ഡേവിഡ് മില്ലര്‍, സാം കറന്‍, മോയിസസ് ഹെന്റിക്ക്‌സ് പോലുള്ള വിദേശ താരങ്ങളെ പറഞ്ഞയച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബും ലേലത്തിന് കച്ചമുറക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും അഞ്ചു വീതം താരങ്ങളെയാണ് വേണ്ടെന്നു വെച്ചത്. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എടുത്ത തീരുമാനങ്ങളും ഒരല്‍പ്പം ആശ്ചര്യജനകമാണ്.
ഇതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും ഒട്ടനവധി താരങ്ങളെ തമ്മില്‍ കൈമാറിയതിന് ക്രിക്കറ്റ് ലോകം സാക്ഷികളായി. ഈ അവസരത്തില്‍ 2020 ഐപിഎല്‍ സീസണില്‍ ടീം ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയ അഞ്ചു മികച്ച താരങ്ങളെ ചുവടെ പരിശോധിക്കാം.
1. ക്രിസ് ലിൻ
ക്രിസ് ലിന്നിനെ പറഞ്ഞുവിടാനുള്ള കാരണം ഇപ്പോഴും കൊല്‍ക്കത്തയുടെ ആരാധകര്‍ക്ക് മനസിലാകുന്നില്ല. സുനില്‍ നരെയ്‌നൊപ്പം ബാറ്റുകൊണ്ട് സ്‌ഫോടനം നടത്തുന്ന ക്രിസ് ലിന്നിനെ ക്രിക്കറ്റ് പ്രേമികള്‍ പലകുറി കണ്ടിരിക്കുന്നു. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളാണ് കൊല്‍ക്കത്തയ്ക്കായി ക്രിസ് ലിന്‍ കളിച്ചത്. 139.65 എന്ന സ്ട്രൈക്ക് റേറ്റില്‍ 405 റണ്‍സും താരം അടിച്ചെടുത്തു. ഇതില്‍ നാലു അര്‍ധ സെഞ്ചുറികളും പെടും. ഉയര്‍ന്ന സ്‌കോര്‍ 82 റണ്‍സ്.
രോഹിത്തും പൊള്ളാര്‍ഡും ഇനി ചങ്ക്‌സല്ല!! തുടക്കം ട്വിറ്ററില്‍, പിന്നാലെ കാറില്‍ നിന്നിറക്കിവിട്ടു
എന്നാല്‍ ഈ കണക്കുകളൊന്നും ക്രിസ് ലിന്നിനെ തുണച്ചില്ല. ബിഗ് ബാഷ് ലീഗില്‍ ലിന്നിനൊപ്പം കളിച്ചിരുന്ന ബ്രെണ്ടന്‍ മക്കല്ലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കോച്ചിങ് സ്റ്റാഫായതിന് പിന്നാലെയാണ് ലിന്നിന്റെ പടിയറിക്കമെന്നതും ഇവിടെ ശ്രദ്ധേയം.
2. പിയൂഷ് ചൗള
ക്രിസ് ലിന്നിനൊപ്പം ലെഗ് സ്പിന്നര്‍ പിയൂഷ് ചൗളയെയും വേണ്ടെന്നു വെച്ചിട്ടുണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 157 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള പിയൂഷ് ചൗളയെ കൊല്‍ക്കത്ത ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല. നിലവില്‍ 150 വിക്കറ്റുകളാണ് ചൗളയുടെ പേരിലുള്ളത്. ഇക്കോണമി നിരക്ക് 7.82 റണ്‍സ്. കരിയറില്‍ രണ്ടു തവണ നാലു വിക്കറ്റ് നേട്ടം കൈവരിച്ച താരം കൂടിയാണ് ഇദ്ദേഹം.
വേണ്ടിവന്നാല്‍ ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ക്കാനും ചൗളയ്ക്ക് കഴിയും. ഒന്നിലേറെ അവസരങ്ങളില്‍ ആരാധകരിത് കണ്ടതാണ്. പക്ഷെ ചൗളയെയും വേണ്ടെന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിലപാട്. എന്തായാലും കൊല്‍ക്കത്ത ഒഴിവാക്കിയ സ്ഥിതിക്ക് പിയൂഷ് ചൗള ഏതു ടീമിലെത്തുമെന്ന ആകാംക്ഷ ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്.
3. മോയിസസ് ഹെന്റിക്ക്‌സ്
കഴിഞ്ഞ സീസണുകളിലത്രയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അവിഭാജ്യഘടകമായിരുന്നു വലംകയ്യന്‍ ബാറ്റ്‌സ്മാനായ മോയിസസ് ഹെന്റിക്ക്‌സ്. ഈ പ്രകടനം കണ്ടാണ് താരത്തെ 2019 സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തം പാളയത്തില്‍ കൊണ്ടുവന്നത്. പക്ഷെ സീസണിന് തൊട്ടുമുന്‍പ് പരുക്കേറ്റതോടെ ഹെന്റിക്ക്‌സിന് സീസണ്‍ പൂര്‍ണമായും നഷ്ടമായി. കഴിഞ്ഞ തവണ പഞ്ചാബിന്റെ ഏക ഓള്‍ റൗണ്ടര്‍ ഓപ്ഷനായിരുന്നു ഹെന്റിക്ക്‌സ്.
എന്തായാലും 2020 സീസണില്‍ ഹെന്റിക്ക്‌സിനെ കൊണ്ടുനടക്കേണ്ടെന്നാണ് പഞ്ചാബ് ഫ്രാഞ്ചൈസിയുടെ തീരുമാനം. ഹെന്റിക്ക്‌സ് പോയ സ്ഥിതിക്ക് പുതിയ ഓള്‍ റൗണ്ടര്‍മാരെ തേടാനായിരിക്കും ലേലത്തില്‍ പഞ്ചാബ് ശ്രമിക്കുക. കരിയറില്‍ ഇതുവരെ 57 ഐപിഎല്‍ മത്സരങ്ങളാണ് മോയിസസ് ഹെന്റിക്ക്‌സ് കളിച്ചിരിക്കുന്നത്. ആയിരത്തോളം റണ്‍സും 38 വിക്കറ്റുകളും താരത്തിന്റെ സമ്പാദ്യമാണ്.
4. ഡെയ്ല്‍ സ്റ്റെയ്‌ൻ
കഴിഞ്ഞതവണയും കണ്ടു സീസണില്‍ ജയിക്കാന്‍ പെടാപാട് പെട്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ. വിരാട് കോലിയും എബി ഡിവില്ലേഴ്‌സുമടക്കം ലോകോത്തര താരങ്ങളാണ് ടീമില്‍ മുഴുവന്‍. പക്ഷെ പറഞ്ഞിട്ടെന്തുകാര്യം, വിജയപാതയില്‍ തുടരാന്‍ ബാംഗ്ലൂരിന് കഴിയുന്നില്ല. ഈ ആക്ഷേപം കേട്ടു മടുത്തതുകൊണ്ടാകണം ടീമിലെ വിദേശ താരങ്ങളെ മുഴുവന്‍ ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി തൂക്കി വെളിയിലെറിഞ്ഞത്. ഇക്കൂട്ടത്തില്‍ ഡെയ്ല്‍ സ്റ്റെയ്‌നെയും വേണ്ടെന്നു വെച്ചിരിക്കുകയാണ് ടീം.
ഐപിഎല്‍: ടീമുകള്‍ നിലനിര്‍ത്തിയ അഞ്ചു 'ഫ്‌ളോപ്പ്' താരങ്ങള്‍
സ്റ്റെയ്‌ന് പകരം സിറാജിനെ നിലനിര്‍ത്താനുള്ള ബാംഗ്ലൂരിന്റെ തീരുമാനത്തില്‍ ആരാധകര്‍ കൗതുകം മറച്ചുവെയ്ക്കുന്നുമില്ല. എന്തായാലും ദക്ഷിണാഫ്രിക്കന്‍ പേസ് എക്‌സ്പ്രസിനെ വാങ്ങാന്‍ ഏതൊക്ക ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ മത്സരിക്കുമെന്ന് ഡിസംബര്‍ 19 -ന് കണ്ടറിയാം.
5. സാം കറൻ
കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി ഹാട്രിക്ക് വിക്കറ്റ് നേട്ടം കുറിച്ചതോടെയാണ് ഇംഗ്ലീഷ് പേസര്‍ സാം കറനിലേക്ക് ഏവരും ശ്രദ്ധതിരിക്കുന്നത്. ഇക്കോണമി നിരക്ക് (9.78) ഒരല്‍പ്പം ഉയര്‍ന്നതാണെങ്കിലും വിക്കറ്റുകള്‍ കണ്ടെത്താനുള്ള കഴിവ് സാം കറനെ വേറിട്ടുനിര്‍ത്തി. ഒന്‍പതു മത്സരങ്ങളില്‍ നിന്നും പത്തു വിക്കറ്റുകളാണ് ഇംഗ്ലീഷ് താരത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം. കിങ്‌സ് ഇലവനായി 172.72 സ്‌ട്രൈക്ക് റേറ്റില്‍ 95 റണ്‍സും സാം കറന്‍ കുറിച്ചിട്ടുണ്ട്.
പക്ഷെ ഈ കണക്കുകളൊന്നും സാം കറനെ നിലനിര്‍ത്താന്‍ മതിയായ കാരണങ്ങളല്ലെന്ന് പഞ്ചാബ് വിലയിരുത്തുന്നു. എന്തായാലും താരത്തിനായി മറ്റു ഫ്രാഞ്ചൈസികള്‍ വിലപേശുമെന്നാണ് ആദ്യ സൂചനകള്‍. വേഗം കുറഞ്ഞ പിച്ചില്‍ അത്ഭുതങ്ങള്‍ കാട്ടാനുള്ള സാം കറന്റെ മികവില്‍ ടീമുകള്‍ക്കെല്ലാം നോട്ടമുണ്ട്.