ബെംഗളൂരു: ഐ പി എൽ പത്താം സീസണിലെ നിർണായക മത്സരങ്ങൾ നടക്കേണ്ട ബെംഗളൂരു മഴപ്പേടിയിൽ. എലിമിനേറ്ററും രണ്ടാം ക്വാളിഫയറുമാണ് ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ടത്. മെയ് 17 ബുധനാഴ്ച കൊൽക്കത്ത - നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് എലിമിനേറ്റർ മത്സരം. ഇതിൽ ജയിക്കുന്നവരും മുംബൈ ഇന്ത്യൻസും തമ്മിൽ ക്വാളിഫയര്‍. 19നാണ് ഈ കളി. ഫൈനൽ 21ന് ഹൈദരാബാദിൽ.
ഈ ഐ പി എല്ലിൽ മഴമൂലം തടസ്സപ്പെട്ട ഏക മത്സരം ബെംഗളൂരുവിലായിരുന്നു. ആർ സി ബിയും സൺറൈസേഴ്സും ഹൈദരാബാദും തമ്മിൽ. എലിമിനേറ്ററും ക്വാളിഫയറും നടക്കാനിരിക്കേ ഇനിയും കളികൾ മഴ മുടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. രണ്ട് കളികൾക്കും റിസർവ് ദിവസങ്ങള്‍ ഇല്ല എന്നതാണ് ശ്രദ്ധേയം. ഹൈദരാബാദിൽ നടക്കുന്ന ഫൈനലിന് മെയ് 22 റിസർവ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ പെയ്താലും അഞ്ച് ഓവർ മത്സരമെങ്കിലും സാധ്യമായാൽ അത് നടത്തണം. ഏറ്റവും കുറഞ്ഞത് രാത്രി 1.20നെങ്കിലും പിച്ച് റെഡിയായാൽ സൂപ്പർ ഓവറെങ്കിലും കളിക്കാം. എന്നാൽ മഴ മൂലം കളി തീരെ നടന്നില്ല എന്ന് വെക്കുക. എങ്കിൽ എന്ത് സംഭവിക്കും. എലിമിനേറ്ററിൽ മൂന്നാം സ്ഥാനത്തുള്ള ഹൈദരബാദ് നാലാം സ്ഥാനത്തുള്ള കൊൽക്കത്തയെ മറികടന്ന് ക്വാളിഫയറിൽ എത്തും, ക്വാളിഫയർ മഴ മുടക്കിയാൽ ഹൈദരാബാദിനെ മറികടന്ന് മുംബൈ ഇന്ത്യൻസ് ഫൈനലിൽ എത്തും.