അബുദാബി: 17.3 ഓവര്‍ വരെ ഡല്‍ഹി ക്യാപിറ്റല്‍സിനെ കളിപ്പിക്കണമെന്ന ചിന്തയായിരുന്നു ആദ്യ പത്തോവര്‍ കഴിഞ്ഞപ്പോഴേക്കും ബാംഗ്ലൂരിനുണ്ടായത്. മത്സരം സാവധാനം കൈവിടുന്നു. ലക്ഷ്യം 153 റണ്‍സ് മാത്രം. പത്തോവറില്‍ ഡല്‍ഹി ഒന്നിന് 83. ക്രീസില്‍ ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും ആത്മവിശ്വാസത്തോടെ ബാറ്റു വീശിയപ്പോള്‍ തോല്‍വിയെക്കാളുപരി മത്സരം വലിച്ചുനീട്ടാനായിരുന്നു ബാംഗ്ലൂര്‍ ശ്രദ്ധിച്ചത്. എങ്കില്‍ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുകയുള്ളൂ. എന്തായാലും കരുതിയതുപോലെ ബാംഗ്ലൂര്‍ 17.3 ഓവര്‍ പിടിച്ചുനിന്നു. മറുഭാഗത്ത് ജയത്തോടെ പ്ലേ ഓഫ് യോഗ്യത ഡല്‍ഹി ക്യാപിറ്റല്‍സും നേടി. ശിഖര്‍ ധവാന്‍ (41 പന്തിൽ 54), അജിങ്ക്യ രാഹനെ (46 പന്തിൽ 60) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ഡല്‍ഹിയുടെ നിര്‍ണായക ജയം. സ്‌കോര്‍: ബാംഗ്ലൂര്‍ 152/7, ഡല്‍ഹി 154/4. തോറ്റെങ്കിലും മൊത്തം റൺനിരക്കിന്റെ അടിസ്ഥാനത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പ്ലേ ഓഫ് യോഗ്യത നേടി.

ജയിക്കണമെന്ന വാശിയോടെയാണ് ഡല്‍ഹി ബാംഗ്ലൂരിനെതിരെ ക്രീസിലെത്തിയത്. പതിവുപോലെ പൃഥ്വി ഷാ (6 പന്തില്‍ 9) ആദ്യമേ മടങ്ങി. സിറാജിന്റെ പന്തില്‍ സ്റ്റംപു തെറിച്ചാണ് ഷായുടെ തിരിച്ചുകയറല്‍. സിറാജിന്റെ സ്വിങ്ങില്‍ ഷാ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധനാവുകയായിരുന്നു. എന്നാല്‍ അവിടെത്തീര്‍ന്നു ബാംഗ്ലൂരിന്റെ ആഘോഷ നിമിഷങ്ങളും. ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും റണ്‍നിരക്കിന് ആനുപാതികമായി സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ടു നയിച്ചു.

12 ആം ഓവറിലാണ് ശിഖര്‍ ധവാന്‍ 50 തികയ്ക്കുന്നത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ അനാവശ്യമായി സ്വീപ് ഷോട്ടിന് ശ്രമിച്ച ധവാന്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. 41 പന്തില്‍ 54 റണ്‍സുമായാണ് ധവാന്‍ തിരിച്ചുവന്നത്. 15 ആം ഓവറില്‍ രഹാനെയും അര്‍ധ സെഞ്ച്വറി പിന്നിട്ടു. ഈ സമയം ഡല്‍ഹിയുടെ സ്‌കോര്‍ രണ്ടിന് 121. 17 ആം ഓവറിലാണ് ശ്രേയസ് അയ്യര്‍ (9 പന്തില്‍ 7) പുറത്താവുന്നത്. ഷഹബാസ് അഹമ്മദിനെ അതിര്‍ത്തി പറത്താനുള്ള ശ്രേയസിന്റെ ശ്രമം വിഫലമാവുകയായിരുന്നു. 18 ആം ഓവറില്‍ രഹാനെ വീണത് ഡല്‍ഹി ക്യാംപില്‍ ചെറിയ ആശങ്കയുണര്‍ത്തിയെങ്കിലും പന്തും അക്‌സര്‍ പട്ടേലും ടീമിനെ വിജയതീരത്തുകൊണ്ടുവന്നു. 6 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹിയുടെ ജയം. പ്ലേ ഓഫ് യോഗ്യതയും ടീം നേടി.
ബാംഗ്ലൂരിന്റെ പോരാട്ടം
15 ഓവറില്‍ 103 റണ്‍സ്. ആകെ നഷ്ടപ്പെട്ടത് രണ്ടു വിക്കറ്റ്. ക്രീസില്‍ അര്‍ധ സെഞ്ച്വറി തികച്ച ദേവ്ദത്ത് പടിക്കലും എബി ഡിവില്ലേഴ്‌സും. ഗ്രൗണ്ടിന് തലങ്ങനെയും വിലങ്ങനെയം പന്ത് പായുമെന്ന് ആരാധകര്‍ കരുതിയ നിമിഷം. എന്നാല്‍ നടന്നതോ, ബാംഗ്ലൂരിന് കണക്കുകള്‍ പിഴച്ചു. പടിക്കലും ക്രീസ് മോറിസും ഓരോ പന്തിന്റെ ഇടവേളയില്‍ പുറത്ത്. ഇതോടെ റണ്‍സടിക്കേണ്ട ചുമതല മുഴുവന്‍ ഡിവില്ലേഴ്‌സിന്. ദൂബെയ്‌ക്കൊപ്പം ഡിവില്ലേഴ്‌സ് ആഞ്ഞടിച്ചു പരമാവധി. എന്നാല്‍ അവസാന ഓവറുകളില്‍ റബാദയും നോര്‍ക്കിയയും പിടിമുറുക്കിയപ്പോൾ ബാംഗ്ലൂരിന്റെ പോരാട്ടം 152 റൺസിൽ അവസാനിച്ചു. ഡൽഹിക്ക് ജയിക്കാൻ വേണ്ടത് 153 റൺസ്. മത്സരത്തിൽ നോർക്കിയക്ക് മൂന്നു വിക്കറ്റുണ്ട്. റബാദയ്ക്ക് രണ്ടും. അശ്വിനും ഒരു വിക്കറ്റ് സ്വന്തമാക്കി.

സാവധാനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിങ് ആരംഭിച്ചത്. പവര്‍പ്ലേയില്‍ പന്തിനെ പ്രഹരിക്കാന്‍ ദേവ്ദത്ത് പടിക്കലോ ജോഷ് ഫിലിപ്പോ തയ്യാറായില്ല. ഫലമോ, നാലോവര്‍ പിന്നിട്ടപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രം. അഞ്ചാം ഓവറില്‍ ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിലിപ്പിന്റെ (17 പന്തില്‍ 12) രൂപത്തില്‍. റബാദയ്ക്ക് എതിരെ കടന്നാക്രമിക്കാന്‍ പോയതാണ് താരത്തിന് വിനയായത്. ഡല്‍ഹിയുടെ സ്റ്റാര്‍ ബൗളറെ ആദ്യ പന്തില്‍ത്തന്നെ സിക്‌സിന് പറത്താന്‍ ഫിലിപ്പ് ശ്രമിച്ചു. പക്ഷെ റബാദയുടെ ഗുഡ് ലെങ്ത് പന്ത് ബാറ്റിന്റെ മുകളില്‍ തട്ടി ഉയരുകമാത്രം ചെയ്തു. കവര്‍ പോയിന്റില്‍ നിന്നും ഓടിയെത്തിയ പൃഥ്വി പന്തിനെ കൈപ്പിടിയിലാക്കുന്നതില്‍ യാതൊരു പിഴവും വരുത്തിയില്ല.

തുടര്‍ന്നെത്തിയ കോലിയും റണ്‍സടിക്കാന്‍ ധൃതി കൂട്ടിയില്ല. ഇതോടെ പവര്‍പ്ലേയ്ക്ക് ശേഷം ബൗണ്ടറികള്‍ വിരളമായി. ഇതിനിടെ അക്‌സര്‍ പട്ടേലിന്റെ 10 ആം ഓവറില്‍ ഒരുതവണ കോലിക്ക് ജീവന്‍ വീണുകിട്ടുകയും ചെയ്തു. 12 ആം ഓവറില്‍ 81 റണ്‍സ് മാത്രമേ സ്‌കോര്‍ബോര്‍ഡില്‍ ഉള്ളൂവെന്ന് കണ്ടാണ് കോലി അശ്വിനെതിരെ സിക്‌സിന് ശ്രമിച്ചത്. പക്ഷെ ക്രീസില്‍ നിന്നും ഇറങ്ങിയടിച്ച കോലിക്ക് അശ്വിന്റെ പന്തിന്റെ വേഗം പഠിക്കാനായില്ല. നടന്നതോ, സ്ലോ ബോള്‍ കെണിയില്‍ കോലി (24 പന്തില്‍ 29) പുറത്ത്.

അവസാന അഞ്ചോവറില്‍ ആഞ്ഞടിക്കുകയെന്ന തന്ത്രമാണ് ബാംഗ്ലൂര്‍ മനസില്‍ കണക്കുകൂട്ടിയത്. എന്നാല്‍ ദേവ്ദത്ത് പടിക്കലും (41 പന്തില്‍ 50) ക്രിസ് മോറിസും (0) തുടരെ പുറത്തായത് ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ആന്റിച്ച് നോര്‍ക്കിയയ്ക്കാണ് ഇരുവരുടെയും വിക്കറ്റ്. പടിക്കലിന്റെ സ്റ്റംപ് തെറിച്ചപ്പോള്‍ മോറിസ് കീപ്പര്‍ ക്യാച്ചില്‍ മടങ്ങി. ഇതോടെ റണ്‍സടിക്കേണ്ട മുഴുവന്‍ ഭാരവും എബി ഡിവില്ലേഴ്‌സിലായി. അവസാന ഓവറുകളിൽ ദൂബെയെ കൂട്ടി ഡിവില്ലേഴ്സ് ആഞ്ഞുശ്രമിച്ചു റൺസ് കണ്ടെത്താൻ. എന്നാൽ പദ്ധതി വിലപോയില്ല. 19 ആം ഓവറിൽ ശിവം ദൂബെ (11 പന്തിൽ 17) പുറത്തായി. 20 ആം ഓവറിലെ രണ്ടാം പന്തിൽ ഡിവില്ലേഴ്സ് (21 പന്തിൽ 35) റണ്ണൌട്ടുമായി. ഇതേ ഓവറിൽ ഇസുരു ഉഡാനയും പുറത്തായതോടെ (2 പന്തിൽ 4) ബാംഗ്ലൂരിന്റെ പോരാട്ടം --- റൺസിൽ അവസാനിച്ചു.
ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:
ജോഷ് ഫിലിപ്പ്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (നായകന്‍), എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദൂബെ, ഷഹബാസ് അഹമ്മദ്, ക്രിസ് മോറിസ്, ഇസുരു ഉഡാന, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍.
ഡല്‍ഹി ക്യാപിറ്റല്‍സ്:
ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (നായകന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്്‌റ്റോയിനിസ്, ഡാനിയേല്‍ സാംസ്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കഗീസോ റബാദ, ആന്റിച്ച് നോര്‍ക്കിയ.