ക്രിക്കറ്റ് ലോകം ഒന്നടങ്കം അബ്ദുല്‍ സമദ് എന്ന 19 -കാരനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഞായറാഴ്ച്ച നടന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോറ്റ് പുറത്തായെങ്കിലും അബ്ദുല്‍ സമദിന്റെ പ്രകടനം കയ്യടി നേടുന്നു. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരായ ഇര്‍ഫാന്‍ പഠാനും യുവരാജ് സിങ്ങും സമദിനെ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തിക്കഴിഞ്ഞു. ജമ്മു കശ്മീരില്‍ നിന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെത്തുന്ന മൂന്നാമത്തെ താരമാണ് അബ്ദുല്‍ സമദ്. ജമ്മു ടീം പരിശീലകനായ ഇര്‍ഫാന്‍ പഠാന്റെ കണ്ടെത്തല്‍. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ നിര്‍ണായക മത്സരത്തില്‍ കെയ്ന്‍ വില്യംസണിനൊപ്പം കളംനിറഞ്ഞു കളിച്ച അബ്ദുല്‍ സമദില്‍ തുടക്കക്കാരന്റെ ചാപല്യങ്ങളൊന്നും ക്രിക്കറ്റ് പ്രേമികള്‍ കണ്ടില്ല. 16 പന്തില്‍ 33 റണ്‍സാണ് താരം അടിച്ചെടുത്തത്.

കഗീസോ റബാദയെന്ന ലോകോത്തര ബൗളര്‍ക്ക് മുന്നില്‍പ്പോലും സമദ് സധൈര്യം ബാറ്റുവീശി. ഈ പ്രകടനത്തിന് പിന്നാലെയാണ് അബ്ദുല്‍ സമദിനെ അഭിനന്ദിച്ച് ഇര്‍ഫാന്‍ പഠാനും യുവരാജ് സിങ്ങും രംഗത്തെത്തിയത്. സണ്‍റൈസേഴ്‌സിനായി സമദ് മത്സരം ജയിക്കേണ്ടിയിരുന്നുവെന്ന് പഠാന്‍ ട്വിറ്ററില്‍ കുറിച്ചു. എന്തായാലും ക്വാളിഫയര്‍ പോലൊരു വലിയ വേദിയില്‍ തികവും മികവും സമദിന് കാഴ്ച്ചവെക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടനാണെന്ന് ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു. പഠാന്റെ ട്വീറ്റ് ഏറ്റുപിടിക്കാന്‍ യുവരാജും വൈകിയില്ല. ഇന്ത്യയുടെ ഭാവി വാഗ്ദാനമായിരിക്കും അബ്ദുല്‍ സമദെന്ന് യുവി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.
ഇതാദ്യമായല്ല ക്രിക്കറ്റ് ഇതിഹാസങ്ങള്‍ അബ്ദുല്‍ സമദില്‍ വലിയ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നത്. നേരത്തെ, വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും സമദിന്റെ കഴിവില്‍ വിശ്വാസം പ്രകടിപ്പിച്ചിരുന്നു. 2020 ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് സമദിനെ ബ്രയാന്‍ ലാറ വിലയിരുത്തുന്നത്. സീസണില്‍ 12 മത്സരങ്ങളാണ് സണ്‍റൈസേഴ്‌സിനായി സമദ് കളിച്ചത്. താരത്തിന്റെ മൊത്തം സമ്പാദ്യമാകട്ടെ 111 റണ്‍സും. സ്‌ട്രൈക്ക് റേറ്റ് 170.6. ഇതേസമയം, സമദിന്റെ ബാറ്റിങ് മികവിന് ഹൈദരാബാദിനെ ജയിപ്പിക്കാന്‍ മാത്രം കഴിഞ്ഞില്ല. ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സിന്റെ പോരാട്ടം 172 റണ്‍സിലാണ് അവസാനിച്ചത്. ഒരുഘട്ടത്തില്‍ കെയ്ന്‍ വില്യംസണും അബ്ദുല്‍ സമദും ചേര്‍ന്ന് ഹൈദരാബാദിനെ ജയിപ്പിക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും വില്യംസണ്‍ വീണതോടെ ടീം പതറുകയായിരുന്നു. ചൊവാഴ്ച്ച ദുബായില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് ഫൈനല്‍.