ദുബായ്: സൂപ്പര്‍ ഓവറില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ജയിച്ചെങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ബൗണ്ടറി നിയമം ആദ്യ സൂപ്പര്‍ ഓവറിന് ശേഷം ഉപയോഗിച്ചിരുന്നെങ്കില്‍ ആരാകും വിജയിക്കുക. നേരത്തെ ലോകകപ്പ് ഫൈനലില്‍ ഇത്തരമൊരു ബൗണ്ടറി നിയമം ഉപയോഗിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞ മത്സരമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് വിജയിച്ച മത്സരം കൂടിയായിരുന്നു ഇത്. എക്‌സ്ട്രാ കൂടുതല്‍ നല്‍കി മത്സരം ടൈ ആക്കിയതും അമ്പയര്‍മാരുടെയും ഐസിസിയുടെയും പിഴവായിരുന്നു. ഇതിന് ശേഷം ഐസിസി നിയമം മാറ്റുന്നതാണ് കണ്ടത്.
പുതിയ നിയമപ്രകാരം ഏതൊരു ടീം ജയിക്കുന്നത് വരെ സൂപ്പര്‍ ഓവര്‍ കളിക്കണമെന്നാണ് നിയമം. ഇതുപ്രകാരം ഒരു സൂപ്പര്‍ ഓവര്‍ ടൈ ആയാല്‍ ജേതാവിന്റെ കണ്ടെത്തുന്നത് വരെ സൂപ്പര്‍ ഓവര്‍ തുടരും. അതേസമയം ബൗണ്ടറികളുടെ എണ്ണം നോക്കുന്നതാണ് നിയമമെങ്കില്‍ ജയം മുംബൈക്കൊപ്പം നില്‍ക്കുമായിരുന്നു. എന്നാല്‍ ലോകകപ്പ് ഫൈനലില്‍ എല്ലാ അര്‍ത്ഥത്തിലും നന്നായി കളിച്ച ന്യൂസിലന്‍ഡിന് കിരീടം നഷ്ടമായത് ഈയൊരു നിയമത്തിന്റെ പുറത്തായിരുന്നു. മത്സരത്തില്‍ മുംബൈ 24 ബൗണ്ടറികള്‍ അടിച്ചിരുന്നു. 15 ഫോറും ഒമ്പത് സിക്‌സറുകളാണ് മൊത്തം പിറന്നത്. ഇത് എല്ലാ അര്‍ത്ഥത്തിലും അവരെ വിജയിപ്പിക്കുന്നതായിരുന്നു.
കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 22 ബൗണ്ടറികളാണ് അടിച്ചത്. 14 ഫോറും എട്ട് സിക്‌സറുകളും ഇതില്‍ വരും. ഈ കണക്ക് നോക്കുമ്പോള്‍ രണ്ട് ബൗണ്ടറികളുടെ കണക്കില്‍ മുംബൈ മുന്നിലാണ്. വിക്കറ്റുകളാണെങ്കില്‍ ഒരുപക്ഷേ പഞ്ചാബ് ജയിക്കുമായിരുന്നു. അതേസമയം ആദ്യ സൂപ്പര്‍ ഓവറില്‍ മുംബൈയും പഞ്ചാബും ഒരു ബൗണ്ടറി പോലും നേടിയില്ല. എന്നാല്‍ രണ്ട് സൂപ്പര്‍ ഓവര്‍ വന്നത് പഞ്ചാബിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തി. മുഹമ്മദ് ഷമി ആറ് റണ്‍സ് വിജയലക്ഷ്യം എറിഞ്ഞ് പിടിച്ചതും, പഞ്ചാബിന് നേട്ടമായി. രണ്ടാമത് ബാറ്റ് ചെയ്ത പഞ്ചാബ് കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാത്ത താരങ്ങളെ ഉപയോഗിച്ചാണ് വിജയം നേടിയത്.
ഇന്നലെ ആദ്യ മത്സരവും ടൈയില്‍ കലാശിച്ചിരുന്നു. കൊല്‍ക്കത്തയും ഹൈദരാബാദും തമ്മിലായിരുന്നു മത്സരം. ലോക്കി ഫെര്‍ഗൂസന്റെ തീപ്പാറുന്ന പന്തുകളാണ് ഹൈദരാബാദിനെ സൂപ്പര്‍ ഓവറിലേക്ക് നയിച്ചത്. ഫെര്‍ഗൂസന്‍ തന്നെ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് ഹൈദരാബാദിന് ലഭിച്ചത്. രണ്ട് വിക്കറ്റുകളും വീണു. പകരം എറിയാനെത്തിയത് റാഷിദ് ഖാനും. എന്നാല്‍ ഈ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യുക അദ്ദേഹത്തിന് അസാധ്യമായിരുന്നു. എന്നാല്‍ ഈ സ്‌കോര്‍ തുല്യമായിരുന്നെങ്കില്‍, മുമ്പത്തെ നിയമം വെച്ച് കൊല്‍ക്കത്ത തന്നെ ജയിക്കുമായിരുന്നു. 21 ബൗണ്ടറികള്‍ അവര്‍ അടിച്ചിരുന്നു. ഹൈദരാബാദ് 20 ബൗണ്ടറികളാണ് അടിച്ചത്.