ഐപിഎല്ലിന്റെ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിലെത്താതെ പുറത്തായതിനു പിന്നാലെ ടീം കോമ്പിനേഷനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റനും ഉപദേഷ്ടാവുമായ ഷെയ്ന്‍ വോണ്‍. രാജസ്ഥാന്റെ ബാറ്റിങ് ഓര്‍ഡറിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്. നിര്‍ണായകമായ അവസാന റൗണ്ട് മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് വന്‍ തോല്‍വിയേറ്റുവാങ്ങിയതോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു രാജസ്ഥാന്‍ പിന്തള്ളപ്പെട്ടിരുന്നു.
2018ലെ ഐപിഎല്ലില്‍ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെ രാജസ്ഥാന്‍ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തിരുന്നു. ഇതു വലിയ വിജയമായി മാറുകയും ചെയ്തു. തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ അദ്ദേഹം ടീമിനെ പ്ലേഓഫിലെത്തുകയും ചെയ്തിരുന്നു. ഈ സീസണില്‍ വ്യത്യസ്ത പൊസിഷനുകളിലായിരുന്നു ബട്‌ലര്‍ കളിച്ചത്. നേടിയത് ഒരേയൊരു ഫിഫ്റ്റിയും. ബെന്‍ സ്‌റ്റോക്‌സും റോബിന്‍ ഉത്തപ്പയും ചേര്‍ന്നായിരുന്നു അവസാന റൗണ്ട് മല്‍സരങ്ങളില്‍ രാജസ്ഥാനു വേണ്ടി ഓപ്പണ്‍ ചെയ്തത്. ടീമിന് ഭേദപ്പെട്ട തുടക്കം നല്‍കാനും ഈ സഖ്യത്തിനു കഴിഞ്ഞു.
IPL 2020: ഇവരെ കൈവിട്ടത് അബദ്ധം, താരലേലത്തില്‍ ടീമുകള്‍ക്ക് പിഴച്ചു, സ്വന്തമാക്കിയവർക്ക് ലോട്ടറി!!
IPL 2020: ഡല്‍ഹി x ആര്‍സിബി- നിര്‍ണ്ണായക മത്സരത്തില്‍ നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍
എന്നാല്‍ രാജസ്ഥാന്‍ സ്റ്റോക്‌സ്- ഉത്തപ്പ ജോടിയെ കൊണ്ടായിരുന്നില്ല ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നതെന്നു വോണ്‍ അഭിപ്രായപ്പെട്ടു. സീസണിന്റെ തുടക്കത്തിലെ മൂന്നോ നാലോ മല്‍സരങ്ങളില്‍ ബട്‌ലറും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ചേര്‍ന്നായിരുന്നു ഓപ്പണ്‍ ചെയ്തിരുന്നത്. ഇതേ ജോടിയെക്കൊണ്ട് രാജസ്ഥാന്‍ ഓപ്പണ്‍ ചെയ്യിക്കുന്നത് തുടരണമായിരുന്നു. ഏതു ലോക ഇലവനിലും ബട്‌ലര്‍ക്കു കൂടുതല്‍ യോജിക്കുന്നത് ഓപ്പണിങ് റോളാണ്. സ്മിത്താവട്ടെ ടീമിന് ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാനുമാണ്. അതിനാല്‍ തന്നെ രാജസ്ഥാന്‍ ബാറ്റിങിന്റെ നട്ടെല്ലായി സ്മിത്ത് മാറുമായിരുന്നുവെന്നും വോണ്‍ ചൂണ്ടിക്കാട്ടി.
ഓള്‍റൗണ്ടര്‍ സ്‌റ്റോക്‌സിന് ഓപ്പണിങിനേക്കാള്‍ യോജിക്കുക മധ്യനിരയായിരുന്നുവെന്ന് ഓസീസ് ഇതിഹാസം പറയുന്നു. ഇംഗ്ലണ്ട് ടീമിനായി മധ്യനിരയാണ് സ്‌റ്റോക്‌സ് കൂടുതലും കളിച്ചത്. ഈ പൊസിഷനില്‍ അദ്ദേഹത്തിന് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും. ബട്‌ലറും സ്മിത്തും ഓപ്പണ്‍ ചെയ്ത ശേഷം തുടര്‍ന്നുള്ള പൊസിഷനുകളില്‍ സഞ്ജു സാംസണ്‍, സ്‌റ്റോക്‌സ്, രാഹുല്‍ തെവാത്തി, റിയാന്‍ പരാഗ് എന്നിവര്‍ ഇറങ്ങുന്നതായിരുന്നു നല്ലതെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ കളിച്ച രാജസ്ഥാന് ആറെണ്ണത്തിലാണ് വിജയിക്കാനായത്. എട്ടു മല്‍സരങ്ങളില്‍ അവര്‍ തോല്‍വിയേറ്റുവാങ്ങി. തുടരെ രണ്ടു മല്‍സരങ്ങളില്‍ ജയിച്ച രാജസ്ഥാന്‍ പ്ലേഓഫ് പ്രതീക്ഷ കാത്തെങ്കിലും അവസാന കളിയിലെ തോല്‍വി അവര്‍ക്കു പുറത്തേക്കു വഴിയൊരുക്കി.