ആറ് മാറ്റങ്ങള്‍
പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ ഇന്ത്യന്‍സ് ആറ് മാറ്റങ്ങളുമായിട്ടാണ് കളിച്ചത്. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം കൊടുത്ത അവര്‍ ക്രുനാല്‍ പാണ്ഡ്യ, സൗരഭ് തിവാരി, അന്പാട്ടി റായിഡു, സൗത്തി, ജോണ്‍സന്‍, വിനയ് കുമാർ എന്നിവരെ കളിപ്പിച്ചു. ഭുമ്ര, റാണ, പാർഥിവ് പട്ടേൽ, മലിംഗ, മക്ലനാഗൻ, ഭാജി എന്നിവർ പുറത്തിരുന്നു.
മോശം തുടക്കം
മഴമൂലം വൈകിത്തുടങ്ങിയ കളിയിൽ ടോസ് കിട്ടിയ കൊൽക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു. അഞ്ച് പന്ത് നേരിട്ട് റൺസൊന്നുമെടുക്കാതെ ലെൻഡൽ സിമൺസ് പുറത്തായി. എന്നാൽ സൗരഭ് തിവാരി, രോഹിത് ശർമ, റായുഡു എന്നിവരുടെ മികവിൽ മുംബൈ മാന്യമായ സ്കോറിലെത്തി. അഞ്ച് വിക്കറ്റിന് 173 റൺസ്.
തിവാരി - രോഹിത് - റായുഡു
ഐ പി എൽ പത്താം സീസണിലെ ആദ്യമത്സരം കളിച്ച സൗരഭ് തിവാരി 43 പന്തിൽ 52 റൺസടിച്ചു. 21 പന്തിൽ മനോഹരമായ ഷോട്ടുകളിലൂടെ രോഹിത് 27 റൺസാണ് അടിച്ചത്. 37 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം 63 റൺസടിച്ച അമ്പാട്ടി റായിഡു മാൻ ഓഫ് ദ മാച്ചായി.
നരെയ്നെ പിടിച്ചുകെട്ടി
കൊൽക്കത്തയുടെ സർപ്രൈസ് പാക്കേജായ സുനിൽ നരെയ്നെ മേയാൻ വിടാതെ ടിം സൗത്തി പിടിച്ചുകെട്ടി. നാല് പന്തിൽ റണ്ണില്ല, വിക്കറ്റും. ആദ്യത്തെ ഓവർ വിക്കറ്റ് മെയ്ഡൻ. ക്രിസ് ലിന്നും ഗംഭീറും ചേർന്ന് കൊൽക്കത്തയെ അനായാസം മുന്നോട്ട് കൊണ്ടുപോയി. ലിൻ 26ഉം ഗംഭീർ 21ഉം റൺസടിച്ചു.
ആകെ തിരക്കിലായിപ്പോയി
കളിക്ക് ശേഷം ഗംഭീർ തന്നെ പറഞ്ഞത് പോലെ 12 - 13 ഓവറിൽ കളി തീർക്കാനുള്ള തിരക്കിലായിരുന്നു കൊൽക്കത്ത താരങ്ങൾ. ഫലമോ മിക്കവരും മികച്ച തുടക്കം കിട്ടിയിട്ടും വിക്കറ്റ് കളഞ്ഞുകുളിച്ചു. പത്താൻ 20, പാണ്ഡെ 33, ഗ്രാൻഡ്ഹോം 29, കുൽദീപ് 15, ഉത്തപ്പ 2 എന്നിവങ്ങനെയാണ് അവരുടെ സ്കോറുകൾ.
കളി തിരിഞ്ഞത്
വലിച്ചടിക്കാൻ ശ്രമിച്ച് കൊൽക്കത്ത വിക്കറ്റുകൾ കളഞ്ഞതോടെയാണ് മുംബൈ കളി പിടിച്ചത്. 40 പന്തിൽ 48ഉം മൂന്നോവറിൽ 28ഉം റൺസ് മാത്രം മതിയായിരുന്ന കൊൽക്കത്തയ്ക്ക് പക്ഷേ കളി ജയിക്കാനായില്ല. അവസാന ഓവറുകളിൽ സമർഥമായി പന്തെറിഞ്ഞ് ഹർദീക് പാണ്ഡ്യ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
അംപയറുടെ കളി
ഗ്രാൻഡ്ഹോമുമൊത്ത് മികച്ച കൂട്ടുകെട്ട് ഉയർത്തിയ മനീഷ് പാണ്ഡെയ്ക്ക് അംപയർ ജീവൻ നല്‌കി. വിക്കറ്റ് കീപ്പർ അമ്പാട്ടി റായുഡു ക്യാച്ചെടുത്തെങ്കിലും അംപയർ ഔട്ട് നൽകിയില്ല. മുംബൈ ടീം ഒന്നടങ്കം അപ്പീൽ ചെയ്തെങ്കിലും അംപയർ കേട്ടഭാവം നടിച്ചില്ല. കളിയുടെ ഗതി തിരിക്കുമായിരുന്ന ഈ ജീവൻ മുതലാക്കാൻ പാണ്ഡെയ്ക്ക് കഴിഞ്ഞില്ല. സൗത്തിയുടെ ഓവറിൽത്തന്നെ 30 വാര സർക്കിളിൽ ഒരു ഫീൽഡർ കുറഞ്ഞത് കൃത്യമായി കണ്ട് പിടിച്ച് നോബോൾ വിളിക്കുകയും ചെയ്തു അംപയർ.