പുറത്തായതിന് ശേഷം രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. '180നുള്ളില്‍ ഒതുക്കാമെന്നായിരുന്നു ചിന്തിച്ചിരുന്നത്. എന്നാല്‍ അല്‍പ്പം മുന്നോട്ട് പോയി. പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി. മികച്ച ലെങ്തിലാണ് കമ്മിന്‍സ് പന്തെറിഞ്ഞത്. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും തുടരെ വിക്കറ്റ് നഷ്ടമായി. ദൗര്‍ഭാഗ്യവശാല്‍ വഴി അവസാനിച്ചിരിക്കുകയാണ്.
മികച്ച രീതിയില്‍ തുടങ്ങിയ ഞങ്ങള്‍ അവസാന രണ്ട് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു. നടുവിലെ മത്സരങ്ങള്‍ കൈവിട്ട് കളഞ്ഞു. ടോപ് ഓഡറില്‍ ആരും ഉത്തരവാദിത്തം ഏറ്റെടുത്തില്ല. എന്നാലും ചില പോസിറ്റീവ് കാര്യങ്ങള്‍ സംഭവിച്ചു. ജോഫ്ര ആര്‍ച്ചര്‍ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. തെവാത്തിയയും മികച്ച രീതിയിലാണ് ടൂര്‍ണമെന്റില്‍ ഉടനീളം കളിച്ചത്'-സ്മിത്ത് മത്സര ശേഷം പറഞ്ഞു.
കെകെആറിന്റെ ടോപ് ഓഡറിനെ പിടിച്ചുനിര്‍ത്താന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചെങ്കിലും നായകന്‍ മോര്‍ഗന്റെ (68*) പ്രകടനം രാജസ്ഥാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഡെത്ത് ഓവറില്‍ കടന്നാക്രമിച്ച രാജസ്ഥാന്‍ 35 പന്തുകള്‍ നേരിട്ട് 5 ഫോറും 6 സിക്‌സുമാണ് പറത്തിയത്. അവസാന പന്തില്‍ സിക്‌സര്‍ നേടി 192 എന്ന വിജയ ലക്ഷ്യം രാജസ്ഥാന് മുന്നിലുയര്‍ത്താന്‍ കെകെആറിനായി.
ശുബ്മാന്‍ ഗില്‍ (36), രാഹുല്‍ ത്രിപാതി (39), ആന്‍ഡ്രേ റസല്‍ (25) എന്നിവരും നിര്‍ണ്ണായക സംഭാവന ബാറ്റുകൊണ്ട് നല്‍കി. ജോഫ്ര ആര്‍ച്ചറും രാഹുല്‍ തെവാത്തിയയും ബൗളിങ്ങില്‍ തിളങ്ങിയെങ്കിലും പിന്തുണ നല്‍കുന്നതില്‍ മറ്റ് ബൗളര്‍മാര്‍ പരാജയപ്പെട്ടു. രാജസ്ഥാന്‍ നിരയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സീനിയര്‍ താരങ്ങള്‍ തയ്യാറായില്ല. എല്ലാവരും കടന്നാക്രമിക്കാന്‍ ശ്രമിച്ചതാണ് കൂട്ടത്തകര്‍ച്ചക്ക് കാരണമായത്.
റോബിന്‍ ഉത്തപ്പ (6), ബെന്‍ സ്റ്റോക്‌സ് (18), സ്റ്റീവ് സ്മിത്ത് (4), സഞ്ജു സാംസണ്‍ (1) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ രാജസ്ഥാന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടു. ജോസ് ബട്‌ലര്‍ (35),തെവാത്തിയ (31) എന്നിവര്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സാണ് രാജസ്ഥാന്റെ പ്രതീക്ഷകളെ എറിഞ്ഞു വീഴ്ത്തിയത്. മുംബൈ ഇന്ത്യന്‍സ് ഒഴികെ മറ്റൊരു ടീമിന്റെയും പ്ലേ ഓഫിലെ സീറ്റ് ഉറപ്പായിട്ടില്ല എന്നതാണ് ശ്രദ്ധേയം.