാണ്. അബുദാബിയില്‍ വലിയ സ്റ്റേഡിയമായത് കൊണ്ട് ബൗളര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാം. ദുബായില്‍ ബാറ്റ്സ്മാന്മാര്ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കാം. ഷാര്‍ജയില്‍ ഓരോ എട്ടു പന്തില്‍ സിക്സര്‍ വീഴുന്നുണ്ട്. ദുബായില്‍ ഇത് 20 പന്തിലും അബുദാബിയില്‍ 23 പന്തിലുമാണ്. ഷാര്‍ജയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. പവര്‍പ്ലേയില്‍ പേസ് ബൗളര്‍മാരെയാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. വെറും 11 ശതമാനം പന്തുകള്‍ മാത്രമാണ് പവര്‍പ്ലേയില്‍ സ്പിന്നര്‍മാര്‍ എറിഞ്ഞത്.