അബുദാബി: കോലിയുടെ തുറിച്ചുനോട്ടമൊന്നും വിലപോയില്ല. അബുദാബിയില്‍ 'സൂര്യന്‍' കത്തിജ്ജ്വലിച്ചു. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്നതിന്റെ ദേഷ്യമോ നിരാശയോ --- എന്തായാലും രണ്ടും കല്‍പ്പിച്ചായിരുന്നു സൂര്യകുമാര്‍ യാദവ്. ബാംഗ്ലൂര്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അതിര്‍ത്തി പായിച്ച ഇദ്ദേഹത്തെ ഇടയ്ക്ക് 'ചൊറിയാന്‍' ചെന്ന വിരാട് കോലിയും ഒരുനിമിഷം പതറിപ്പോയി. കോലിയുടെ തുറിച്ചുനോട്ടത്തെ അചഞ്ചലമായി നേരിട്ടപ്പോഴേ മുംബൈയും തീരുമാനിച്ചു, ഇനി ജയിച്ചേ പറ്റൂ.
ഷെയ്ഖ് സായദ് സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ 5 വിക്കറ്റ് ജയമാണ് 5 പന്തുകൾ ബാക്കി നിൽക്കെ മുംബൈ ഇന്ത്യന്‍സ് പിടിച്ചെടുത്തത്. സൂര്യകുമാര്‍ യാദവുതന്നെ മുംബൈയുടെ വിജയനായകന്‍. യാദവ് 43 പന്തില്‍ 79 റണ്‍സെടുത്തു. യാദവിനെ പുറത്താക്കാന്‍ കോലി പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും കഴിഞ്ഞില്ല. ഡെയ്ല്‍ സ്റ്റെയ്‌നും യുസ്‌വേന്ദ്ര ചഹാലും ക്രിസ് മോറിസും മുഹമ്മദ് സിറാജുമെല്ലാം യാദവിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു.
പതിവില്‍ക്കൂടുതല്‍ ആവേശത്തിലായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങള്‍ മൈതാനത്ത് നിറഞ്ഞത്. ഓരോ വിക്കറ്റിലും ആവേശം അണപ്പൊട്ടിയൊഴുകി. ക്വിന്റണ്‍ ഡികോക്ക് (19 പന്തില്‍ 18) പുറത്തായപ്പോഴും ഇഷന്‍ കിഷന്‍ (19 പന്തില്‍ 25) പുറത്തായപ്പോഴും കോലിക്കൊപ്പം ടീമും ആക്രോശിച്ചു. ബാംഗ്ലൂര്‍ പടയുടെ ആവേശം കണ്ടുകൊണ്ടിരുന്ന സൂര്യകുമാര്‍ യാദവാകട്ടെ സാവകാശമാണ് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്.
11 ആം ഓവറില്‍ സൗരഭ് തിവാരിയെ (8 പന്തില്‍ 5) യുസ്‌വേന്ദ്ര ചഹാല്‍ തിരിച്ചയക്കുമ്പോള്‍ മത്സരം കൈപ്പിടിയിലായെന്ന വിശ്വാസം ബാംഗ്ലൂരിനുണ്ടായിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവ് ക്രീസില്‍ കത്തിജ്ജ്വലിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി കോലി. 13 ആം ഓവറില്‍ ഡെയ്ല്‍ സ്‌റ്റെയ്‌നെ മൂന്നുതവണ അതിര്‍ത്തി പായിക്കുന്നത് കണ്ടാണ് കോലി സൂര്യകുമാര്‍ യാദവിനെതിരെ തുറിച്ചുനോട്ടം പയറ്റിയത്. എന്നാല്‍ രൂക്ഷമായി നോക്കുന്ന കോലിയെ അതേനാണയത്തില്‍ സൂര്യകുമാര്‍ യാദവും നേരിട്ടു.
ക്രുണാല്‍ പാണ്ഡ്യയ്ക്ക് (10 പന്തില്‍ 10) ശേഷം ക്രീസില്‍ വന്ന ഹാര്‍ദിക് പാണ്ഡ്യ, യാദവിനൊപ്പം ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയതോടെയാണ് മുംബൈ ജയം ഉറപ്പിച്ചത്. 19 ആം ഓവറില്‍ മോറിസിനെതിരെ വമ്പനടിക്ക് പോയി ഹാര്‍ദിക് (15 പന്തില്‍ 17) പുറത്താവുമ്പോഴേക്കും ജയത്തിന് 7 റണ്‍സ് അകലെയെത്താനും മുംബൈക്ക് കഴിഞ്ഞു. അവസാന ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാർ യാദവിന്റെ ബൌണ്ടറിയോടുകൂടിയായിരുന്നു മുംബൈയുടെ ജയവും.
ബാംഗ്ലൂരിന്റെ പോരാട്ടം
ജോഷ് ഫിലിപ്പ്, വിരാട് കോലി, എബി ഡിവില്ലേഴ്‌സ്, ശിവം ദൂബെ... ഒരറ്റത്ത് വമ്പന്‍ വിക്കറ്റുകള്‍ വീഴുന്നതൊന്നും ദേവ്ദത്ത് പടിക്കലിനെ അലട്ടിയില്ല. ഗ്രൗണ്ടിന് ചുറ്റും വിടവുകള്‍ നോക്കി പന്തിനെ കടത്തിവിടുന്ന തിരക്കിലായിരുന്നു പടിക്കല്‍. ഇതോടെ പടിക്കലിനെ എങ്ങനെ പിടിക്കാമെന്നായി മുംബൈ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും. ഒരറ്റത്ത് രാഹുല്‍ ചഹറും ക്രുണാല്‍ പാണ്ഡ്യയും കിണഞ്ഞു ശ്രമിച്ചിട്ടും പടിക്കലിനെ പുറത്താക്കാനായില്ല.
ഒടുവില്‍ സ്റ്റാര്‍ ബൗളര്‍ ബുംറയെ പൊള്ളാര്‍ഡ് തിരികെകൊണ്ടുവന്നു. 17 ആം ഓവറില്‍ പടിക്കല്‍ (45 പന്തില്‍ 74) പുറത്താവുകയും ചെയ്തു. ഇവിടെത്തീര്‍ന്നു ബാംഗ്ലൂരിന്റെ പോരാട്ടം. അവസാന ഓവറുകളില്‍ വാഷിങ്ടണ്‍ സുന്ദറും ഗുര്‍കീറത്ത് സിങ്ങും ആഞ്ഞടിച്ചെങ്കിലും ബാംഗ്ലൂര്‍ സ്‌കോറിങ്ങിന് വേഗം കൂടിയില്ല. ഒടുവില്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കണ്ടെത്തി. മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടത് 165.
ഓപ്പണിങ് കൂട്ടുകെട്ടില്‍ ആരോണ്‍ ഫിഞ്ചിന് പകരമെത്തിയ ജോഷ് ഫിലിപ്പും ദേവ്ദത്തും പടിക്കലും ചേര്‍ന്ന് നടത്തിയ പ്രകടനമാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സിന് മുതല്‍ക്കൂട്ടായത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ അതിവേഗം സംഭാവന ചെയ്തു. എട്ടാം ഓവറില്‍ ക്വിന്റണ്‍ ഡികോക്കിന്റെ ഗംഭീരന്‍ സ്റ്റംപിങ്ങാണ് ഫിലിപ്പിന് (24 പന്തില്‍ 33) കടിഞ്ഞാണിട്ടത്. തുടര്‍ന്നെത്തിയ വിരാട് കോലി സാവധാനമാണ് തുടങ്ങിയത്. ഇതിനിടെ ബുംറയ്ക്ക് എതിരെ ആക്രമിച്ചു കളിക്കാന്‍ പോയ ബാംഗ്ലൂര്‍ നായകന് പിഴച്ചു. സൗരഭ് തിവാരിക്ക് അനായാസ ക്യാച്ച് നല്‍കി കോലി (14 പന്തില്‍ 9) മടങ്ങുമ്പോള്‍ ബാംഗ്ലൂര്‍ സ്‌കോര്‍ രണ്ടിന് 95.
എബി ഡിവില്ലേഴ്‌സില്‍ നിന്നും കണ്ടു ഒരു സിക്‌സും ഒരു ഫോറും. പക്ഷെ ഡിവില്ലേഴ്‌സിനും ഏറെ ആയുസ്സുണ്ടായില്ല. 16 ആം ഓവറില്‍ പൊള്ളാര്‍ഡിന്റെ 'സ്ലോ ബോള്‍' കെണിയില്‍ ഡിവില്ലേഴ്‌സ് (12 പന്തില്‍ 15) കൃത്യമായി തലവെച്ചു. തൊട്ടടുത്ത ബുംറയുടെ ഓവറില്‍ ദൂബെയും (6 പന്തില്‍ 2) പടിക്കലും (45 പന്തില്‍ 74) പെട്ടെന്നു പുറത്തായതോടെ ബാംഗ്ലൂരിന്റെ പോരാട്ടവീര്യം ശമിച്ചു. അവസാന ഓവറുകളില്‍ ഗുര്‍കീറത്ത് സിങ്ങും വാഷിങ്ടണ്‍ സുന്ദറും നടത്തിയ ശ്രമമാണ് ബാംഗ്ലൂര്‍ സ്‌കോര്‍ബോര്‍ഡ് 165 റണ്‍സില്‍ എത്തിയത്. മത്സരത്തില്‍ ബുംറയ്ക്ക് മൂന്നു വിക്കറ്റുണ്ട്. ബൗള്‍ട്ടും ചഹറും പൊള്ളാര്‍ഡും ഓരോ വിക്കറ്റുവീതം കൈക്കലാക്കി. ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
മുംബൈ ഇന്ത്യൻസ്:
ഇഷന്‍ കിഷന്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് (നായകന്‍), ക്രുണാല്‍ പാണ്ഡ്യ, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചഹര്‍, ട്രെന്‍ഡ് ബൗള്‍ട്ട്, ജസ്പ്രീത് ബുംറ.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:
ദേവ്ദത്ത് പടിക്കല്‍, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), വിരാട് കോലി (നായകന്‍), എബി ഡിവില്ലേഴ്‌സ്, ഗുര്‍കീറത്ത് സിങ് മന്‍, ശിവം ദൂബെ, ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍..