ബെംഗളൂരു: താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ഡെയർഡെവിൾസിൻറെ ബാറ്റ്സ്മാൻമാർ കൂട്ട ആത്മഹത്യ ചെയ്ത മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. 15 റൺസിനാണ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ഡൽഹിയെ തോൽപിച്ചത്. മലയാളി താരങ്ങളായ സഞ്ജു സാസംൺ 13 റൺസിനും കരുൺ നായർ നാല് റൺസിനും പുറത്തായി. ആദിത്യ താരെ 18, സാം ബില്ലിങ്സ് 25, ക്രിസ് മോറിസ് 4, ബ്രാത് വൈറ്റ് 1, കുമ്മിൻസ് 6, മിശ്ര 6, നദീം 0 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.
അച്ഛൻ മരിച്ച വിഷമം പോലും മറന്ന് കളിക്കാൻ ഇറങ്ങിയ റിഷഭ് പന്ത് എന്ന 19കാരൻ മാത്രമാണ് ഡൽഹി നിരയിൽ പൊരുതാനുള്ള മനസ് കാണിച്ചത്. വെറും 36 പന്തിൽ മൂന്ന് ഫോറും നാല് സിക്സും പറത്തി പന്ത് 56 റൺസടിച്ചു. എന്നാൽ റിഷഭ് പന്തിന് സ്ട്രൈക്ക് നൽകാൻ പോലും മറ്റുള്ളവർ പരാജയപ്പെട്ടത് ഡൽഹിയുടെ വിധിയെഴുതി. അവസാന ഓവറിൽ 19 റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് മൂന്ന് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിൻറെ ആദ്യ പന്തിൽ റിഷഭ് പന്ത് പുറത്തായതോടെ ഡൽഹിയുടെ പണി തീർന്നു.

158 റൺസിൻറെ വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹിക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അത്ഭുതകരമായ ബൗളിംഗ് മികവാണ് ക്യാപ്റ്റൻ ഷെയ്ൻ വാട്സൻറെ നേതൃത്വത്തിൽ ബാംഗ്ലൂർ കാഴ്ച വെച്ചത്. വാട്സൻ നാലോവറിൽ 21 റൺസിന് 1 വിക്കറ്റ് വീഴ്ത്തി. ചാഹൽ നാലോവറിൽ 19 റൺസിന് രണ്ടും. അവസാന ഓവർ മാത്രം എറിഞ്ഞ പവൻ നേഗിയും രണ്ട് വിക്കറ്റെടുത്തു. ഉറച്ച ചില എൽ ബി ഷൗട്ടുകൾ അംപയർ നിരസിച്ചില്ലെങ്കിൽ ഇതിലും പരിതാപകരം ആയേനെ ഡൽഹിയുടെ സ്ഥിതി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് ആഗ്രഹിച്ച തുടക്കം കിട്ടിയില്ല. വിരാട് കോലിയുടെയും എ ബി ഡിവില്ലിയേഴ്സിൻറെയും അഭാവത്തിൽ രക്ഷകനാകേണ്ട ക്രിസ് ഗെയ്ൽ വെറും ആറ് റൺസിന് പുറത്തായി. ഗെയ്ലിനൊപ്പം ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ഷെയ്ൻ വാട്സൻ 24 റൺസെടുത്തു. 37 പന്തിൽ 69 റൺസെടുത്ത കേദാർ ജാദവാണ് ബാംഗ്ലൂരിൻറെ ടോപ് സ്കോറർ. മലയാളി താരം വിഷ്ണു വിനോദ് സഹീർ ഖാനെ സിക്സറടിച്ച് തുടങ്ങിയെങ്കിലും വൈകാതെ റണ്ണൗട്ടായി.