ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും കളി തട്ടിയെടുത്ത നിര്‍ണായകമായ 19ാം ഓവറില്‍ ബാറ്റ് ചെയ്യുമ്പോള്‍ എന്തായിരുന്നു മനസ്സിലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്. പേസര്‍ ജയദേവ് ഉനാട്കട്ട് എറിഞ്ഞ ഈ ഓവറില്‍ 25 റണ്‍സ് ആര്‍സിബി വാരിക്കൂട്ടിയിരുന്നു. ഹാട്രിക്ക് സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. മൂന്നു സിക്‌സറും എബിഡിയുടെ ബാറ്റില്‍ നിന്നായിരുന്നു.
19ാം ഓവറില്‍ ബാറ്റ് ചെയ്യവെ ഭയവും സമ്മര്‍ദ്ദവുമുണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് എബിഡി. ടീമിന് ജയിക്കണമെങ്കില്‍ ഈ ഓവറില്‍ കുറച്ച് സിക്‌സറുകള്‍ നേടിയേ തീരുവെന്ന വെല്ലുവിളി തന്നെ സമ്മര്‍ദ്ദത്തിലാക്കിയതായി അദ്ദേഹം പറയുന്നു. ഉനാട്കട്ടിനെതിരേ നേടിയ മൂന്നു സിക്‌സറുകളിലൊന്ന് സത്യത്തില്‍ ബാറ്റിന്റെ മധ്യത്തില്‍ പോലുമായിരുന്നില്ല പതിച്ചത്. ഉനാട്കട്ട് ബൗള്‍ ചെയ്യുമ്പോള്‍ ലെഗ് സൈഡിലേക്കായിരുന്നു ഷോട്ടിനു ശ്രമിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ ഏറെ ഭയത്തോടെയായിരുന്നു ഈ ഓവറില്‍ ബാറ്റ് വീശിയത്. കാരണം സിക്‌സറുകള്‍ നേടിയേ തീരൂവെന്ന വെല്ലുവിളി മുന്നിലുണ്ടായിരുന്നു. ഭാഗ്യവശാല്‍ ചില ഷോട്ടുകള്‍ സിക്‌സറായി മാറിയെന്നും എബിഡി വിശദമാക്കി.
IPL 2020: റബാദയ്ക്കു ഡബിള്‍ റെക്കോര്‍ഡ്! നരെയ്‌നെ പിന്നിലാക്കി, മലിങ്കയ്ക്കും രക്ഷയില്ല
IPL 2020: ഡിവില്ലേഴ്‌സിന് വെച്ച കെണിയില്‍ വീണത് രാജസ്ഥാൻ, ഉനദ്ഘട്ടിന് പന്തുകൊടുക്കാനുള്ള കാരണം
ഈ സീസണില്‍ മിന്നുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ആര്‍സിബി ഏകപക്ഷീയമായ ജയം കൊയ്ത മല്‍സരത്തില്‍ എബിഡി 33 പന്തില്‍ 73 റണ്‍സുമായി ടീമിന്റെ ഹീറോയായിരുന്നു. നാലു ഫിഫ്റ്റികള്‍ ഈ സീസണില്‍ അദ്ദേഹം നേടിക്കഴിഞ്ഞു.
മറ്റേതൊരു താരത്തെയും പോലെ റണ്‍ചേസില്‍ ഞാന്‍ ഭയത്തോടെയും സമ്മര്‍ദ്ദത്തോടെയുമാണ് കളിച്ചത്. ടീമിന് വേണ്ടി പെര്‍ഫോം ചെയ്യുന്നതിനൊപ്പം തന്നെ ടീമില്‍ നിര്‍ത്താന്‍ കാരണമുണ്ടെന്ന് ടീമുകള്‍ക്കു കാണിച്ചു കൊടുക്കുകയും വേണ്ടിയിരുന്നു. മാത്രമല്ല തന്റെ കുടുംബം, ആരാധകര്‍ എന്നിവര്‍ക്കൊപ്പം തനിക്കു സ്വയവും ഇത് മികവ് തെളിയിക്കേണ്ടിയിരുന്നു.
തൊട്ടുമുമ്പത്തെ കളിയില്‍ ടീം നല്‍കിയ റോളില്‍ തനിക്കു തിളങ്ങാനായില്ല. എന്നാല്‍ ഇത്തവണ അതു സാധിച്ചു. എലിച്ചും പൂച്ചയും തമ്മിലുള്ള കളി പോലെയാണിത്. എല്ലായ്‌പ്പോഴും ബൗളര്‍മാര്‍ക്കു ബഹുമാനം നല്‍കാറുണ്ട്. അവര്‍ നന്നായി ബൗള്‍ ചെയ്താല്‍ തനിക്കെതിരേ അവര്‍ക്കു തന്നെയാവും മേല്‍ക്കൈയെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.