For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഞ്ചാബ് തോറ്റതിന് രണ്ടു കാരണങ്ങള്‍, സച്ചിന്‍ പറയുന്നു

ഞായറാഴ്ച്ചത്തെ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്റെ അവിശ്വസനീയ ജയം കൊണ്ടാടുകയാണ് ക്രിക്കറ്റ് ലോകം. തോറ്റ കളിയാണ് രാജസ്ഥാന്‍ റോയല്‍സ് തിരിച്ചുപിടിച്ചത്. നിരുപദ്രവകാരിയെന്ന് കരുതിയ രാഹുല്‍ തെവാട്ടിയ അവസാനഘട്ടത്തില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് അക്ഷരാര്‍ത്ഥത്തില്‍ സത്ബ്ധരായി. ഷെല്‍ഡണ്‍ കോട്രലിന്റെ 18 ആം ഓവറില്‍ തെവാട്ടിയ അടിച്ചെടുത്ത അഞ്ച് സിക്‌സുകളുടെ പിന്‍ബലത്തിലാണ് രാജസ്ഥാന്‍ ഉയര്‍ത്തെഴുന്നേറ്റത്.

തോൽവി

സംഭവത്തെ അവിശ്വസനീയമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ വിശേഷിപ്പിക്കുന്നു. നായകന്‍ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, രാഹുല്‍ തെവാട്ടിയ എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍ 224 റണ്‍സ് ലക്ഷ്യം മറികടന്നത്. വിജയറണ്‍സ് നേടുമ്പോള്‍ 3 പന്തുകളും രാജസ്ഥാന്‍ ടീം മിച്ചംവെച്ചു. മറുഭാഗത്ത് ഓര്‍ക്കാപ്പുറത്തേറ്റ അടിയാണ് പഞ്ചാബിന് രാജസ്ഥാനോടുള്ള തോല്‍വി. സീസണിലെ ആദ്യമത്സരത്തില്‍ ഡല്‍ഹിക്ക് മുന്‍പിലും ജയിച്ച കളി പഞ്ചാബ് തോറ്റിരുന്നു.

സിക്സർ മഴ

17 ആം ഓവര്‍വരെ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്. സഞ്ജു സാംസണ്‍ പുറത്തായതോടെ കിങ്‌സ് ഇലവന്‍ താരങ്ങള്‍ മൈതാനത്ത് നെഞ്ചുവിരിച്ചു. 18 ആം ഓവറിലെ ആദ്യ രണ്ടു പന്തുകള്‍ അതിര്‍ത്തി കടന്നപ്പോഴും വരാനിരിക്കുന്ന ദുരന്തം ടീം തിരിച്ചറിഞ്ഞില്ല. രണ്ടുതവണയും തെവാട്ടിയ ഭാഗ്യംകൊണ്ടാണ് സിക്‌സടിച്ചതെന്ന് കെഎല്‍ രാഹുലും ഷെല്‍ഡണ്‍ കോട്രലും കരുതി. എന്നാല്‍ തുടര്‍ന്നും സിക്‌സര്‍ മഴ പെയ്തപ്പോള്‍ സംഭവം പന്തിയല്ലെന്ന് കിങ്‌സ് ഇലവന്‍ മനസിലാക്കി.

ആർച്ചറുടെ വെടിക്കെട്ട്

കോട്രലിന് ശേഷം മുഹമ്മദ് ഷമിക്കാണ് കെഎല്‍ രാഹുല്‍ പന്തേല്‍പ്പിച്ചത്. ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പയെ മടക്കി ഷമി ഈ പ്രതീക്ഷ ദൃഢപ്പെടുത്തി. എന്നാല്‍ ക്രീസില്‍ എത്തിയ ജോഫ്ര ആര്‍ച്ചര്‍ക്ക് നിലയുറപ്പിക്കാന്‍ ഒരുനിമിഷംപോലും വേണ്ടിവന്നില്ല. ഷമിയെ തുടര്‍ച്ചയായി രണ്ടുതവണയാണ് ആര്‍ച്ചര്‍ സിക്‌സിന് പറത്തിയത്. അഞ്ചാം പന്തിലൊരു സിക്‌സ് തെവാട്ടിയയും അടിച്ചു. ഇതോടെ പഞ്ചാബിന്റെ അന്ത്യം ഏറെക്കുറെ പൂര്‍ണമായി. ഓവറിലെ അവസാന പന്തില്‍ തെവാട്ടിയ മടങ്ങുമ്പോള്‍ 6 പന്തില്‍ 2 റണ്ണെന്നായിരുന്നു സമവാക്യം.

അശ്വിനെ ഉപയോഗിച്ചില്ല

വീണ്ടുമൊരു തവണ കൂടി കോട്രലിനെ പരീക്ഷിക്കാന്‍ പഞ്ചാബ് നായകന്‍ രാഹുല്‍ മെനക്കെട്ടില്ല. 20 ആം ഓവറില്‍ മുരുഗന്‍ അശ്വിന്‍ പന്തെറിയാനെത്തി. എന്നാല്‍ രണ്ടു റണ്‍സ് തടഞ്ഞുനിര്‍ത്താന്‍ താരത്തിന് കഴിഞ്ഞില്ല. മുരുഗന്‍ അശ്വിനെ കൃത്യമായി ഉപയോഗിക്കാഞ്ഞതാണ് പഞ്ചാബിന്റെ തോല്‍വിക്കുള്ള പ്രധാന കാരണമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്പിന്നര്‍മാര്‍ക്ക് എതിരെ വിഷമിച്ച തെവാട്ടിയക്ക് മുന്നില്‍ മുരുഗന്‍ അശ്വിനെ ഇറക്കാന്‍ പഞ്ചാബ് കൂട്ടാക്കിയില്ല. പകരം ഷെല്‍ഡണ്‍ കോട്രലിന് പന്തുനല്‍കി.

കാരണങ്ങൾ

കോട്രലിന്റ വേഗവും കൃത്യതയില്ലായ്മയും തെവാട്ടിയക്ക് ഊര്‍ജ്ജം പകര്‍ന്നു. മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പേസര്‍മാര്‍ യോര്‍ക്കറുകള്‍ എറിയാന്‍ മടിച്ചതിനെ കുറിച്ചും ഇതിഹാസതാരം ആശങ്ക പങ്കുവെച്ചു. മത്സരത്തില്‍ ഒന്‍പതാം ഓവറിലാണ് കൈക്കുഴ സ്പിന്നറായ അശ്വിനെ പഞ്ചാബ് അവതരിപ്പിച്ചത്. അശ്വിന്‍ പന്തെറിഞ്ഞതാകട്ടെ മിന്നും ഫോമിലുള്ള സഞ്ജു സാംസണിന് മുന്നിലും. ഓവറില്‍ 12 റണ്‍സ് താരത്തിന് വഴങ്ങേണ്ടി വന്നു. ഇതോടെ മുരുഗന്‍ അശ്വിനെ ആക്രമണത്തില്‍ നിന്നും കെഎല്‍ രാഹുല്‍ പിന്‍വലിച്ചു.

Story first published: Monday, September 28, 2020, 17:01 [IST]
Other articles published on Sep 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+