മൂല്യത്തകര്‍ച്ചയുടെ വക്കിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. സീസണ്‍ നടന്നാലും ഇല്ലെങ്കിലും ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളില്‍ ഒന്നായ ഐപിഎല്ലിന് നഷ്ടം സംഭവിക്കും. ഇതേസമയം, ഈ വര്‍ഷം സീസണ്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ലീഗിന്റെ മൂല്യം നൂറു കോടിക്ക് മുകളില്‍ ഇടിയുമെന്നാണ് പുതിയ വിലയിരുത്തല്‍. നിലവില്‍ ഏപ്രില്‍ 15 -ന് ഐപിഎല്‍ നടത്താനാണ് ബിസിസിഐ ഒരുങ്ങുന്നത്. എന്നാല്‍ കാര്യങ്ങള്‍ അനിശ്ചിതത്വത്തില്‍ തുടരുന്നു.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐപിഎല്‍ നടത്തുന്നത് സംബന്ധിച്ച് ബിസിസിഐക്ക് ഒറ്റയ്‌ക്കൊരു തീരുമാനെടുക്കാന്‍ കഴിയില്ല. ഏപ്രില്‍ 15 -ന് ശേഷം സര്‍ക്കാര്‍ തീരുമാനിക്കും കളിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യം. എന്തായാലും ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ലീഗിന്റെ മൂല്യമിടിയുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.
Most Read: യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍
ആഗോള കമ്പനിയായ ഡഫ് ആന്‍ഡ് ഫെല്‍പ്പ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം ഏകേദശം 680 കോടി ഡോളറിന്റെ തകര്‍ച്ചയാണ് ഐപിഎല്‍ നേരിടുക. അടഞ്ഞ സ്റ്റേഡിയത്തില്‍ മത്സരക്രമം വെട്ടിച്ചുരുക്കി സംഘടിപ്പിച്ചാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വാണിജ്യ മൂല്യമിടിയും. ഈ വിധം സീസണ്‍ പൂര്‍ത്തിയാക്കിയാല്‍ 35 കോടി ഡോളറാകും മൂല്യനഷ്ടം. ഇനി സീസണ്‍ ഉപേക്ഷിക്കേണ്ടി വന്നാലോ നഷ്ടകണക്കുകള്‍ നൂറു കോടി ഡോളര്‍ കടക്കും. ഇതേസമയം, രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം ഐപിഎല്ലിനെ എത്രകണ്ടു ബാധിക്കുമെന്നത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നേരത്തെ, ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൊറോണ ഭീതി മുന്‍നിര്‍ത്തി ഐപിഎല്‍ എങ്ങനെ നടത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും സമവായമായിട്ടില്ല. നിലവില്‍ ഐപിഎല്‍ സംഘടിപ്പിക്കാന്‍ ഏഴോളം സാധ്യതകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തേടുന്നുണ്ട്. മത്സരങ്ങളില്‍ പകുതി ഇന്ത്യയിലും പകുതി വിദേശത്തുമായി നടത്താനും ബോര്‍ഡ് ആലോചിക്കുന്നു.
കൊറോണ വൈറസു ബാധയുടെ പശ്ചാത്തലത്തില്‍ കായിക ലോകം ഒന്നടങ്കം സ്തംഭിച്ചു നില്‍ക്കുകയാണ്. ലോകമെങ്ങമുള്ള ലീഗുകളും ടൂര്‍ണമെന്റുകളും നിര്‍ത്തിവെച്ചു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗ് സീരീ എ, സ്പാനിഷ് ലീഗ് ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ലീഗ് എന്‍ബിഎ, എഎഫ്‌സി കപ്പ് മുതലായ പ്രമുഖ ടൂര്‍ണമെന്റുകളെല്ലാം അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്.
Most Read: ഐപിഎൽ: ഇപ്പോഴില്ലെങ്കില്‍ ജൂലൈ-സപ്തംബറില്‍? പക്ഷെ നടന്നേക്കില്ല! ഇവയാണ് കാരണങ്ങള്‍
ഈ വര്‍ഷം നടക്കാനിരുന്ന കോപ്പ അമേരിക്ക, യൂറോ കപ്പ് ടൂര്‍ണമെന്റുകള്‍ അടുത്തവര്‍ഷമാണ് നടക്കുക. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും നീട്ടിവെച്ചു. ക്രിക്കറ്റിന്റെ ചിത്രവും മറ്റൊന്നല്ല. രാജ്യാന്തര പരമ്പരകളെല്ലാം റദ്ദു ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആഭ്യന്തര മത്സരങ്ങളെല്ലാം ബിസിസിഐ താത്കാലികമായി നിര്‍ത്തി. ജൂലായ് 24 -ന് തിരിതെളിയാനിരിക്കുന്ന ഒളിമ്പിക്‌സിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്.