ഹൈദരാബാദ്: തുടർച്ചയായ രണ്ടാം മത്സരത്തിലും സമാനമായ കൈപ്പിഴ വരുത്തിയ ഗുജരാത്ത് ലയൺസിന് ദയനീയ തോൽവി. നാല് വിദേശി താരങ്ങളെയും ബാറ്റിംഗിന് മാത്രം ടീമിൽ എടുത്ത സുരേഷ് റെയ്നയുടെ ടീമിന് ആദ്യം ബാറ്റ് ചെയ്ത് 137 റൺസ് വരെ എത്താനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദ് സൺറൈസാകട്ടെ വെറും 15.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
ക്യാപ്റ്റൻ ഡേവിഡ് വാർണർ മുന്നിൽ നിന്ന് നയിച്ചാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. 45 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതമാണ് വാർണർ 76 റൺസടിച്ചത്. മോയിസ് ഹെന്റിക്കസ് 52 റൺസടിച്ചു. ശിഖർ ധവാൻ 9 റൺസെടുത്ത് പുറത്തായി. ഹൈദരാബാദിൻറെ രണ്ടാം വിജയമാണ് ഇത്. ഗുജറാത്തിൻറെ രണ്ടാം തോൽവിയും. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 10 വിക്കറ്റിന് തോറ്റിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഗുജറാത്ത് ലയണ്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് എടുത്തത്. ഓപ്പണര്‍ ജേസണ്‍ റോയ് 31ഉം ദിനേശ് കാര്‍ത്തിക് 30ഉം ഡ്വെയ്ന്‍ സ്മിത്ത് 37ഉം റണ്‍സെടുത്തു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ സുരേഷ് റെയ്‌ന 5, ബ്രണ്ടന്‍ മക്കുല്ലം 5, ആരോണ്‍ ഫിഞ്ച് എന്നിവര്‍ ദയനീയമായി പരാജയപ്പെട്ടു. എട്ട് പന്തില്‍ ഒരു സിക്‌സടക്കം മലയാളി താരം ബാസില്‍ തമ്പി 13 റണ്‍സടിച്ചു. ഹൈദരാബാദിന് വേണ്ടി റഷീദ് ഖാന്‍ മൂന്നും ബുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. റഷീദ് ഖാനാണ് മാൻ ഓഫ് ദ മാച്ച്.