പുനെ: റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിനെതിരെ സെഞ്ചുറി നേടിയ ശേഷം കമന്റേറ്ററുമായി സംസാരിക്കുമ്പോള്‍ സഞ്ജു സാംസണ്‍ എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്. രാഹുല്‍ സാറിന് നന്ദി. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം കിട്ടിയ ശേഷം സഞ്ജു വീണ്ടും പറഞ്ഞു, രാഹുല്‍ സാറിനൊപ്പം സമയം ചെലവഴിക്കാന്‍ സമയം കിട്ടിയത് തന്റെ ഭാഗ്യമാണ് എന്ന്. വെറുതെ പറയുന്നതല്ല ഇതൊന്നും, സഞ്ജുവിന്റെ മെന്ററാണ് രാഹുല്‍ ദ്രാവിഡ്.
Read Also: അരമണിക്കൂർ കൊണ്ട് തീർക്കാമായിരുന്ന രണ്ടരമണിക്കൂർ നാടകം - പുത്തൻ പണം... ശൈലന്റെ ലൈവ് നിരൂപണം!
ദ്രാവിഡിന് കീഴില്‍ രാജസ്ഥാന്‍ ടീമില്‍ കളിക്കാന്‍ അവസരം കിട്ടിയതോടെയാണ് സഞ്ജുവിന്റെ കരിയര്‍ തന്നെ മാറുന്നത്. സഞ്ജുവിന്റെ കരിയര്‍ ഷേപ്പ് ചെയ്‌തെടുത്തതും നിര്‍ണായക മത്സരങ്ങളില്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കിയതും ദ്രാവിഡായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ദ്രാവിഡ് ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായിരുന്ന സമയത്താണ് സഞ്ജുവിന്റെ മികച്ച പ്രകടനങ്ങളില്‍ ചിലത് ഉണ്ടാകുന്നത്.

ഇന്ത്യ എ ടീം, അണ്ടര്‍ 19 ടീം എന്നിവയുടെ പരിശീലകനായ ദ്രാവിഡ് ഐ പി എല്‍ ക്രിക്കറ്റിന്റെ ഒമ്പതാം സീസണ്‍ മുതലാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ കളി പഠിപ്പിക്കാനെത്തിയത്. രാജസ്ഥാന്‍ റോയല്‍സിന് സസ്പെന്‍ഷന്‍ നേരിടേണ്ടി വന്നതോടെയാണ് കളിക്കാരും മെന്ററുമെല്ലാം പല വഴിക്കായത്. സഞ്ജു മാത്രമല്ല മലയാളി താരമായ കരുണ്‍ നായര്‍, ദീപക് ഹൂഡ തുടങ്ങി ഒരുപാട് യുവതാരങ്ങള്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഐ പി എല്ലില്‍ തിളങ്ങിയിട്ടുണ്ട്.